കൊച്ചി: ശബരിമലയിലെ പുണ്യം പൂങ്കാവനം പദ്ധതി അവസാനിപ്പിക്കാൻ ഉത്തരവിട്ട് ഹൈക്കോടതി. പദ്ധതിയുടെ പേരില്‍ പണം പിരിച്ചെന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ നടപടി. പൊലീസിന്‍റെ റിപ്പോർട്ടിന്മേല്‍ നടുക്കം രേഖപ്പെടുത്തിയാണ് ഹൈക്കോടതി ഉത്തരവിട്ടത്. എഡിജിപി എം.ആർ.അജിത് കുമാറാണ് മുദ്രവച്ച കവറില്‍ റിപ്പോർട്ട് സമർപ്പിച്ചത്.
റിപ്പോർട്ടിന്മേല്‍ നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാരിന് കോടതിയുടെ നിർദേശം നല്‍കി. ശബരിമലയിലെ ഭക്തര്‍ക്ക് സുഗമമായ ദര്‍ശനം ഉറപ്പാക്കുന്നതിനുവേണ്ടിയാണ് പുണ്യം പൂങ്കാവനം പദ്ധതി ആരംഭിച്ചത്. പൊലീസിന്‍റെ നേതൃത്വത്തിലാണ് പുണ്യം പൂങ്കാവനം ശുചീകരണ പരിപാടി നടപ്പാക്കിയിരുന്നത്. പിന്നീട് ഇത് തുടര്‍ന്നിരുന്നില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2011ലാണ് ഐജിപി വിജയന്‍റെ നേതൃത്വത്തില്‍ പുണ്യം പൂങ്കാവനം പദ്ധതി തുടങ്ങിയത്. പിന്നീട് തിരുവിതാംകൂർ ദേവസ്വം ബോർഡ് പവിത്രം ശബരിമല എന്ന പദ്ധതിയുമായി രംഗത്തെത്തുകയായിരുന്നു. കഴിഞ്ഞ മൂന്നു വര്‍ഷമായി പുണ്യം പൂങ്കാവനം പദ്ധതി നടപ്പാക്കിയിരുന്നില്ല. ഇതിനുപകരമായി പവിത്രം ശബരിമല പദ്ധതിയാണ് നടപ്പാക്കുന്നത്.
വളരെയധികം പ്രശംസ നേടിയ പദ്ധതിയാണ് പുണ്യം പൂങ്കാവനം പദ്ധതി. എന്നാല്‍, 2021ലാണ് പദ്ധതിയുടെ പേരില്‍ പലരും പണം പിരിക്കുന്നുണ്ടെന്ന വിവരം പുറത്തുവരുന്നത്.
ഇൻറലിജന്‍റ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ വിഷയത്തില്‍ ഹൈക്കോടതി റിപ്പോര്‍ട്ട് തേടുകയായിരുന്നു. തുടര്‍ന്നാണ് പൊലീസ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയത്. ഇതിന്‍റെ അടിസ്ഥാനത്തിലാണിപ്പോള്‍ പദ്ധതി അവസാനിപ്പിക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്. പണവും മറ്റും പിരിച്ച് ഭക്തരെ വഞ്ചിക്കരുതെന്ന നിരീക്ഷണത്തോടെയാണ് ഹൈക്കോടതി ദേവസ്വം ബെഞ്ചിന്‍റെ ഇടപെടല്‍. ഒരു മണിക്കൂര്‍ ശുചീകരണം തുടര്‍ന്ന് ബോധവത്കരണം എന്നീ രീതിയിലായിരുന്നു പദ്ധതി നടപ്പാക്കിയിരുന്നത്. പ്ലാസ്റ്റിക് പൂര്‍ണമായും ഒഴിവാക്കി ശബരിമലയെ പവിത്രതയോടെ സംരക്ഷിക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കിയത്. കഴിഞ്ഞ മൂന്നു ശബരിമല മണ്ഡലകാലത്തും പുണ്യം പൂങ്കാവനം പദ്ധതി നടപ്പാക്കിയിരുന്നില്ല.