കോട്ടയം: സ്വകാര്യപ്രാക്ടീസുമായി ബന്ധപ്പെട്ട് ഡോക്ടർക്കെതിരെ വിജിലൻസ് പ്രാഥമികാന്വേഷണം തുടങ്ങി. സർക്കാർ ആശുപത്രിയിൽ ജോലി നോക്കവെ സ്വകാര്യആശുപത്രിയിൽ ജോലി ചെയ്തതിന് വകുപ്പുതല നടപടിക്ക് ശിപാർശ ചെയ്യപ്പെട്ട ഡോക്ടർക്കെതിരെയാണ് വിജിലൻസ് കോട്ടയം യൂനിറ്റ്ബുധനാഴ്ച മറ്റൊരുകേസിൽ അന്വേഷണം ആരംഭിച്ചത്. 2024 ജൂൺ ആറിന് ‘ഓപറേഷൻ പ്രൈവറ്റ് പ്രാക്ടീസ്’ എന്ന പേരിൽ വിജിലൻസ് സംസ്ഥാന വ്യാപകമായി നടത്തിയ മിന്നൽ പരിശോധനയിൽ ഇടുക്കി ചെമ്പകപ്പാറ പബ്ലിക് ഹെൽത്ത് സെന്ററിൽ ജോലി നോക്കി വന്നിരുന്ന ഈ ഡോക്ടർ കോട്ടയം നെടുങ്കുന്നത്തെ സ്വകാര്യ ആശുപത്രിയിൽ ഡ്യൂട്ടി സമയം സ്വകാര്യ പ്രാക്ടീസ് നടത്തിയതായി കണ്ടെത്തിയിരുന്നു.
അതിന്‍റെ അടിസ്ഥാനത്തിലാണ് ഈ വിഷയവുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ വിജിലൻസ് കോട്ടയം യൂനിറ്റിൽ ബുധനാഴ്ച ഒരു പ്രാഥമിക അന്വേഷണം രജിസ്റ്റർ ചെയ്ത് ആരംഭിച്ചത്. ഇയാൾ മുമ്പ് പാമ്പാടുംപാറ പബ്ലിക് ഹെൽത്ത് സെന്ററിൽ ബ്ലോക്ക് മെഡിക്കൽ ഓഫീസറായി ജോലി നോക്കവെ കോട്ടയം കറുകച്ചാലുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ ഡ്യുട്ടി സമയം പ്രൈവറ്റ് പ്രാക്ടീസ് നടത്തിയതായി 2023 മെയ് 19ന് ഇടുക്കി വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ കണ്ടെത്തിയിരുന്നു. അതിന്‍റെ അടിസ്ഥാനത്തിൽ വകുപ്പുതല നടപടിക്ക് ശിപാർശ ചെയ്യപ്പെടുകയുമുണ്ടായി. എന്നാൽ അതിൻമേൽ കർശനനടപടിയുണ്ടായില്ലെന്നാണ് വ്യക്തമാകുന്നത്. എത്രയും പെട്ടെന്ന് പ്രാഥമികാന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കുമെന്ന് വിജിലൻസ് വൃത്തങ്ങൾ പറഞ്ഞു.
സ്വകാര്യപ്രാക്ടീസ്: കോട്ടയത്ത് ഡോക്ടർക്കെതിരെ വിജിലൻസ് അന്വേഷണം തുടങ്ങി

Advertisements