കോട്ടയം : ഗവണ്‍മെൻ്റ് നഴ്സിങ് കോളജിലെ റാഗിങ് കേസില്‍ അന്വേഷണം സംഘം ഇന്ന് കുറ്റപത്രം സമർപ്പിക്കും. ഏറ്റുമാനൂർ കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുന്നത്.സീനിയർ വിദ്യാർഥികളായ സാമുവല്‍, ജീവ, റിജില്‍ ജിത്ത്, രാഹുല്‍ രാജ്, വിവേക് എന്നിവരാണ് പ്രതികള്‍. നഴ്സിങ് കോളേജില്‍ നടന്ന റാഗിങ്ങ് കൊടുംക്രൂരതയെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. പ്രതികള്‍ അറസ്റ്റിലായി നാല്‍പ്പത്തിയഞ്ച് ദിവസത്തിന് ശേഷമാണ് കുറ്റപത്രം സമർപ്പിക്കുന്നത്.
ജൂനിയർ വിദ്യാർഥികളായ ആറ് പേരെ അഞ്ച് പ്രതികള്‍ ചേർന്ന് തുടർച്ചയായി ഉപദ്രവിച്ചു. നവംബർ മുതല്‍ നാല് മാസമാണ് തുടർച്ചയായി പ്രതികള്‍ ആക്രമിച്ചത്. ഇരകളായവർ വേദനകൊണ്ട് പുളഞ്ഞപ്പോള്‍ പ്രതികള്‍ അത് കണ്ട് ആനന്ദിച്ചുവെന്നും, ദൃശ്യങ്ങള്‍ പകർത്തിയെന്നും കുറ്റപത്രത്തില്‍ പറയുന്നു. റാഗിങ് പുറത്ത് പറയാതിരിക്കാൻ ഇരകളെ ഭീഷണിപ്പെടുത്തിയിരുന്നു. ആതുര സേവനത്തിന് മാതൃകയാകേണ്ടവർ ചെയ്തത് പീഡനമാണ്. പ്രതികളായ വിദ്യാർഥികളുടെ കൈവശം മാരക ആയുധങ്ങളാണ് ഉള്ളത്. പ്രതികള്‍ സ്ഥിരം ലഹരി ഉപയോഗിക്കുന്നവരെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇരകളായ വിദ്യാർഥികളില്‍ നിന്നാണ് ലഹരി ഉപയോഗത്തിന് പണം സ്വരൂപിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒരു വിദ്യാർഥിയെ ക്രൂരമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങളാണ് കേസില്‍ നിർണായക തെളിവായത്. പ്രതികള്‍ തന്നെ പകർത്തിയ ദൃശ്യങ്ങളുടെ ശാസ്ത്രീയ പരിശോധന പൊലീസ് നടത്തിയിരുന്നു. പ്രതികളുടെ മൊബൈല്‍ ഫോണില്‍ നിന്ന് റാഗിങ്ങിന്‍റെ കൂടുതല്‍ തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. കേസില്‍ 40 സാക്ഷികളും, 32 രേഖകളുമാണ് ഉള്ളത്. റാഗിങ് നടന്ന വിവരം മകൻ പുറത്തുപറഞ്ഞില്ലെന്ന് പിതാവ് ലക്ഷ്മണ പെരുമാള്‍ വെളിപ്പെടുത്തിയിരുന്നു. പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തിയതിനാലാണ് വീട്ടില്‍ പറയാതിരുന്നതെന്ന് റാഗിങ്ങിന് ഇരയായ ലിബിൻ പറഞ്ഞു. ഒന്നാം വർഷ വിദ്യാർഥിയുടെ പിറന്നാള്‍ ആഘോഷത്തിനിടെയാണ് സീനിയർ വിദ്യാർഥികള്‍ ജൂനിയർ വിദ്യാർഥികളെ ക്രൂരമായി ഉപദ്രവിച്ചത്. വിദ്യാർഥികളെ കോമ്ബസ് ഉപയോഗിച്ച് മുറിപ്പെടുത്തുകയും സ്വകാര്യ ഭാഗങ്ങളില്‍ ഡമ്ബല്‍ കെട്ടി വേദനിപ്പിക്കുകയും ചെയ്തിരുന്നതായി കണ്ടെത്തിയിരുന്നു.