കോട്ടയം: ജോസ് കെ. മാണി എം.പിയുടെ നിലപാട് മറ്റു എം.പിമാരും എന്തുകൊണ്ട് സ്വീകരിച്ചില്ലെന്ന് കെ.സി.ബി.സി.വഖഫ് ഭേദഗതി ബില്‍ രാഷ്ട്രപതി ഒപ്പുവെച്ചതോടെ സഭയുടെ ചോദ്യത്തിനു പ്രസക്തിയേറുന്നു. സഭയുടെ നിലപാടായിരുന്നു കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കൂടിയായ ജോസ് കെ. മാണി രാജ്യസഭിയില്‍ വ്യക്തമാക്കിയത്.
എല്‍.ഡി.എഫിലെ മറ്റ് അംഗങ്ങള്‍ക്കൊപ്പം പൊതു വോട്ടെടുപ്പില്‍ ബില്ലിനെ എതിര്‍ത്ത ജോസ് കെ മാണി, വകുപ്പ് തിരിച്ചു നടത്തിയ ശബ്ദ വോട്ടെടുപ്പില്‍ രണ്ടിടത്താണ് അനുകൂലിച്ച് വോട്ടു ചെയ്തത്. വഖഫ് തര്‍ക്കങ്ങളില്‍ ട്രൈബ്യൂണല്‍ തീര്‍പ്പിനെ ചോദ്യം ചെയ്ത് കോടതിയെ സമീപിക്കാമെന്ന വകുപ്പിനെയാണ് ആദ്യം ജോസ് കെ. മാണി അനുകൂലിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വഖഫ് ബോര്‍ഡിന് ഏത് സ്വത്തും വഖഫ് ആയി പ്രഖ്യാപിക്കാമെന്ന വകുപ്പ് എടുത്തു കളഞ്ഞ ഭേദഗതിയെയും ജോസ് കെ. മാണി അനുകൂലിച്ചു. ഇന്ത്യാ മുന്നണിയില്‍ നിന്നുള്‍പ്പടെ കടുത്ത സമ്മര്‍ദങ്ങള്‍ അതിജീവിച്ചാണു ജോസ് കെ. മാണി നിലപാട് എടുത്തത്.
വഖഫ് ബില്ലില്‍ ജോസ് കെ. മാണിയെടുത്ത നിലപാട് ആശ്വാസകരമെന്നു കത്തോലിക്ക സഭ വ്യക്തമാക്കിയിരുന്നു. ജോസ് കെ.മാണിയുടെ നിലപാട് മറ്റുള്ള എം.പിമാര്‍ക്കും സ്വീകരിക്കാമായിരുന്നു എന്നും എം.പിമാരുടെ നിലപാടില്‍ നിരാശനായ കെ.സി.ബി.സി വക്താവ് ഫാ. തോമസ് തറയില്‍ പറഞ്ഞിരുന്നു.
വഖഫ് നിയമ ഭേദഗതിയെ പൂര്‍ണമായും അനുകൂലിക്കണമെന്ന് കെ.സി.ബി.സി ആവശ്യപ്പെട്ടിരുന്നില്ല. മുനമ്ബത്തെ ജനങ്ങളുടെ അവകാശങ്ങളെ കുറിച്ച് ഓര്‍ക്കണമെന്നും അനുകൂലിക്കാവുന്ന ഇടങ്ങളില്‍ അനുകൂലിക്കണമെന്നുമാണ് കെ.സി.ബി.സി ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ ജീവിതത്തിലുടനീളം വിഷയങ്ങളുടെ മെറിറ്റ് പരിഗണിച്ചു നിലപാടുകള്‍ സ്വീകരിക്കുകയും അതില്‍ രാഷ്ട്രീയ ലാഭം ലവലേശം പ്രതീക്ഷിക്കാതിരിക്കുക ജോസ് കെ. മാണി എം.പി എന്നും സ്വീകരിച്ച നിലപാടിതാണ്.
വഖഫ് ഭേദഗതി ബില്ലിനെ നഖശിഖാന്തം എതിര്‍ക്കണമെന്ന ആഴ്ചകളായുള്ള സമ്മര്‍ദം ഇന്ത്യ മുന്നണി അടക്കം വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നപ്പോഴും വിഷയത്തിന്റെ മെറിറ്റ് പരിഗണിച്ചാണു പ്രതിപക്ഷത്തു നിന്നും ഒരു വേറിട്ട ശബ്ദമായി ജോസ് കെ. മാണി നിലപാട് സ്വീകരിച്ചത്.
ഉപരിപ്ലവമായ വികാരപ്രകടനങ്ങളല്ല, പൊതുസമൂഹത്തിനും രാജ്യത്തിനും ഗുണകരമാകുന്ന റിസള്‍ട്ടുകള്‍ ആകണം രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ നിലപാടുകളായും സമീപനങ്ങളായും സ്വീകരിക്കേണ്ടത് എന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു വഖഫ് ബില്‍ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ടുള്ള ജോസ് കെ. മാണിയുടെ വാക്കുകള്‍. അതുകൊണ്ടു തന്നെയാണ് ബില്‍ രാഷ്ട്രപതി ഒപ്പിട്ടിട്ടും ജോസ് കെ.മാണിയുടെ നിലപാടിന് പ്രസക്തിയേറുന്നതും.
ഈ ഭരണഘടന നിലനില്‍ക്കുന്ന രാജ്യത്ത് ഒരു പൗരനു നീതിക്കുവേണ്ടി നിയമവ്യവസ്ഥയും കോടതികളെയും സമീപിക്കാന്‍ കഴിയില്ല എന്നൊരു സാഹചര്യം നിലനില്‍ക്കുന്നുണ്ടെങ്കില്‍ അതു പൊളിച്ചടുക്കിയെ മതിയാകൂ. അതൊരു ജനാധിപത്യ വ്യവസ്ഥിതിക്കു ഭൂഷണമല്ല.
കാട്ടുനീതി പുലരുന്ന ഇടമാണു ഭരണഘടന നിലനില്‍ക്കുന്ന ഈ രാജ്യം എന്ന അപഖ്യാതി നമ്മുടെ രാജ്യത്തിന്മേല്‍ വന്നു ഭവിക്കാന്‍ പാടില്ല.
തന്റെ കൈവശം ഇരിക്കുന്ന ഭൂമിയിലോ സ്വത്തുവകകളിലോ വഖഫ് ബോര്‍ഡോ സമാന സ്വഭാവത്തിലുള്ള ഇതര സംവിധാനങ്ങളോ അവകാശവാദം ഉന്നയിച്ചാല്‍ അതിനെ നിയമപരമായി ചോദ്യം ചെയ്തു കോടതികളെ സമീപിക്കാന്‍ വ്യക്തിക്കോ ഒരുകൂട്ടം വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ സംഘടനകള്‍ക്കോ കഴിയില്ല എന്നത് ഇന്ത്യ പോലെ ഭരണഘടനാധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ഒരു പരിഷ്‌കൃത ജനാധിപത്യ സമൂഹത്തിന് ഒട്ടും ഭൂഷണമല്ല.
ഈ ദുര്‍സ്ഥിതിയെ മറികടക്കാന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച വഖഫ് ഭേദഗതി നിയമത്തില്‍ ചട്ടം ഉള്‍പ്പെടുത്തിയപ്പോള്‍ അതിനെ ജോസ് കെ. മാണി സ്വാഗതം ചെയ്തതു രാഷ്ട്രീയ ലക്ഷ്യങ്ങളോടെ അല്ല. മറിച്ച് ഇന്ത്യയിലെ കോടാനുകോടി വരുന്ന പൗരസമൂഹത്തിന് ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്‍കുന്ന അവകാശങ്ങളുടെ സംരക്ഷണത്തിനു വേണ്ടി മാത്രമായിരുന്നു.
കെ.സി.ബി.സിയും സി.ബി.സി.ഐ യും ഉന്നയിച്ച ആശങ്കകള്‍ക്കും നിലപാടുകള്‍ക്കും ഒപ്പമാണ് കേരള കോണ്‍ഗ്രസ് (എം) എന്ന ആര്‍ജ്ജവത്തോടെയുള്ള പ്രഖ്യാപനം രാഷ്ട്രീയ എതിരാളികളുടെ പോലും കയ്യടി വാങ്ങി. ഇതോടെയാണ് എന്തുകൊണ്ട് മറ്റു എം.പിമാരും ജോസ് കെ. മാണി സ്വീകരിച്ച നിലപാട് സ്വീകരിക്കാതിരുന്നതെന്ന ചോദ്യം സഭ ഉന്നയിക്കുന്നത്.