കോട്ടയം : ആധുനിക ലോകത്ത് ആത്മീയതയുടെ പ്രകാശഗോപുരവും ധാര്‍മിക മൂല്യങ്ങളുടെ പ്രവാചക ശബ്ദവുമായി പ്രശോഭിച്ച അപൂര്‍വ തേജസ്സിന് ഉടമയായിരുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗം ആഗോള കത്തോലിക്കാസഭയ്ക്ക് മാത്രമല്ല ലോക ജനതയ്ക്കാകെ തീരാനഷ്ടമാണെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി.
വന്ദ്യ പിതാവിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി. രാഷ്ട്രത്തലവന്‍ മാര്‍ക്കൊപ്പമാണ് അദ്ദേഹത്തെ കാണുവാനും അനുഗ്രഹം വാങ്ങുവാനുള്ള അവസരം ലഭിച്ചത്.ഞങ്ങളെ ഓരോരുത്തരായി നേരില്‍കണ്ട് അദ്ദേഹം അനുഗ്രഹിച്ചു.എന്റെ തലയില്‍ കൈവെച്ച് അനുഗ്രഹിക്കുമ്പോള്‍ ഭാരതത്തിലെ സഭയെക്കുറിച്ചും പ്രത്യേകിച്ച് കേരള സഭയെക്കുറിച്ചും പരാമര്‍ശിക്കുകയും, അതിന് ശേഷം അദ്ദേഹം പറഞ്ഞ ഒരു പ്രധാനപ്പെട്ട വാചകം ഇതായിരുന്നു- please pray for me – എനിക്ക് വേണ്ടിയും പ്രാര്‍ത്ഥിക്കണമെന്ന് അദ്ദേഹം പറയുകയും ചെയ്തു. അത്രമേല്‍ ഉന്നതനായ ഒരു വ്യക്തി അത് പറയുമ്പോള്‍ അദ്ദേഹത്തിന്റെ എളിയമയാണ് വ്യക്തമായത്. ലോകത്ത് ഏറ്റവും അധികം അനുയായികളുള്ള ആദ്ധ്യാത്മികാചാര്യനായ ഫ്രാന്‍സിസ് മാര്‍പാപ്പ ലാളിത്യത്തിന്റെയും വിനയത്തിന്റെയും മഹാ മാതൃകയായിട്ടാണ് ജീവിച്ചത്.പീഡിതര്‍ക്കും അവശത അനുഭവിക്കുന്നവര്‍ക്കും വേണ്ടി വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളാണ് അദ്ദേഹം സ്വീകരിച്ചത്.സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തിനും അവകാശങ്ങള്‍ക്കുമായി അദ്ദേഹം നിരന്തരം ശബ്ദമുയര്‍ത്തി.യുദ്ധത്തിന്റെ ഇരകള്‍ക്കായി ലോകത്തോട് സംസാരിക്കുകയും അവര്‍ക്ക് ആശ്വാസമെത്തിക്കുവാന്‍ അവിശ്രമം പ്രയത്‌നിക്കുകയും ചെയ്ത ഇടയനുമായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ലാളിത്യത്തിന്റെയും വിനയത്തിന്റെയും വിശുദ്ധിയുടെയും പര്യായമായിരുന്ന പരിശുദ്ധ പിതാവിന്റെ വിയോഗത്തില്‍ ലോകം മുഴുവന്‍ വേദനിക്കുമ്പോള്‍ ആ വേദനയില്‍ ഞാനും പങ്കുചേരുന്നു.