പൊതുമേഖലാ ബാങ്ക് കളിലെ സബ്സ്റ്റാഫ് നിയമനത്തിൽ പത്തും, ഇരുപതും കൊല്ലം ജോലി ചെയ്തിരുന്ന ദിവസകൂലിക്കാർക്ക് മുൻഗണന നൽകണമെന്നാവശ്യപ്പെട്ട് ബി.ഇ.എഫ്.ഐ യുടെ നേതൃത്വത്തിൽ ബാങ്ക് ജീവനക്കാർ സംസ്ഥാന വ്യാപകമായി ജില്ലയിലെ പ്രധാന ബാങ്ക് ശാഖകൾക്ക് മുന്നിൽ ഇന്ന് ധർണ്ണ നടത്തി. കോട്ടയത്ത്, സംക്രാന്തിയിൽ കനറാ ബാങ്ക്, റീജണൽ ഓഫീസിന് മുന്നിൽ നടന്ന സായാഹ്ന ധർണ്ണ സി.ഐ.ടി.യു ജില്ലാ ജോ. സെക്രട്ടറി കെ.ആർ. അജയ് ഉദ്ഘാടനം ചെയ്തു. വർഷങ്ങളായി ഇൻക്രിമെന്റും, ഡി.എ. വർദ്ധനയും, മറ്റ് അനുകൂലങ്ങളൊന്നും ഇല്ലാതെ എന്നെങ്കിലും സ്ഥിരപ്പെടും എന്ന പ്രതീക്ഷയിലാണ് താത്കാലിക തൊഴിലാളികൾ ജോലി ചെയ്തു വരുന്നത്. മർമ്മപ്രധാന ജോലികൾ ഉത്തരവാദിത്വത്തോടും, സത്യസന്ധതയോടും, കൃത്യതയോടും കൂടി നിർവഹിക്കുന്ന തൊഴിലാളികളെ സ്ഥിരപ്പെടുത്തുകയാണ് ബാങ്കുകൾ ആദ്യം ചെയ്യേണ്ടതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
ബഹ.ഇ. എഫ്. ഐ ജില്ലാ പ്രസിഡന്റ് രമ്യാരാജ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ, ഏരിയ സെക്രട്ടറി ജിതിൻ.സി.ബേബി സ്വാഗതവും ബി.ടി.ഇ.എഫ് ജില്ലാ സെക്രട്ടറി തുഷാര. എസ്. നായർ നന്ദിയും പറഞ്ഞു. ബി.ഇ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ.കെ. ബിനു. സംസ്ഥാന വൈസ് പ്രസിന്റ് കെ.പി. ഷാ, സി.ബി.എസ്.യു കേന്ദ്ര കമ്മറ്റി അംഗം യു. അഭിനന്ദ്, സി.എസ്.ബി.എസ്.എഫ് അഖിലേന്ത്യാ ജോ. സെകട്ടറി പി.സി. റെന്നി, എ.കെ.ബി. ആർ.എഫ് ജില്ലാ സെക്രട്ടറി ആർ.എ.എൻ റെഡ്യാർ, ബി.ഇ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം വി.പി. ശ്രീരാമൻ തുടങ്ങിയവർ സംസാരിച്ചു.
ആനുകൂല്യങ്ങൾ എല്ലാം നിഷേധിക്കപ്പെട്ടു കൊണ്ട് പണിയെടുക്കുന്ന ദിവസക്കൂലിക്കാർക്ക് അർഹമായ പരിഗണന നൽകണം, അവരെ സ്ഥിരപ്പെടുത്തണം എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് കൂടുതൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുകയാണെന്ന് നേതാക്കൾ അറിയിച്ചു.