കോട്ടയം : സംസ്ഥാന സർക്കാരിനും ആരോഗ്യ വകുപ്പിനും അതിവിദഗ്ധ ചികിത്സ അനിവാര്യമാണെന്ന് അരക്കിട്ടുറപ്പിക്കുന്നതാണ് കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്നുള്ള ദുരന്തമെന്ന് ബിജെപി നേതാവ് എൻ. ഹരി കുറ്റപ്പെടുത്തി. തൊലിപ്പുറത്തുള്ള ചികിത്സകൊണ്ട് ആരോഗ്യവകുപ്പിനെ ഭേദപ്പെടുത്താനാവില്ല.
കോട്ടയം മെഡിക്കൽ കോളേജിലെ തകർന്ന കെട്ടിടത്തിനിടയിൽ ഒരു സ്ത്രീ കുടുങ്ങി കിടക്കുന്നുണ്ടെന്ന് വെളിവാക്കപ്പെട്ടിട്ടും സ്ഥലത്ത് എത്തിയ മന്ത്രിമാർ അത് ഗൗരവത്തിൽ എടുത്തില്ല . മുഖ്യമന്ത്രി ഉൾപ്പെടെ മന്ത്രിസഭാംഗങ്ങൾ ഭൂരിപക്ഷവും ജില്ലയിലുള്ള വേളയിൽ ദുരന്തത്തിൻ്റെ ഗൗരവം കുറയ്ക്കാൻ മന്ത്രിമാർ ബോധപൂർവ്വം ശ്രമിച്ചു എന്ന് കരുതേണ്ടിയിരിക്കുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മന്ത്രിമാരുടെ നിസ്സംഗ നിലപാടാണ് രക്ഷാപ്രവർത്തനം വൈകിപ്പിച്ചത്. ആർക്കുവേണ്ടിയാണ് രക്ഷാപ്രവർത്തനം വൈകിപ്പിച്ചത്. മുഖ്യമന്ത്രിയുടെ കോട്ടയത്തെ പരിപാടികളെ ദുരന്തം ബാധിക്കാതിരിക്കുന്നതിന് വേണ്ടിയായിരുന്നോ ഗൗരവം കുറച്ചു കണ്ടത്.
വീട്ടമ്മയുടെ മരണത്തെക്കുറിച്ച് ജില്ലാ കളക്ടർ അന്വേഷിക്കുമെന്നാണ് മന്ത്രിമാർ ഏറ്റവും ഒടുവിൽ അറിയിച്ചത്. ഈ മരണത്തിന് ഉത്തരവാദികൾ ആരാണെന്ന് വളരെ വ്യക്തമാണ്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ആരുമില്ലെന്ന് പറഞ്ഞ് രക്ഷാപ്രവർത്തനം വൈകിപ്പിച്ചത് സ്ഥലത്തുണ്ടായിരുന്ന മന്ത്രി വീണാ ജോർജും വി എൻ വാസവനുമാണ്. അങ്ങനെയിരിക്കെ അന്വേഷണത്തിന്റെ പ്രസക്തി എന്താണ്.
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കെട്ടിട ജീർണാവസ്ഥയാണ് അപകടം സൂചിപ്പിക്കുന്നത്. പുതിയ ബ്ലോക്കിൽ അഗ്നിബാധയുണ്ടായപ്പോൾ രക്ഷാ വാഹനങ്ങൾക്ക് നടന്നു വരാൻ പോലും കഴിഞ്ഞില്ല. യാതൊരു സുരക്ഷാ സംവിധാനവും ഇല്ലാതെയാണ് കെട്ടിടങ്ങൾ നിർമ്മിച്ചിരിക്കുന്നതെന്ന് വളരെ വ്യക്തമാണ്. കെട്ടിട നിർമ്മാണത്തിന്റെ അടിസ്ഥാന പ്രമാണങ്ങൾ പോലും ഇവിടെ ലംഘിക്കപ്പെട്ടിരിക്കുകയാണ്.