ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ ഡ്രോൺ പറത്തിയ യുവാവിനെതിരെ കേസെടുത്തു.

ഏറ്റുമാനൂർ: അതീവസുരക്ഷാ മേഖലയും ചരിത്രപ്രസിദ്ധവുമായ ഏറ്റുമാനൂർ മഹാദേവക്ഷേത്തിന് മുകളിലൂടെ ഡ്രോൺ പറത്തി ദൃശ്യങ്ങൾ പകർത്താൻ ശ്രമച്ച യുവവിനെതിരെ ഏറ്റുമാനൂർ പൊലീസ് കേസെടുത്തു. സുരക്ഷാ മാനദ്ണ്ഡങ്ങൾ മറികടന്ന് ക്ഷേത്രത്തിന്റെ ആകാശ ദൃശ്യം പകർത്താൻ ശ്രമിച്ച സംഭവത്തിൽ ഏറ്റുമാനൂർ മങ്കരകലിങ്കു സ്വദേശി തോമസ് (37) നെതിരെയാണ് ഏറ്റുമാനൂർ പൊലീസ് കേസെടുത്തത്. ദേവസ്വം ജീവനക്കാരുടെ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്.
തിങ്കളാഴ്ച രാവിലെ എട്ടു മണിയോടെയാണ് സംഭവം. യു.കെയിൽ നഴ്സ് ആയ ഇയാൾ തന്റെ യുട്യൂബ് ചാനലിന് വേണ്ടിയാണ് ക്ഷേത്രത്തിന്റെ ദൃശ്യം പകർത്തിയെന്നാണ് വിവരം.
ചരിത്ര പ്രസിദ്ധമായ ഏഴരപ്പൊന്നാനയടക്കം കോടികൾ വിലവരുന്ന അമൂല്യ നിധികളും, ചരിത്ര പ്രാധാന്യമുള്ള അമൂല്യശേഖരങ്ങളുമുള്ള ഏറ്റുമാനൂർ ക്ഷേത്രത്തിൽ ഡ്രോൺ ഉപയോഗിച്ചുള്ള ചിത്രം പകർത്തൽ നിരോധിച്ചിട്ടുള്ളതാണ്. ഈ വിലക്ക് മറികടന്നാണ് ഇയാൾ ചിത്രങ്ങൾ പകർത്താൻ ശ്രമിച്ചത്. ക്യാമറയ്ക്ക് പോലും കർശന നിയന്ത്രണങ്ങളുള്ള ക്ഷേത്രത്തിൽ ഇയാൾ ഡ്രോൺ പറത്തിയത് ദുരൂഹത ഉയർത്തുന്നതാണെന്ന് ക്ഷേത്രം വിശ്വാസികൾ പറയുന്നു.
ക്ഷേത്രത്തിന് മുകളിൽ ഡ്രോൺ പറത്തുന്നത് വഴി ക്ഷേത്രത്തിന്റെ മാതൃകയും, ഘടനയും പുറത്ത് പോകുമെന്നും ഇത് സുരക്ഷയ്ക്ക് ഭീഷണിയാകുമെന്നുമുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഡ്രോണിന് വർഷങ്ങൾക്ക് മുൻപ് തന്നെ നിരോധനം ഏർപ്പെടുത്തിയത്.
വിവാഹ വീഡിയോകൾ പകർത്തുന്നതിന് പോലും പ്രത്യേക അനുമതി വേണം. ക്ഷേത്രത്തിന്റെ ആകാശ ദ്യശ്യം പകർത്താനുള്ള അനുവാദം ഹൈക്കോടതി മുഖാന്തരം നിരോധിച്ചിട്ടുമുണ്ട്.
ഈ സാഹചര്യത്തിൽ അനുമതി ഇല്ലാതെ ദൃശ്യം പകർത്താനുള്ള ശ്രമം അന്വേഷണ വിധേയമാക്കണമെന്ന് ക്ഷേത്ര വിശ്വാസികൾ ആവശ്യപ്പെടുന്നു.ഇതേ സമയം ദുരുദ്ദേശത്തോടെയല്ല, നിരോധനത്തെ കുറിച്ച് അറിയാതെയാണ് ഇയാൾ ചിത്രം പകർത്താൻ ശ്രമിച്ചതെന്നും, സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും ഏറ്റുമാനൂർ പൊലീസ് പറഞ്ഞു.
അന്വേഷണം വേണമെന്നും, അതീവ സുരക്ഷ മേഖലയായ ക്ഷേത്രത്തിൽ ഡ്രോൺ ഉപയോഗിച്ച് ചിത്രങ്ങൾ പകർത്തുന്നത് നിരോധിച്ചു കൊണ്ട് ഹൈക്കോടതി വിധി നിലവിലുണ്ടെന്ന് ഉപദേശക സമിതി സെക്രട്ടറി കെ.എൻ ശ്രീകുമാറും പ്രതികരിച്ചു.

Advertisements

Hot Topics

Related Articles