കാബൂൾ: അഫ്ഗാനിൽ വിദ്യാഭ്യാസത്തിനുവേണ്ടി രാജ്യത്തെ പെൺകുട്ടികൾ വിദേശത്തേക്ക് പോകുന്നതിനെ വിലക്കി താലിബാൻ ഭരണകൂടം. ഖസാക്കിസ്ഥാൻ, ഖത്തർ എന്നിവിടങ്ങളിൽ വിദ്യാഭ്യാസത്തിനായി രാജ്യത്തെ ആൺകുട്ടികളും പെൺകുട്ടികളും സമർപ്പിച്ച അപേക്ഷയിൽ ആൺകുട്ടികൾക്ക് മാത്രം അനുമതി നൽകിയ താലിബാൻ ഭരണകൂടം പെൺകുട്ടികൾക്ക് ആർക്കും അനുമതി നൽകിയില്ല.
2021 സെപ്തംബറിൽ അമേരിക്കൻ സൈന്യം അഫ്ഗാൻ വിട്ടതിന് പിന്നാലെ ദിവസങ്ങൾക്കകം അഫ്ഗാൻ ഭരണം പിടിച്ചെടുത്ത താലിബാൻ കടുത്ത മനുഷ്യാവകാശ ലംഘനമാണ് വനിതകൾക്ക് നേരെ നടപ്പാക്കുന്നത്. അഫ്ഗാൻ വിദ്യാഭ്യാസ മന്ത്രാലയത്തിന് പുറത്ത് ഭക്ഷണം, ജോലി, സ്വാതന്ത്ര്യം എന്നീ ആവശ്യങ്ങളുന്നയിച്ച് അൻപതോളം വനിതകൾ നടത്തിയ പ്രതിഷേധത്തെ തോക്കിന്റെ പാത്തി ഉപയോഗിച്ചും മറ്റും മൃഗീയമായാണ് താലിബാൻ നേരിട്ടത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആറാംക്‌ളാസിനപ്പുറം വിദ്യാഭ്യാസം നേടാൻ നിലവിൽ വനിതകൾക്ക് അനുവാദമില്ല. വീടിന് പുറത്ത് സ്ത്രീകൾ ജോലിയെടുക്കാൻ പാടില്ല. അവർക്ക് പൊതുഇടങ്ങളിൽ മുഖം മറയ്ക്കണമെന്ന് നിബന്ധനയുണ്ട്. പാർക്കുകളടക്കം ഇടങ്ങളിൽ അനുമതി നിഷേധിക്കുകയും ചെയ്തു. പൊതു ഇടങ്ങളിൽ യാത്രചെയ്യാൻ പുരുഷൻ ഒപ്പം ഉണ്ടാകണം. മാത്രമല്ല സ്ത്രീകൾ മുഖം മറച്ചിരിക്കണമെന്നുമുളള നിയമങ്ങൾ താലിബാൻ നടപ്പാക്കിയിരുന്നു. ഇക്കൂട്ടത്തിൽ ഏറ്റവും പുതിയതാണ് വിദ്യാർത്ഥിനികൾക്കുളള നിയന്ത്രണം.