ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ മംഗളദീപം പ്രതിഷ്ഠിച്ചു

പന്ത്രണ്ട് നോയമ്പിന് മഹോത്സവത്തിന് തുടക്കം

Advertisements

ചക്കുളത്തുകാവ് : ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ പ്രസിദ്ധമായ പന്ത്രണ്ട് നോയമ്പ് മഹോത്സവത്തിന്റെ തുടക്കം കുറിക്കുന്ന മംഗളദീപ പ്രതിഷ്ഠ ഭക്തിനിർഭരമായ് നടന്നു. ക്ഷേത്ര മുഖ്യകാര്യദർശിമാരായ രാധാകൃഷ്ണൻ നമ്പൂതിരിയും ഉണ്ണികൃഷ്ണൻ നമ്പൂതിരിയും ചേർന്ന് ചക്കുളത്തുകാവിലെ മൂലകുടുംബ ക്ഷേത്രത്തിലെ കെടാവിളക്കിൽ നിന്നും പകർന്ന ദീപം മാനേജിംഗ് ട്രസ്റ്റിയും  കാര്യദർശിയുമായ മണിക്കുട്ടൻ നമ്പൂതിരി, ട്രസ്റ്റിയും മേൽശാന്തിമാരുമായ അശോകൻ നമ്പൂതിരി, രഞ്ജിത്ത് ബി നമ്പൂതിരി, ദുർഗ്ഗാദത്തൻ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിൽ വാദ്യമേളങ്ങളുടെയും മുത്തുക്കുടയേന്തിയ അമ്മമാരുടെയും സാന്നിധ്യത്തിൽ ക്ഷേത്രത്തിലേക്കെഴുന്നള്ളിച്ചാണ് കൊടിമരച്ചുവട്ടിൽ മംഗളദീപ പ്രതിഷ്ഠ നടത്തിയത്.ക്ഷേത്രം അഡ്മിന്‌സ്‌ട്രേറ്റര്‍ കെ.കെ. ഗോപാലകൃഷ്ണന്‍ നായര്‍,അജിത്ത്കുമാര്‍ പിഷാരത്ത്,  ബിജു തലവടി, പ്രസന്നകുമാർ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഡിസംബർ 16 (ധനു 1 ) വെള്ളിയാഴ്ച രാവിലെ  ആറുമണിക്ക് 108 നാളികേരം കൊണ്ടുള്ള മഹാഗണപതി ഹോമത്തോടെ ഈ വർഷത്തെ പന്ത്രണ്ട് നോയമ്പ് മഹോത്സവം ആരംഭിക്കും.

രാവിലെ  9ന്‌ തൃകൊടിയേറ്റും ചമയക്കൊടിയേറ്റും പട്ടമന ഇല്ലത്ത് ബ്രഹ്മശ്രീ ഉണ്ണികൃഷ്ണൻ തിരുമേനി,

ഒളശ്ശ മംഗലത്ത് ഇല്ലത്ത് ഗോവിന്ദൻ , മാനേജിംഗ് ട്രസ്റ്റിയും  കാര്യദർശിയുമായ മണിക്കുട്ടൻ നമ്പൂതിരി, ട്രസ്റ്റിയും മേൽശാന്തിമാരുമായ അശോകൻ , രഞ്ജിത്ത് ബി നമ്പൂതിരി, ദുർഗ്ഗാദത്തൻ നമ്പൂതിരി എന്നിവരുടെ മുഖ്യകാർമ്മികത്വത്തിലും ജയസൂര്യ നമ്പൂതിരി, ഹരിക്കുട്ടൻ നമ്പൂതിരി എന്നിവരുടെ കാർമ്മിക നേതൃത്വത്തിലും നടക്കും.

ചക്കുളത്തുകാവ്  ഭഗവതി ക്ഷേത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ അനുഷ്ഠാനമാണ് നാരീപൂജ. ഈ വർഷത്തെ നാരീപൂജയിൽ എത്തുന്ന വിശിഷ്ടാതിഥി കടത്തനാടൻ കളരി ഗുരുക്കൾ പത്മശ്രീ മീനാക്ഷിയമ്മയാണ്. ഡിസംബർ 16 രാവിലെ 9.30ന് ബ്രഹ്മശ്രീ രാധാകൃഷ്ണൻ തിരുമേനി പത്മശ്രീ മീനാക്ഷിയമ്മ ഗുരുക്കളുടെ പാദം കഴുകി പൂജിച്ചാണ് നാരിപൂജ ചടങ്ങ് നിർവ്വഹിക്കുന്നത്.

തുടർന്ന് സാംസ്കാരിക സമ്മേളനം . തമിഴ്നാട് ദേവസ്വം മന്ത്രി  പി. കെ. ശേഖർ ബാബു ഉദ്ഘാടനം ചെയ്യും. ഡിസംബർ 17 ന് രാവിലെ 10 ന് ശ്രീമദ് ദേവിഭാഗവത നവാഹയജ്ഞം സമാരംഭിച്ച് ഡിസംബർ 25 ന് സമർപ്പണവും നടക്കും യജ്ഞാചാര്യൻ : ഭാഗവത ചൂഢാമണി ഡോക്ടർ പള്ളിക്കൽ സുനിൽ . ഡിസംബർ 26 ന് രാവിലെ 9 ന് ചക്കുളത്തമ്മയുടെ ഏറ്റവും പ്രിയപ്പെട്ട വഴിപാടായ കലശാഭിഷേകം , ഉച്ചകഴിഞ്ഞ് 3 ന്  സുപ്രസിദ്ധമായ തിരുവാഭരണ ഘോഷയാത്ര. 

അവസാന ദിവസമായ ഡിസംബർ 27 ന് കാവടി,കരകം വരവ് ചക്കരക്കുളത്തിൽ ആറാട്ടും തൃക്കൊടിയിറക്കവും തുടർന്ന് മഞ്ഞനീരാട്ട്.

പന്ത്രണ്ട് നോയമ്പ് മഹോത്സവ ദിവസങ്ങളിൽ ആചാരാനുഷ്ഠാനങ്ങൾ അനുസരിച്ചുള്ള പൂജകളും സമർപ്പണങ്ങളും പ്രസാദ ഊട്ടും നടക്കുന്നതാണ്. വീണക്കച്ചേരി, ഭരതനാട്യം, സംഗീതക്കച്ചേരി , ഭക്തിഗാനസുധ, തിരുവാതിര, നൃത്തനൃത്യങ്ങൾ തുടങ്ങിയ കലാപരിപാടികളും കളമെഴുത്തും പാട്ടും, താലം കോലം വരവും(കാലൻ കോലം), താലപ്പൊലി ലോഷയാത്രയും ഉണ്ടായിരിക്കുന്നതാണ്.

Hot Topics

Related Articles