കോട്ടയം: എപ്പോഴും പുഞ്ചിരിക്കുന്ന മുഖം. ഏത് പ്രതിസന്ധിയിലും പ്രതീക്ഷ കൈവിടാത്ത ക്ഷുഭിതനാകാത്ത യുവത്വം. കേരള കോൺഗ്രസ് രാഷ്ട്രീയത്തിൽ ജോസ് കെ.മാണിയ്ക്കും, പി.ജെ ജോസഫിനും ഒരു പോലെ സ്വീകാര്യൻ. കോട്ടയത്തെ രാഷ്ട്രീയ ഭൂമികയിൽ ഒരിക്കലും സമ്മർദത്തിന് അടിപ്പെടാത്ത ശബ്ദമായിരുന്നു പ്രിൻസ് ലൂക്കോസ്. ആ ശബ്ദമാണ് ഇന്ന് നിലച്ചിരിക്കുന്നത്. അപ്രതീക്ഷിതമായി 53 ആം വയസിലുണ്ടായ വിയോഗത്തിന്റെ ഞെട്ടലിലാണ് ഇപ്പോൾ രാഷ്ട്രീയ കേരളം.
കുടുംബത്തോടൊപ്പം വേളാങ്കണ്ണിയിൽ പോയി മടങ്ങിവരുന്നതിനിടെ ട്രെയിനിൽവെച്ചാണ് പ്രിൻസ് ലൂക്കോസിന് ഹൃദയാഘാതം അനുഭവപ്പെട്ടത്. പുലർച്ചെ 3.30ന് തെങ്കാശിക്ക് സമീപംവെച്ചായിരുന്നു സംഭവം. ഉടൻ തന്നെ തെങ്കാശിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റുമാനൂരിലെ യുഡിഎഫ് സ്ഥാനാർഥിയായിരുന്നു. കേരളകോൺഗ്രസിന്റെ സ്ഥാപകനേതാക്കളിലൊരാളായ ഒ.വി ലൂക്കോസിന്റെ മകനാണ് പ്രിൻസ് ലൂക്കോസ്. കോട്ടയം പെരുമ്ബയിക്കാട് സ്വദേശിയാണ്. കോട്ടയം ബാറിലെ അഭിഭാഷകൻ കൂടിയാണ് പ്രിൻസ്. പാർട്ടിയിലും പൊതുപ്രവർത്തനരംഗത്തും സജീവമായി ഇടപെടുന്ന പ്രിൻസ് ഏവർക്കും പ്രിയങ്കരനായ നേതാവ് കൂടിയായിരുന്നു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള മുന്നൊരുക്കങ്ങളിലായിരുന്നു പ്രിൻസ്. ഇതിനിടെയാണ് മരണമെത്തുന്നത്.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഏറ്റുമാനൂരിൽ യുഡിഎഫ് വിമതയായി ലതികാ സുഭാഷ് മത്സരിച്ചിരുന്നു. ഇതിനിടെയിലും മന്ത്രിയായ വിഎൻ വാസവനെതിരെ വീറോടെയാണ് പ്രിൻസ് പോരാടി തോറ്റത്. മാറിയ രാഷ്ട്രീയ കാലാവസ്ഥയിൽ ഇത്തവണ ഏറ്റുമാനൂരിൽ ജയിക്കാമെന്ന കണക്കു കൂട്ടലിലായിരുന്നു പ്രിൻസ്. ഇതിനിടെയാണ് മരണമെത്തുന്നത്. ഭൗതിക ദേഹം തെങ്കാശിയിൽ നിന്നും കോട്ടയം തെള്ളകത്തെ കാരിത്താസ് ആശുപത്രിയിൽ എത്തിച്ചു. ഇവിടെ ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം ചെയ്യും. ഇതിന് ശേഷം നാളെ സെപ്റ്റംബർ ഒൻപത് ചൊവ്വാഴ്ച പ്രിൻസിന്റെ കർമ്മ മണ്ഡലമായ ഏറ്റുമാനൂരിലും തുടർന്ന് കോട്ടയം സ്റ്റാർ ജംഗ്ഷനിലെ കേരള കോൺഗ്രസ് ഓഫിസിലും പൊതുദർശനം ഉണ്ടായിരിക്കും. ഇതിന് ശേഷം ബുധനാഴ്ച സംസ്്കാരം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.