ബെൽമോപൻ: വിമാനം പറക്കുന്നതിനിടെ റാഞ്ചാൻ നീക്കം നടന്നതായി റിപ്പോർട്ട്. കത്തി കാണിച്ച് ഭീഷണി മുഴക്കിയ അക്രമിയെ യാത്രക്കാരിലൊരാൾ വെടിവച്ചുകൊന്നു. ബെലീസിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. വിമാനം ലാൻഡ് ചെയ്തതോടെ പരിഭ്രാന്തരായി പുറത്തേക്ക് ഓടുന്ന യാത്രക്കാരുടെ ദൃശ്യം പുറത്തുവന്നു.
ബെലീസിൽ ചെറിയ ട്രോപ്പിക് എയർ വിമാനം റാഞ്ചാൻ യുഎസ് പൗരനാണ് ശ്രമിച്ചതെന്ന് ബെലീസിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സാൻ പെഡ്രോയിലേക്ക് പോകുന്ന വിമാനത്തിൽ ആകാശത്ത് വെച്ചാണ് സംഭവം നടന്നത്. 49കാരനായ പ്രതി യാത്രക്കാരെ കത്തി പുറത്തെടുത്ത് ആക്രമിക്കാൻ തുടങ്ങി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മൂന്ന് യാത്രക്കാർക്ക് പരിക്കേറ്റു. യുഎസ് പൗരനായ അകിന്യേല സാവ ടെയ്‌ലർ ആണ് വിമാനത്തിൽ പരിഭ്രാന്തി പടർത്തിയതെന്ന് ബെലീസ് പൊലീസ് കമ്മീഷണർ ചെസ്റ്റർ വില്യംസ് പറഞ്ഞു. തുടർന്ന് അതേ വിമാനത്തിലുണ്ടായിരുന്ന ഒരു യാത്രക്കാരൻ ടെയ്‍ലറെ വെടിവച്ച് കൊന്നു.
ടെയ്‌ലറെ വെടിവച്ച യാത്രക്കാരനെ കമ്മീഷണർ ചെസ്റ്റർ വില്യംസ് പ്രശംസിച്ചു. ഹീറോയെന്ന് വിളിച്ച് അഭിനന്ദിച്ചതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ടെയ്‌ലറിന് വിമാനത്തിനുള്ളിൽ കത്തി എങ്ങനെ കൊണ്ടുവരാൻ കഴിഞ്ഞുവെന്ന് വ്യക്തമല്ല. വിമാനം രാജ്യത്തിന് പുറത്തേക്ക് പറത്താനാണ് അക്രമി ആവശ്യപ്പെട്ടത്. ഇയാൾ എന്തിനാണ് വിമാനം റാഞ്ചാൻ ശ്രമിച്ചതെന്ന് വ്യക്തമല്ല. സംഭവത്തെ കുറിച്ചുള്ള അന്വേഷണത്തിൽ സഹകരണം തേടി ബെലീസിയൻ ഉദ്യോഗസ്ഥർ യുഎസ് എംബസിയെ സമീപിച്ചു.