എംബാങ്ക്‌മെന്റ് മത്സ്യകൃഷിയിലൂടെ ജലാശയങ്ങള്‍ മാലിന്യമുക്തമാക്കും : മന്ത്രി സജി ചെറിയാന്‍

തിരുവല്ല :
എംബാങ്ക്‌മെന്റ് മത്സ്യകൃഷിയിലൂടെ ജനതയുടെ നിലനില്‍പിന്റെ ഭാഗമായ ജലാശയങ്ങള്‍ മാലിന്യമുക്തമാക്കി സംരക്ഷിക്കപ്പെടുമെന്നു ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. എംബാങ്ക്‌മെന്റ് മത്സ്യകൃഷിയുടെ ജില്ലാതല ഉദ്ഘാടനം ഇരവിപേരൂര്‍ മുട്ടാറ്റ് ചാലില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ജലാശയങ്ങള്‍ മാലിന്യമുക്തമാക്കുക, വിഷരഹിത മത്സ്യം ലഭ്യമാക്കുക, പരമാവധി തൊഴില്‍ നല്‍കുക എന്നിവയാണ് പദ്ധതി ലക്ഷ്യമിടുന്നത്.

Advertisements

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച ജനകീയ മത്സ്യകൃഷിയിലൂടെ വിവിധ തരത്തിലുള്ള നൂതനമായ മത്സ്യക്കൃഷികള്‍ ആരംഭിച്ചു. ഇതിന്റെ തുടര്‍ച്ചയായി ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ ഈ വര്‍ഷം പുതിയ പദ്ധതിയായ എംബാങ്ക്‌മെന്റ് മത്സ്യകൃഷി ആരംഭിക്കുന്നത്.
തോടുകള്‍, കുളങ്ങള്‍, കനാലുകള്‍ തുടങ്ങി അനുയോജ്യമായ ജലാശയങ്ങള്‍ കണ്ടെത്തി ജനകീയ മത്സ്യക്കൃഷി ആരംഭിക്കുന്ന പദ്ധതിയിലൂടെ ഈ മേഖലയിലേക്ക് കൂടുതല്‍ പേരെ എത്തിക്കുന്നതിനും സംസ്ഥാനത്തുടനീളം കൃഷി വ്യാപിപ്പിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. പദ്ധതി പൂര്‍ണമായി വിജയിക്കുന്നതിന് വരും വര്‍ഷങ്ങളില്‍ ഗ്രാമപഞ്ചായത്തുകളുടെ പദ്ധതികളില്‍ ഇത് ഉല്‍പ്പെടുത്തണം. ജലാശയങ്ങള്‍ കണ്ടെത്തി ഇരുവശവും തടയിണ കെട്ടി വ്യാപകമായി മത്സ്യക്കൃഷി നടപ്പാക്കണം. വില ലഭിക്കുന്നതും ഭക്ഷണത്തിന് രുചികരവുമായ കരീമീന്‍, കല്ലേല്‍മുട്ടി, വരാല്‍ തുടങ്ങിയ മത്സ്യങ്ങളെയാണ് വളര്‍ത്തുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംസ്ഥാനത്തെ മത്സ്യവകുപ്പിന്റെ കീഴില്‍ ഒട്ടേറെ നൂതനാശയങ്ങളാണ് നടപ്പാക്കുന്നത്. വീടുകളില്‍ ശുദ്ധമായ മത്സ്യം എത്തിക്കുന്ന അന്തിപ്പച്ച, ഫിഷ് സ്റ്റാളുകള്‍ തുടങ്ങി നിരവധി പദ്ധതികള്‍ ഫിഷറീസ് വകുപ്പ് നടത്തുന്നു. എല്ലാ ജില്ലകളിലും സീ ഫുഡ് റസ്റ്ററന്റുകള്‍, മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ സംരംഭങ്ങള്‍ മുതലായ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

ജില്ലയില്‍ മത്സ്യ മേഖലയുമായി ബന്ധപ്പെട്ട സാധ്യതകള്‍ പരിശോധിച്ചു മത്സ്യകൃഷി വര്‍ധിപ്പിക്കുന്നതിന് പദ്ധതി സഹായിക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിച്ച ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. വിഷരഹിതമായ മത്സ്യം ലഭിക്കുന്നതിനൊപ്പം വരുമാനമാര്‍ഗത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയാണ് എംബാങ്ക്‌മെന്റ് മത്സ്യകൃഷി. ഉള്‍നാടന്‍ മത്സ്യകൃഷി പ്രോത്സഹിപ്പിക്കുന്നതിന് മാതൃകപരമായപ്രവര്‍ത്തനമാണ് ഫിഷറീസ് വകുപ്പ് നടത്തുന്നത്. ആറന്മുള മണ്ഡലത്തില്‍ ജലാശയങ്ങള്‍ കണ്ടെത്തി മത്സ്യക്കൃഷി വ്യാപിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനം നടത്തുമെന്നും മന്ത്രി പറഞ്ഞു.

ഇരവിപേരൂര്‍ പഞ്ചായത്തില്‍ മുട്ടാറ്റ്ചാല്‍ പ്രദേശത്ത് വിപിന്‍ പി വര്‍ഗീസിന്റെ നേതൃത്വത്തില്‍ ക്രമീകരിച്ചിട്ടുള്ള കാട്ടൂരാന്‍സ് ഫിഷ് ഫാര്‍മേഴ്‌സ് ഗ്രൂപ്പിന്റെ എംബാങ്ക്‌മെന്റില്‍ മന്ത്രി സജി ചെറിയാന്‍ മത്സ്യങ്ങളെ നിക്ഷേപിച്ചു. വിവിധ പദ്ധതി പ്രകാരമുള്ള സബ്‌സിഡി തുകയുടെ ചെക്ക് കര്‍ഷകര്‍ക്ക് മന്ത്രി കൈമാറി. ചടങ്ങില്‍ കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ വത്സല, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശശിധരന്‍പിള്ള, വൈസ് പ്രസിഡന്റ് സാലി ജേക്കബ്, ജില്ലാ പഞ്ചായത്ത് അംഗം ജിജി മാത്യു, ത്രിതല പഞ്ചായത്ത്പ്രതിനിധികള്‍, ജനപ്രതിനിധികള്‍, ഫിഷറീസ് ഉദ്യോഗസ്ഥര്‍, പ്രോജക്ട് കോര്‍ഡിനേറ്റര്‍മാര്‍, അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Hot Topics

Related Articles