ന്യൂഡല്‍ഹി: എക്സിറ്റ് പോള്‍ സർവേയ്‌ക്ക് യാഥാർത്ഥ്യവുമായി ഒരു ബന്ധവുമില്ലെന്ന് ബിജെപി ദേശീയ വക്താവ് അനില്‍ ആന്റണി. ജമ്മു കശ്മീരിലും ഹരിയാനയും ബിജെപി അധികാരത്തിലെത്തും എന്ന കാര്യത്തില്‍ ഒരു സംശയവുമില്ലെന്നും അനില്‍ ആന്റണി പറഞ്ഞു. ഹരിയാനയിലെയും ജമ്മുകശ്മിരിലെയും നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെണ്ണല്‍ ഫലങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപി ഹരിയാനയില്‍ മൂന്നാം തവണയും ഉജ്ജ്വല വിജയം കരസ്ഥമാക്കും. കഴിഞ്ഞ പത്ത് വർഷം ഹരിയാനയില്‍ ഞങ്ങള്‍ ഭരിച്ചു. ഇനിയും ബിജെപി തന്നെ ഭരിക്കും. ജമ്മുകശ്മീരില്‍ തെരഞ്ഞെടുപ്പ് നടന്നത് തന്നെ ചരിത്രമാണ്. കർഷക സമൂഹത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും ഞങ്ങള്‍ ചെയ്യുന്നുണ്ട്. എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകാനാണ് ബിജെപി ലക്ഷ്യമിടുന്നത്. എക്സിറ്റ് പോളിനെ തള്ളികൊണ്ട് വലിയ വിജയമായിരിക്കും ബിജെപി നേടുക. എക്സിറ്റ് പോളുകളില്‍ നേരിയ വ്യത്യാസങ്ങള്‍ മാത്രമാണുള്ളത്. രാജസ്ഥാനിലെയും മദ്ധ്യപ്രദേശിലെയും എക്സിറ്റ് പോളുകള്‍ വന്നപ്പോഴും ഇത് തന്നെയാണ് പറഞ്ഞിരുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കശ്മീരില്‍ പണ്ടത്തെ പോലെ ഭീകരവാദ പ്രവർത്തനങ്ങളൊന്നും ഇന്നില്ല. പല രാജ്യങ്ങളില്‍ നിന്നും നിരവധി നിക്ഷേപങ്ങള്‍ കശ്മീരിലേക്ക് വരുന്നുണ്ട്. ജമ്മു കശ്മീരില്‍ ബിജെപിക്ക് മികച്ച വിജയം നേടാനാകുമെന്നും അനില്‍ ആന്റണി പറഞ്ഞു. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ആദ്യഘട്ട ഫലസൂചനകള്‍ കോണ്‍ഗ്രസിന് അനുകൂലമായിരുന്നെങ്കിലും, പിന്നീട് ഇത് മാറിമറിയുകയായിരുന്നു. ഭൂരിഭാഗം സീറ്റുകളിലും ബിജെപി ഇപ്പോള്‍ വലിയ മുന്നേറ്റമാണ് നടത്തുന്നത്. ആദ്യഘട്ട സൂചനകള്‍ക്ക് പിന്നാലെ എഐസിസി ആസ്ഥാനത്ത് ഉള്‍പ്പെടെ വലിയ ആഘോഷ പരിപാടികള്‍ക്ക് ആരംഭിച്ചിരുന്നു. എന്നാല്‍ സീറ്റ് നിലയില്‍ പിന്നോട്ട് പോയതോടെ ആഘോഷം നിർത്തിവയ്‌ക്കാൻ നേതൃത്വം നിർദേശം നല്‍കുകയായിരുന്നു.