പനജി: പൻവേലിൽ നിന്ന് പൂനെയിലേക്ക് നക്ഷത്ര ആമയുമായി കടന്ന വന്യജീവി ചലച്ചിത്ര സംവിധായകയും നാഷനൽ ജിയോഗ്രാഫിക് പര്യവേഷക ഐശ്വര്യ ശ്രീധറിനെതിരെ വനം വകുപ്പ് കേസെടുത്തു. 1972ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം സംരക്ഷിത വിഭാഗത്തിൽ പെടുന്നവയാണ് നക്ഷത്ര ആമകൾ. ചികിത്സക്കായി ഐശ്വര്യ പുനെയിലെ ആർ.ഇ.എസ്.ക്യു ചാരിറ്റബിൾ ട്രസ്റ്റിലേക്ക് നക്ഷത്ര ആമയെ അയച്ചിരുന്നു. എന്നാൽ ഐശ്വര്യയുടെ നാറ്റ് ജിയോ പദ്ധതിക്ക് വേണ്ടിയാണെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സംശയം.
ഐശ്വര്യക്കെതിരെ വന്യ ജീവി സംരക്ഷണ നിയമം അനുസരിച്ചാണ് കേസെടുത്തത്. ഇക്കാര്യം വ്യക്തമാക്കി ആഗസ്റ്റ് 18ന് ഫോറസ്റ്റ് ടെറിട്ടോറിയൽ ആൻഡ് വൈൽഡ് ലൈഫ്-പൻവേൽ അസിസ്റ്റന്റ് കൺസർവേറ്റർ അവർക്ക് നോട്ടീസ് അയച്ചിരുന്നു. അതേസമയം ഐശ്വര്യ ശ്രീധർ അന്വേഷണത്തിൽ സഹകരിക്കുന്നില്ലെന്നും അധികൃതർ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നക്ഷത്ര ആമയെ എവിടെ നിന്നാണ് രക്ഷപ്പെടുത്തിയതെന്നും ആരുടെ അനുമതിയോടെയാണ് റെസ്‌ക്യൂവിന് കൈമാറിയതെന്നും വ്യക്തമാക്കാൻ ഇവരോട് വനംവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. പൻവേൽ ഫാം ഉടമയിൽ നിന്നാണ് തനിക്ക് ആമയെ കിട്ടിയതെന്ന് അവർ ഉദ്യോഗസ്ഥരോട് പറഞ്ഞു. ഇതു സംബന്ധിച്ച രേഖകൾ ഹാജരാക്കാനും നിർദേശിച്ചിട്ടുണ്ട്. ഹാജരായില്ലെങ്കിൽ നിയമപ്രകാരം നടപടിയെടുക്കുമെന്നും വകുപ്പ് അറിയിച്ചു. ചിത്രീകരണ വേളയിൽ ശ്രീധർ കൂടുതൽ നക്ഷത്ര ആമകളെ ഉപയോഗിച്ചിട്ടുണ്ടോയെന്നും വകുപ്പ് അന്വേഷിക്കുന്നുണ്ട്.
അതിനിടെ, നാഷനൽ ജിയോഗ്രാഫിക് സൊസൈറ്റിക്ക് വേണ്ടി താൻ നിർമ്മിക്കുന്ന ഒരു ഡോക്യുമെന്ററിക്കായി ഇന്ത്യൻ നക്ഷത്ര ആമകളുടെ പുനരധിവാസം ചിത്രീകരിക്കാൻ സംസ്ഥാന വനം വകുപ്പിന്റെ അനുമതി കത്തുമായി 2022 ജൂണിലാണ് ശ്രീധർ ആദ്യമായി പൂനെ സൗകര്യം സന്ദർശിച്ചതെന്ന് റെസ്‌ക്യു സ്ഥാപകയും പ്രസിഡന്റുമായ നേഹ പഞ്ചമിയ പറഞ്ഞു. രൂപത്തിലെ വൈവിധ്യം കാരണം ലോകത്ത് ഏറ്റവും കൂടുതൽ കടത്തുന്ന ആമയാണ് നക്ഷത്ര ആമകൾ.