ഡല്‍ഹി: ലോക്സഭ തിരഞ്ഞെടുപ്പില്‍ 99 സീറ്റ് നേടിയ കോണ്‍ഗ്രസിനെ പാർലമെന്റില്‍ പിന്തുണയ്ക്കാന്‍ 100 പേരുണ്ടാകും.മഹാരാഷ്ട്രയിലെ സാംഗ്ലി ലോക്സഭാ മണ്ഡലത്തില്‍ നിന്ന് വിജയിച്ച വിമത സ്ഥാനാർത്ഥി വിശാല്‍ പാട്ടീല്‍ വ്യാഴാഴ്ച കോണ്‍ഗ്രസിന് നിരുപാധിക പിന്തുണ അറിയിച്ചതോടെയാണ് കോണ്‍ഗ്രസിന് സെഞ്ച്വറി അടിക്കാനായത്. രാഹുലിനേയും സോണിയ ഗാന്ധിയേയും സന്ദർശിച്ച വിശാല്‍ പാട്ടീല്‍ ഇന്ത്യ ബ്ലോക്കിനും മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാഡിക്കും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.ഈ പിന്തുണയോടെ ലോക്സഭയില്‍ കോണ്‍ഗ്രസിൻ്റെ അംഗബലം 100 ആയി ഉയരുമെന്ന് വിശാല്‍ പാട്ടീലിന് വേണ്ടി പാർട്ടിയില്‍ വലിയ രീതിയില്‍ വാദിച്ചിരുന്ന അദ്ദേഹത്തിൻ്റെ ഗുരുവും കോണ്‍ഗ്രസ് എം എല്‍ എയുമായ വിശ്വജീത് കദവും വ്യക്തമാക്കി. വിശാല്‍ പാട്ടീലിനൊപ്പം ഉവിശ്വജീത് കദവും വ്യാഴാഴ്ച ന്യൂഡല്‍ഹിയില്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വിശാല്‍ പാട്ടീല്‍ ഖാർഗെയ്ക്ക് പിന്തുണ അറിയിച്ച് കത്ത് നല്കി.
‘എൻ്റെ കുടുംബം വർഷങ്ങളായി കോണ്‍ഗ്രസിൻ്റെ ഭാഗമാണ്. എൻ്റെ അച്ഛനും മുത്തച്ഛനും സഹോദരനും കോണ്‍ഗ്രസ് പാർട്ടിയില്‍ അംഗങ്ങളായിരുന്നു, ” പാർട്ടി നേതാക്കളെ കണ്ടതിന് പിന്നാലെ വിശാല്‍ പാട്ടീല്‍ പറഞ്ഞു. വിശാല്‍ പാട്ടീല്‍ ഇനിമുതല്‍ കോണ്‍ഗ്രസിൻ്റെ അസോസിയേറ്റ് അംഗമാകുമെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് പൃഥ്വിരാജ് ചവാനും പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോണ്‍ഗ്രസിൻ്റെ അസോസിയേറ്റ് എംപിയാകാനുള്ള കത്ത് അദ്ദേഹത്തിന് ഇനി ലോക്സഭാ സെക്രട്ടേറിയറ്റിന് സമർപ്പിക്കണം. ലോക്സഭാ സെക്രട്ടേറിയറ്റ് ഇത് അംഗീകരിച്ച് ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചതിന് ശേഷം മാത്രമേ അദ്ദേഹത്തിന് കോണ്‍ഗ്രസിൻ്റെ അസോസിയേറ്റ് എംപി എന്ന പദവി ഔദ്യോഗികമായി ലഭിക്കുകയുള്ളു.
മഹാരാഷ്ട്രയില്‍ 13 സ്ഥാനാർത്ഥികളാണ് കോണ്‍ഗ്രസ് നിരയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടത്. വിശാല്‍ പാട്ടീല്‍ അസോസിയേറ്റ് അംഗമായതോടെ കോണ്‍ഗ്രസ് എംപിമാരുടെ അംഗബലം 14 ആയി ഉയരും. സംഗ്ലിയില്‍ വിശാല്‍ പാട്ടീല്‍ മത്സരിച്ചതോടെ എംവിഎയുടെ ഭാഗമായ ശിവസേന ഉദ്ധവ് താക്കറെ വിഭാഗത്തിന്റെ സ്ഥാനാർത്ഥിക്ക് പരാജയം നേരിടേണ്ടി വന്നു. ഇതില്‍ ശിവസേന കടുത്ത അതൃപ്തിയിലാണ്. തൻറെ കുടുംബവും താക്കറെ കുടുംബവും വളരെ അടുപ്പത്തിലായിരുന്നുവെന്നാണ് വിശാല്‍ പാട്ടീല്‍ പറയുന്നത്. “ഞങ്ങളുടെ പാർട്ടി നേതാക്കള്‍ എന്നെ സാംഗ്ലിയില്‍ നിന്ന് മത്സരിപ്പിക്കാൻ ഉദ്ധവ് താക്കറെയെ ബോധ്യപ്പെടുത്താൻ പരമാവധി ശ്രമിച്ചു. എന്നിരുന്നാലും, എങ്ങനെയോ കാര്യങ്ങള്‍ നടന്നില്ല. എൻ്റെ കുടുംബവും താക്കറെ കുടുംബവും തമ്മില്‍ നല്ല ബന്ധമാണ്. ഇപ്പോള്‍ ഞാൻ തിരഞ്ഞെടുക്കപ്പെട്ടതിനാല്‍ ഞങ്ങള്‍ തമ്മിലുള്ള എല്ലാ തെറ്റിദ്ധാരണകളും അവസാനിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു” പാട്ടീല്‍ പറഞ്ഞു.