ജി–20 ഉച്ചകോടി ഉദ്യോഗസ്ഥ സമ്മേളനം: 10 കോടി ചെലവി‍ൽ കുമരകം റോഡ് മുഖം മിനുക്കുന്നു

കോട്ടയം :ജി–20 ഉച്ചകോടിയുടെ ഭാഗമായുള്ള രാജ്യാന്തര ഉദ്യോഗസ്ഥ സമ്മേളനത്തോടനുബന്ധിച്ചു കുമരകം റോഡ് മുഖം മിനുക്കുന്നു.

Advertisements

10 കോടി രൂപ ചെലവിലാണു നവീകരണം. റോഡരികിലെ കാടു വെട്ടൽ, സീബ്രാലൈൻ പുതുക്കി വരയ്ക്കൽ, പുതിയ ദിശാബോർഡുകൾ സ്ഥാപിക്കൽ, കുഴിയടയ്ക്കൽ എന്നിവയെല്ലാം വേഗത്തിൽ പുരോഗമിക്കുകയാണ്. തണ്ണീർമുക്കം ബണ്ട് മുതൽ ഇല്ലിക്കൽ വരെയാണു നവീകരണം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കുമരകം പഞ്ചായത്ത് പരിധിയിലെ പാതയോരങ്ങളിലും പൊതുസ്ഥലങ്ങളിലും അനധികൃതമായ ബോർഡുകൾ, ബാനറുകൾ, കൊടിതോരണങ്ങൾ തുടങ്ങിയവ സ്ഥാപിച്ചിട്ടുള്ളവർ ഉടൻ നീക്കം ചെയ്യണമെന്നു പഞ്ചായത്ത് നിർദ്ദേശം നൽകി. കുമരകം, അയ്മനം, ആർപ്പൂക്കര പഞ്ചായത്ത് ഭാഗത്തു കൂടി പോകുന്ന റോഡിൽ പ്രകാശം കൂടിയ ലൈറ്റുകളും സ്ഥാപിക്കും.

ശുചീകരണ പ്രവർത്തനങ്ങളും അടുത്ത ദിവസം മുതൽ തുടങ്ങും. പ്രതിനിധികൾ താമസിക്കുന്ന ഹോട്ടലുകളിലും റിസോർട്ടുകളിലും കൂടുതൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കും. അടിയന്തര ഘട്ടത്തിൽ ആംബുലൻസ് ഉപയോഗിക്കുന്നതിനു ചീപ്പുങ്കൽ ശക്തീശ്വരം റോഡ് ഗതാഗതയോഗ്യമാക്കാനും നടപടിയായി.

രാജ്യാന്തര സമ്മേളനത്തിന്റെ ഭാഗമായി കെടിഡിസിയിൽ പണിയുന്ന കൺവൻഷൻ സെന്ററിന്റെ നിർമ്മാണം 15നുള്ളിൽ പൂർത്തിയാകും. 10 കോടി രൂപ ചെലവിലാണു നിർമ്മാണം. 600 പേർക്ക് ഇരിക്കാം. ഉച്ചകോടി കഴിയുന്നതോടെ കൺവൻഷൻ സെന്റർ കെടിഡിസി വാടകയ്ക്കു നൽകും.

വിവാഹം, കോൺഫറൻസ് തുടങ്ങിയവയ്ക്കായി ഇപ്പോൾ തന്നെ ബുക്കിങ് ഉണ്ട്. കെടിഡിസി വാട്ടർ സ്കേപ് തോടും മോടി കൂട്ടുന്നുണ്ട്. ആഴം കൂട്ടി ഇരുവശവും കയർ പരവതാനി വിരിച്ചു. കരയിൽ ചെടികൾ വയ്ക്കും. കെടിഡിസി കവാടത്തിനു സമീപത്തെ ബോട്ട് ജെട്ടിയിൽ നിന്നു ശിക്കാര വള്ളത്തിൽ കയറുന്ന പ്രതിനിധികളെ തോട്ടിലൂടെ കൊണ്ടുപോയി കായൽ വഴി കൺവൻഷൻ സെന്ററിൽ എത്തിക്കും.

10 ശിക്കാര വള്ളങ്ങളാണു യാത്രയ്ക്കായി തയാറാക്കി നിർത്തുക. ഹോട്ടലുകളിലും റിസോർട്ടുകളിലും താമസിക്കുന്നവരെ ഇവിടത്തെ കായൽ വശത്തെ ബോട്ട് ജെട്ടിയിൽ നിന്നാകും കൊണ്ടു പോകുന്നത്. എല്ലാ സ്ഥലങ്ങളിലും ബോട്ട് ജെട്ടി പണിയുന്നതിനുള്ള പരിശോധനയ്ക്കായി തുറമുഖ വകുപ്പ് കഴിഞ്ഞ ദിവസം ഇവിടം സന്ദർശിച്ചു.

ഉച്ചകോടി കഴിയുന്നതോടെ മോടി കൂട്ടിയ തോടും കെടിഡിസി ഉപയോഗിക്കും. ഇനി മുതൽ കെടിഡിസിയുടെ ജലവാഹനങ്ങൾ എല്ലാം ഇവിടെ നിന്നാകും കായലിലേക്ക് ഇറങ്ങുക.

Hot Topics

Related Articles