യാക്കോബായ ഓർത്തഡോക്സ് പള്ളി തർക്കം; പള്ളികള്‍ ഏറ്റെടുക്കുമെന്ന് സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി : യാക്കോബായ -ഓർത്തഡോക്സ് പള്ളി തർക്കത്തില്‍ പള്ളികള്‍ ഏറ്റെടുക്കുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കോടതി ഉത്തരവ് ഉടൻ നടപ്പാക്കുമെന്ന് വ്യക്തമാക്കിയ സർക്കാർ ക്രമസമാധാന പ്രശ്നം കണക്കിലെടുത്താണ് നടപടികള്‍ വൈകിയതെന്നും അറിയിച്ചു. തർക്കം നിലനില്‍ക്കുന്ന ആറ് പള്ളികള്‍ സംബന്ധിച്ചാണ് സർക്കാർ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്. കോടതി നിർദേശം കണക്കിലെടുത്ത് അടുത്ത ദിവസം തന്നെ പള്ളികള്‍ ഏറ്റെടുക്കുമെന്നാണ് സർക്കാരിന്റെ വിശദീകരണം.

Advertisements

യാക്കോബായ ഓർത്തഡോക്സ് പളളിത്തർക്കത്തില്‍ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാത്ത സംസ്ഥാന സർക്കാരിനെതിരെ ഹൈക്കോടതി കടുത്ത വിമർശനമുന്നയിച്ചിരുന്നു. പളളികള്‍ ഏറ്റെടുത്ത് ഓ‍ർത്തഡോക്സ് വിഭാഗത്തിന് കൈമാറണമെന്ന നിർദേശത്തില്‍ സർക്കാർ നടപടികള്‍ വെറും പ്രഹസനമായിപ്പോയെന്ന് സിംഗിള്‍ ബെഞ്ച് കുറ്റപ്പെടുത്തി. പളളികള്‍ ഏറ്റെടുക്കാൻ മുതിർന്നാല്‍ ക്രമസമാധന പ്രശ്ന ഉണ്ടാകുമെന്ന സർക്കാർ വാദം പരിഗണിക്കാനാകില്ല. നാളെ ആരെങ്കിലും സെക്രട്ടേറിയേറ്റ് വളഞ്ഞാലും ഇതായിരുക്കുമോ നിലപാടെന്ന് കോടതി ചോദിച്ചു. ഭരണഘടനാ സംവിധാനം തകർന്നു എന്ന് കരുതേണ്ടിവരുമോയെന്നും സർക്കാരിനോട് കോടതി ആരാഞ്ഞു. ഉത്തരവ് നടപ്പാക്കാൻ തടസം നിന്നാല്‍ കോടതിയലക്ഷ്യ നടപടികള്‍ നേരിടേണ്ടിവരുമെന്നും യാക്കോബായ വിഭാഗത്തിന് ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ ഇന്നലെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഹർജി ജൂലൈ എട്ടിന് പരിഗണിക്കാനായി മാറ്റി.

Hot Topics

Related Articles