ചികിത്സാ ഉപകരണങ്ങള്‍ ആഭ്യന്തരമായി വികസിപ്പിക്കണം: ഡോ. സഞ്ജയ് ബഹരി

തിരുവനന്തപുരം: സ്റ്റെന്‍റ് ഉള്‍പ്പെടെയുള്ള ചെലവേറിയ ചികിത്സാ ഉപകരണങ്ങള്‍ ചെലവുകുറഞ്ഞ രീതിയില്‍ ആഭ്യന്തരമായി വികസിപ്പിക്കണമെന്ന് ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജി ഡയറക്ടര്‍ ഡോ. സഞ്ജയ് ബഹരി. രാജ്യാന്തര കമ്പനികളെ ആശ്രയിക്കുന്നതിനു പകരം രാജ്യത്തിനകത്ത് ഉല്‍പ്പാദിപ്പിക്കാനാവുന്ന ഗുണമേന്‍മയുള്ള ചികിത്സാ ഉപകരണങ്ങളുടെ സാധ്യതകള്‍ ഗവേഷണസമൂഹം പരമാവധി പ്രയോജനപ്പെടുത്തണമെന്നും കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന രാജീവ്ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി (ആര്‍ജിസിബി) സംഘടിപ്പിച്ച ദേശീയ സാങ്കേതികവിദ്യാ ദിനാചരണത്തിലെ പ്രഭാഷണത്തില്‍ അദ്ദേഹം വ്യക്തമാക്കി.

Advertisements

നിലവിലെ നൂതന സാങ്കേതികവിദ്യാധിഷ്ഠിത ഉപകരണങ്ങള്‍ ഏറെ സഹായകരമാണെങ്കിലും ഇനിയും അത്യാധുനിക ഉപകരണങ്ങള്‍ വികസിപ്പിച്ചെടുത്താല്‍ ന്യൂറോസര്‍ജറി ഉള്‍പ്പെടെയുള്ള ചികിത്സാമേഖലയില്‍ മുന്നേറാനാകും. നട്ടെല്ലിലെ ശസ്ത്രക്രിയക്ക് ഉപയോഗിക്കുന്ന ലളിതമായ സാങ്കേതവിദ്യാധിഷ്ഠിത ഉപകരണങ്ങള്‍ നമുക്ക് തദ്ദേശീയമായി വികസിപ്പിക്കാവുന്നതാണ്. മികച്ച ഗവേഷണങ്ങളുടെ പിന്‍ബലത്തില്‍ തദ്ദേശീയ വിഭവങ്ങളെ സമാഹരിച്ച് സുസ്ഥിര കണ്ടെത്തലുകള്‍ നടത്താനാകും. എല്ലാ സാഹചര്യങ്ങളും വിശകലനം ചെയ്ത് ആവശ്യകത മനസ്സിലാക്കി ഗവേഷണത്തിലൂടെയാണ് സുസ്ഥിര പ്രതിവിധികള്‍ രൂപപ്പെടുത്തേണ്ടത്. പ്രോട്ടോടൈപ്പില്‍ നിന്നും ആത്മവിശ്വാസത്തോടെ കൃത്യമായ ഉപകരണം വികസിപ്പിക്കണമെന്നും ‘ന്യൂറോസര്‍ജറി : ബയോടെക്നോളജി അധിഷ്ഠിത കണ്ടെത്തലുകള്‍ക്ക് അനന്തസാധ്യത’ എന്ന വിഷയത്തില്‍ സംസാരിക്കവേ അദ്ദേഹം വ്യക്തമാക്കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

റോബോട്ടിക്സ് ചികിത്സാമേഖല വളരെ ചെലവേറിയതാണ്. എണ്‍പതുകോടി രൂപയാണ് റോബോട്ടിന്‍റെ വില. അതിന്‍റെ പരിപാലനത്തിന് അഞ്ച് ശതമാനം നിരക്കും വേണ്ടിവരും. കൊവിഡ് സമയത്ത് പ്രയോജനപ്പെടുത്തിയ ടെലിമെഡിസിന്‍ ശ്യംഖല ഇനിയും വിപുലപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സാങ്കേതികവിദ്യയുടെ അടിത്തറ ശാസ്ത്രമാണെന്നും ഏതു സാങ്കേതികവിദ്യയും വികസിപ്പിക്കുന്നതിന് മൗലികാവകാശം ആവശ്യമാണെന്നും അദ്ധ്യക്ഷ പ്രസംഗത്തില്‍ ആര്‍ജിസിബി ഡയറക്ടര്‍ പ്രൊഫ. ചന്ദ്രഭാസ് നാരായണ പറഞ്ഞു. മാര്‍ച്ച് 2021 ല്‍ കൊവിഡ് പരിശോധന നടത്തുന്നതിന് 4,000 കിറ്റുകള്‍ പോലും ലഭ്യമല്ലായിരുന്നു. എന്നാല്‍ ആര്‍ജിസിബി പോലുള്ള സ്ഥാപനങ്ങളുടെ ഗവേഷണ ഫലമായി ഇപ്പോള്‍ 120 രൂപയ്ക്ക് കൊവിഡ് പരിശോധന നടത്താനാകും. കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ ബയോടെക്നോളജി മേഖലയില്‍ വികസിപ്പിച്ച അടിസ്ഥാനസൗകര്യം ബയോടെക്നോളജി ഗവേഷണ പാതയെ മാറ്റിമറിക്കാന്‍ പോന്നതാണ്. രാജ്യത്ത് കൂടുതല്‍ കണ്ടെത്തലുകള്‍ക്ക് ഈ വികസനം കാരണമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജി ന്യൂറോ സര്‍ജറി പ്രൊഫസര്‍ ഡോ. കൃഷ്ണ കുമാര്‍ പരിപാടിയില്‍ സന്നിഹിതനായിരുന്നു. ആര്‍ജിസിബി ഡീന്‍ ഡോ. ടി ആര്‍ സന്തോഷ് കുമാര്‍ സ്വാഗതം പറഞ്ഞു.

വിവിധ കോളേജുകളിലെ ഡിഗ്രി, പിജി വിദ്യാര്‍ത്ഥികളും ആര്‍ജിസിബി ഗവേഷകരും ഉദ്യോഗസ്ഥരും പരിപാടിയില്‍ സംബന്ധിച്ചു.

മേയ് 11 ആണ് ദേശീയ സാങ്കേതികവിദ്യാ ദിനമായി ആചരിക്കുന്നത്. ‘സുസ്ഥിര ഭാവിക്ക് ശാസ്ത്ര-സാങ്കേകിതവിദ്യയാലുള്ള സംയോജിത സമീപനം’ എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം.

Hot Topics

Related Articles