ഡൽഹി: വിജയത്തോടെ പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കാനിറങ്ങിയ ബംഗ്ലരുവിന് കണ്ണീരുപ്പ്..! പത്തു കളിയിൽ നിന്നും പത്ത് പോയിന്റുള്ള ബംഗളൂരുവിന് അവസാന സ്ഥാനക്കാരായ ഡൽഹിയോട് തോൽവി. ഫിൽ സാൾട്ടിന്റെ പടുകൂറ്റൻ അടികളാണ് ഡൽഹിയ്ക്കു വിജയം സമ്മാനിച്ചത്. അഞ്ചാം സ്ഥാനത്ത് നിൽക്കുന്ന ബംഗളൂരുവിന് ഇനി എല്ലാ കളികളും വിജയിച്ചാൽ മാത്രമേ പ്ലേ ഓഫ് സാധ്യത നിലനിർത്താൻ സാധിക്കൂ. വിജയത്തോടെ പത്താം സ്ഥാനത്തു നിന്നും ഡൽഹി ഒൻപതിലേയ്ക്കു കയറി. ഇതോടെ ഡൽഹിയ്ക്കും എട്ടു പോയിന്റായി.
സ്കോർ
ബംഗളൂർ – 181/4
ഡൽഹി – 187/3
ടോസ് നേടി ബാറ്റിംങ് തിരഞ്ഞെടുപ്പ് ബംഗളൂരുവിന് കോഹ്ലിയും (55), ഡുപ്ലിസും മെല്ലെയുള്ള തുടക്കമാണ് നൽകിയത്. 32 പന്തിൽ 45 റണ്ണെടുത്ത ഡുപ്ലിസി പത്താം ഓവറിൽ പുറത്താകുമ്പോൾ 8.2 റൺ ശരാശരിയിൽ 82 റണ്ണാണ് ടീമിനുണ്ടായിരുന്നത്. ഡുപ്ലിസി പുറത്തായി തൊട്ടടുത്ത പന്തിൽ മാക്സ് വെല്ലും റണ്ണെടുക്കും മുൻപ് പുറത്തായതോടെ ടീം കൂടുതൽ പ്രതിരോധത്തിലായി. പിന്നീട്, കോഹ്ലിയും ലാമോറും (29 പന്തിൽ 54) ചേർന്ന് കളി മുന്നോട്ട് കൊണ്ടു പോയി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കളിയുടെ ഗിയർമാറ്റാൻ കോഹ്ലി ശ്രമിച്ചപ്പോഴേയ്ക്കും വിക്കറ്റും വീണു. 137 ൽ കോഹ്ലി പുറത്താകുമ്പോൾ പതിനഞ്ച് ഓവർ പൂർത്തിയായിരുന്നു. പിന്നാലെ എത്തിയ ദിനേശ് കാർത്തിക്ക് (9 പന്തിൽ 11) നിലയുറപ്പിക്കാൻ ശ്രമിച്ചപ്പോഴേയ്ക്കും വിക്കറ്റും നഷ്ടമായി. ഇതോടെ ഇരുനൂറ് കടക്കേണ്ട സ്കോർ 20 റൺ കുറവിലാണ് ബംഗളൂർ ഫിനിഷ് ചെയ്തത്. മൂന്നു പന്ത് മാത്രം ബാറ്റ് ചെയ്യാൻ കിട്ടിയ അനുജ് റാവത്ത് എട്ടു റണ്ണടിച്ച് ടീമിനോടുള്ള കൂറ് തെളിയിച്ചു.
ഡൽഹി ബൗളർമാരിൽ മിച്ചൽ മാർഷ് രണ്ടും, ഖലിൽ അഹമ്മദും, മുകേഷ് കുമാറും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. മറുപടി ബാറ്റിംങിന് ഇറങ്ങിയ ഡൽഹിയെ ഭീഷണിപ്പെടുത്താൻ ഒരു ഘട്ടത്തിലും ബംഗളൂരു ബൗളർമാർക്കായില്ല. 14 പന്തിൽ 22 റണ്ണടിച്ച് വാർണർ പോകുമ്പോൾ അഞ്ച് ഓവറിൽ ഡൽഹി അറുപത് കഴിഞ്ഞിരുന്നു. അടിച്ചു തകർത്ത് മുന്നേറിയ ഫിൽ സാൾട്ടിന് കൂട്ടായി എത്തിയ മിച്ചൽ മാർഷ് (27 പന്തിൽ 26) മടങ്ങുമ്പോൾ ടീം ഏതാണ്ട് വിജയ തീരത്തോട് അടുത്തിരുന്നു. 10 ഓവറിൽ 119 റണ്ണിൽ നിൽക്കെയാണ് മാർഷിനെ ഹർഷൽ പട്ടേൽ മടക്കിയത്. അവസാന ഓവറിൽ 45 പന്തിൽ ആറു സിക്സും എട്ടു ഫോറുമായി 87 റണ്ണെടുത്ത സാൾട്ടിനെ ശർമ്മ മടക്കിയെങ്കിലും ഏറെ വൈകിയിരുന്നു. ഒടുവിൽ റോസോയും (22 പന്തിൽ 35) അക്സർ പട്ടേലും (8) ചേർന്ന് ടീമിനെ വിജയിപ്പിച്ചു.