ന്യൂഡൽഹി: മണിപ്പുരിൽ സമാധാനം പുനഃസ്ഥാപിക്കാനും കലാപത്തിലെ ഇരകൾക്കു നീതി ലഭിക്കാനും സമയബന്ധിതമായ കർമപദ്ധതി കേന്ദ്രം പ്രഖ്യാപിക്കണമെന്ന് ജോസ് കെ. മാണി എംപി പാർലമെന്റിൽ. ഇരകളായവരെ സുരക്ഷിതമായി അവരുടെ ഗ്രാമത്തിൽ തിരിച്ചെത്തിക്കാനും തകർക്കപ്പെട്ട വീടുകളും പള്ളികളും പുനർനിർമിക്കാനും അടിയന്തര നടപടി വേണമെന്നു രാജ്യസഭയിൽ ഇന്നലെ മണിപ്പുർ ബജറ്റ് ചർച്ചയിൽ ജോസ് ആവശ്യപ്പെട്ടു.
ഒരു സമുദായത്തിനു നേരെ ആസൂത്രിതമായ വംശഹത്യാശ്രമമാണു നടന്നത്. മതസ്ഥാപനങ്ങളും ആരാധനാലയങ്ങളും തെരഞ്ഞുപിടിച്ചുള്ള ആക്രമണമാണു മണിപ്പുരിലുണ്ടായത്. രാഷ്ട്രീയമല്ല, മനുഷ്യത്വമാണു ഭരണകൂട നീതിയായി മണിപ്പുരിൽ എത്തേണ്ടത്. 500ലേറെ ആളുകൾക്കു ജീവൻ നഷ്ടപ്പെടുകയും 60,000ലേറെ ആളുകൾ ഭവനരഹിതരാവുകയും നരകയാതന അനുഭവിക്കുകയും ചെയ്ത ഇന്ത്യയിലെ സംഘർഷബാധിത സംസ്ഥാനത്തെ ജനങ്ങളെ ആശ്വസിപ്പിക്കാൻ പ്രധാനമന്ത്രി എത്തിയില്ലെന്നതു ചരിത്രത്തിലെ കറുത്ത അധ്യായമാണ്. യുക്രെയ്നിലെ യുദ്ധമുഖത്തെത്തി ജനങ്ങളെ ആശ്വസിപ്പിക്കാൻ സമയം കണ്ടെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി എന്തുകൊണ്ട് ഇന്ത്യയിലെ അതീവ തന്ത്രപ്രധാനമായ ഒരു സംസ്ഥാനത്ത് ജനങ്ങളെ ആശ്വസിപ്പിക്കാനായി പോയില്ലെന്ന് ജോസ് ചോദിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സാമ്പത്തിക പാക്കേജുകളും പ്രത്യേക പദ്ധതികളും മാത്രമല്ല നീതിയും സമാധാനവും പരസ്പര വിശ്വാസവും ഭരണകൂട നിഷ്പക്ഷതയുമാണ് മണിപ്പുരിലെ ജനങ്ങൾക്ക് അനിവാര്യമായി ആവശ്യമുള്ളതെന്നും ജോസ് ചൂണ്ടിക്കാട്ടി
പ്രതിപക്ഷ നേതാക്കൾ പോകുന്നതിനു മുമ്പേ കേരള കോൺഗ്രസ്- എം എംപിമാർ നേരിട്ട് പോയി സ്ഥിതിഗതികൾ വിലയിരുത്തിയിരുത്തു. മണിപ്പുരിലെ ജനം ഇപ്പോഴും കരയുകയാണ്. ഈ സ്ഥിതി തുടരാൻ അനുവദിച്ചുകൂടാ. മണിപ്പുരിലെ അക്രമങ്ങൾക്കു സർക്കാർ വ്യക്തമായ മറുപടി പറയണം. പ്രശ്നപരിഹാരത്തിനു കൃത്യമായ ദീർഘകാല പദ്ധതി നടപ്പാക്കാൻ ഇനിയും വൈകരുതെന്നും ജോസ് കെ. മാണി ഓർമപ്പെടുത്തി.