സംസ്ഥാന സർക്കാരും കെ – റെയിൽ അധികൃതരും ഇതുവരെ പറഞ്ഞ കാര്യങ്ങളെല്ലാം പച്ചക്കള്ളമെന്ന് പകൽപോലെ വ്യക്തം: ജോസഫ് എം പുതുശ്ശേരി

കുന്നന്താനം : സംസ്ഥാന സർക്കാർ നടത്തുന്ന സാമൂഹ്യ ആഘാത പഠനവും സർവ്വേയും റെയിൽവേ അംഗീകരിച്ചിട്ടില്ലെന്നും സ്ഥലമേറ്റെടുക്കൽ നടപടികളിൽ കേന്ദ്രസർക്കാരിന് പങ്കില്ലെന്നും ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരിക്കെ സംസ്ഥാന സർക്കാരും കെ – റെയിൽ അധികൃതരും ഇതുവരെ പറഞ്ഞ കാര്യങ്ങളെല്ലാം പച്ചക്കള്ളമായിരുന്നുവെന്ന് പകൽപോലെ വ്യക്തമായിരിക്കുകയാണെന്ന് കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം പുതുശ്ശേരി.

Advertisements

ഇതിനുവേണ്ടി പണം ചെലവഴിച്ചാൽ അതിന്റെ ഉത്തരവാദിത്വം അവർക്ക് മാത്രമായിരിക്കുമെന്നും റെയിൽവേ അനുമതി നൽകാത്ത ഈ ഘട്ടത്തിൽ പദ്ധതിക്ക് വേണ്ടി ഭൂമി ഏറ്റെടുക്കാനുള്ള നടപടി അപക്വമാണെന്നും കേന്ദ്രം സത്യവാങ്മൂലത്തിൽ വിശദീകരിക്കുമ്പോൾ ഇതിനുവേണ്ടി സംസ്ഥാനത്തുടനീളം നടന്ന പോലീസ് അതിക്രമങ്ങളും കയ്യാങ്കളിയും ഭരണകൂട ഭീകരതയും എന്തിനുവേണ്ടിയായിരുന്നു എന്ന് മുഖ്യമന്ത്രി മറുപടി പറയണം.
ഈസാഹചര്യത്തിൽ കേന്ദ്ര അനുമതി ലഭിച്ചെങ്കിലെ പദ്ധതിയുമായി മുന്നോട്ടുപോകാൻ കഴിയൂ എന്നു ഭംഗി വാക്കു പറയുന്നതിന് പകരം ഇത് സംബന്ധിച്ച എല്ലാ നടപടികളും നിർത്തിവച്ചിരിക്കുന്നു എന്നു പറയാനും ഇതിന്റെ പേരിൽ ഉണ്ടായ കഷ്ട, നഷ്ടങ്ങൾക്കും ബുദ്ധിമുട്ടുകൾക്കും ജനങ്ങളോട് മാപ്പ് പറയാനും എടുത്തിരിക്കുന്ന കേസുകൾ പിൻവലിക്കാനും മുഖ്യമന്ത്രി തയ്യാറാകണം.
കേന്ദ്രം ഈ നിലപാട് ആവർത്തിക്കുമ്പോഴും അതിനു വിരുദ്ധമായി പദ്ധതിയുമായി മുന്നോട്ടുപോകുന്നുവെന്ന തരത്തിൽ പ്രചരണം നടത്തുന്ന കെ -റെയിൽ മാനേജിംഗ് ഡയറക്ടർ വി. അജിത് കുമാറിനെതിരെ നടപടി സ്വീകരിക്കണമെന്നും പുതുശ്ശേരി ആവശ്യപ്പെട്ടു. കെ-റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി പത്തനംതിട്ട ജില്ലാ കമ്മിറ്റി മാടപ്പള്ളിയിലെ സ്ഥിരം സമരപ്പന്തലിൽ 98 ദിവസമായ ഇന്ന് നടത്തിയ സത്യാഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമരസമിതി ചെയർമാൻ ബാബു കുട്ടൻചിറ അധ്യക്ഷത വഹിച്ചു. വി. ജെ. ലാലി, മിനി കെ. ഫിലിപ്പ്, സമിതി പത്തനംതിട്ട ജില്ലാ കൺവീനർ മുരുകേഷ് നടക്കൽ, ജയകുമാർ കളരിക്കൽ, കെ. ആർ. പ്രസാദ്, എസ്. രാധാമണി, സിനു ചെറിയാൻ, സുരേഷ് ശ്രാമ്പിക്കൽ, വർഗീസ് ആറാട്ടുപുഴ, ജോസഫ് വെള്ളിയാങ്കുന്നത്ത്, സി.എം.ചാക്കോ, അനിത അനില്‍, ശാന്തമ്മ കുര്യാക്കോസ്, റീന അലക്സ്‌, സുജാത നായർ, എബ്രഹാം ജോർജ്, സതീഷ് കൊച്ചുമഠത്തിൽ, രാധാ എസ്. നായർ, ജിജി ഇയ്യാലിൽ, മോഹനൻ കല്ലൂപ്പാറ, മഞ്ജു കൊണ്ടൂർ, ശ്രീലത ഹരി എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles