മുള്ളൻകൊല്ലി: അവസാനം പ്രചാരണത്തിന് എത്തിയിട്ടും വയനാട്ടില്‍ നില മെച്ചപ്പെടുത്തിയതിന്റെ ആശ്വാസത്തിലാണ് എൻഡിഎ. സ്വാധീന മേഖലകളില്‍ മത്രം തമ്ബടിച്ച് നടത്തിയ സുരേന്ദ്രന്റെ വോട്ടുതേടല്‍ ഫലത്തില്‍ പ്രതിഫലിച്ചു. ക്രിസ്ത്യൻ മേഖലകളിലെ വൻ മുന്നേറ്റവും അപ്രതീക്ഷിതമായിരുന്നു. 2019നെ അപേക്ഷിച്ച് 62,229 വോട്ടുകളാണ് ബിജെപിക്ക് വയനാട്ടില്‍ കൂടിയത്. കൂടുതല്‍ ബൂത്തുകളില്‍ രണ്ടാമതെത്താനും സുരേന്ദ്രന് സാധിച്ചു. ക്രിസ്ത്യൻ മേഖലകളില്‍ വൻ നേട്ടമുണ്ടാക്കാനും ബിജെപിക്ക് സാധിച്ചു. എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികളെ ഞെട്ടിച്ചാണ് വയനാട്ടില്‍ കെ.സുരേന്ദ്രൻ്റെ മുന്നേറ്റം. 2019നെക്കാള്‍ 5.75 ശതമാനം വോട്ടുകൂടി. തുഷാർ വെള്ളാപ്പള്ളിക്ക് കിട്ടിയ 7.25 ശതമാനം സുരേന്ദ്രനെത്തിയപ്പോള്‍ 13 ശതമാനമായി കുത്തനെ കൂടി. 1,41,045 വോട്ടാണ് കെ. സുരേന്ദ്രന് കിട്ടിയത്.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനേക്കാള്‍ 62,229 വോട്ടുകള്‍ കൂടി. 2014ല്‍ ബിജെപിയുടെ പി.ആര്. രശ്മില് നാഥ് നേടിയ 80752 വോട്ടായിരുന്നു ഇതിന് മുമ്ബുള്ള മികച്ച പ്രകടനം. നാടിളക്കിയുള്ള പ്രചാരണത്തിന് പകരം ആദിവാസി ക്രിസ്ത്യൻ മേഖലകളില്‍ കൂടുതല്‍ സമയം സുരേന്ദ്രൻ ചെലവിട്ടു. കുടുംബ യോഗങ്ങളായിരുന്നു പ്രധാന പ്രചാരണ പരിപാടി. വ്യക്തി സന്ദർശനമായിരുന്നു മറ്റൊരു തന്ത്രം. രണ്ടും ഫലിച്ചു. നോട്ടമിട്ട വോട്ടെല്ലാം ഒപ്പമായി. ക്രിസ്ത്യന്‍ ഭൂരിപക്ഷ മേഖലയായ മേഖലയായ മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തില്‍ 14 ബൂത്തുകളില്‍ ബിജെപി രണ്ടാമതെത്തി. പുല്‍പ്പള്ളിയില്‍ അഞ്ചും, നൂല്‍പ്പുഴയില്‍ ആറും ബൂത്തുകളില്‍ സുരേന്ദ്രൻ രണ്ടാമത് എത്തി. കല്പറ്റ നഗരസഭയിലെ 91-ാം ബൂത്തില്‍ 128 വോട്ടാണ് സുരേന്ദ്രന്റെ ലീഡ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നൂല്‍പ്പുഴ പഞ്ചായത്തിലെ മാതമംഗലം, നെന്മേനി പഞ്ചായത്തിലെ നമ്ബ്യാർകുന്ന് തുടങ്ങിയ ബൂത്തുകളിലും സുരേന്ദ്രൻ ഒന്നാമതെത്തി. പൂതാടി, തരിയോട്, പൊഴുതന, മൂപ്പൈനാട് തുടങ്ങിയ മേഖലകളിലും എൻഡിഎ ഇത്തവണ നേട്ടമുണ്ടാക്കി. യുഡിഎഫിന്റെ ഉറച്ച കോട്ടയെന്ന ധാരണയുള്ള വയനാട്ടില്‍ വലിയ രീതിയില്‍ കോണ്‍ഗ്രസ് വോട്ടുകള്‍ പെട്ടിയില്‍ എത്തിക്കാൻ സുരേന്ദ്രന് സാധിച്ചിട്ടുണ്ട്. ദേശീയ തലത്തില്‍ മുന്നേറാനായെങ്കിലും മുൻ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് രാഹുല്‍ ഗാന്ധിയുടെ വോട്ടിലും വയനാട്ടില്‍ കുറവുണ്ടായി. കുറിച്യ, കുറുമ, ചെട്ടി മേഖലകളിലെല്ലാം സുരേന്ദ്രന് ഒപ്പം നിന്നു എന്നതും ശ്രദ്ധേയമാണ്.