മുന്‍ എംഎല്‍എയും കേരളാ കോണ്‍ഗ്രസ് ചെയര്‍മാനുമായിരുന്ന പി എം മാത്യുവിൻ്റെ സംസ്കാരം നാളെ ഡിസംബർ 31 ബുധനാഴ്ച

മുന്‍ എംഎല്‍എയും കേരളാ കോണ്‍ഗ്രസ് ചെയര്‍മാനുമായിരുന്ന കാപ്പുന്തല പാറപ്പുറത്ത് പാലുവേലില്‍ പി.എം. മാത്യു (75) നിര്യാതനായി. മൂന്നാഴ്ച്ച മുമ്പ് ഉദരസംബന്ധമായ രോഗത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ 3.15 ഓടെ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ വച്ചായിരുന്നു അന്ത്യം. ഭൗതിക ശരീരം ഇന്ന് വൈകൂന്നേരം അഞ്ചിന് കടുത്തുരുത്തി അരുണാശ്ശേരിയിലെ വസതിയില്‍ കൊണ്ടുവരും. സംസ്‌ക്കാര ശുശ്രഷ നാളെ ഡിസംബർ 31 ബുധനാഴ്ച മൂന്നിന് കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയില്‍. 1991-96 കാലത്ത് കടുത്തുരുത്തി എംഎല്‍എയായിരുന്നു. കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിലായിരുന്ന പി.എം. മാത്യു പിന്നീട് ജേക്കബ് ഗ്രൂപ്പിലേക്ക് മാറി. എക്‌സ് എംഎല്‍എ ഫോറം സംസ്ഥാന വര്‍ക്കിംഗ് ചെയര്‍മാനായിരുന്നു. കടുത്തുരുത്തി സഹകരണാശുപത്രി പ്രസിഡന്റായി എട്ട് വര്‍ഷം പ്രവര്‍ത്തിച്ചു. ഭാര്യ കുസുമം (റിട്ട സബ് രജിസ്ട്രാര്‍ (കടുത്തുരുത്തി). മക്കള്‍- അനു പി. മാത്യു (അസോസിയേറ്റ് പ്രഫസര്‍ ദേവമാതാ കോളജ്, കുറവിലങ്ങാട്), അഞ്ചു മാത്യു, അരുണ്‍ മാത്യു (ഇരുവരും സിംഗപൂര്‍)

Advertisements

Hot Topics

Related Articles