വാളയാർ: കാറില്‍ കടത്താൻ ശ്രമിച്ച 77 കിലോ കഞ്ചാവുമായി രണ്ടു യുവാക്കള്‍ അറസ്റ്റില്‍. അട്ടപ്പാടി താവളം പാടവയല്‍ സ്വദേശി സുരേഷ് കുമാര്‍ (34), മുതലമട പോത്തംപാടം പെരിഞ്ചിറ വീട്ടില്‍ ഇര്‍ഷാദ് (29) എന്നിവരാണ് പിടിയിലായത്.
സ്വിഫ്റ്റ് കാറില്‍ രഹസ്യ അറ നിര്‍മിച്ചാണ് 77.786 കിലോ കഞ്ചാവ് കടത്താൻ ശ്രമിച്ചത്.
വാളയാര്‍ പൊലീസും പാലക്കാട് ജില്ല പൊലീസ് ലഹരി വിരുദ്ധ സ്ക്വാഡും ചേര്‍ന്നു നടത്തിയ പരിശോധനയിലാണ് ഇരുവരും വലയിലായത്. കഞ്ചാവ് കടത്താൻ ഉപയോഗിച്ച കാറും ഉള്ളില്‍ സൂക്ഷിച്ച ആന്ധ്ര രജിസ്ട്രേഷൻ വ്യാജ നമ്പര്‍ പ്ലേറ്റും പിടിച്ചെടുത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആന്ധ്രയില്‍നിന്ന് വൻതോതില്‍ കഞ്ചാവ് എത്തിച്ച് തമിഴ്നാട് -കേരള അതിര്‍ത്തിയില്‍ സൂക്ഷിച്ചശേഷം കേരളത്തിലേക്ക് കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞു. ഇരുവരും മുൻപും കഞ്ചാവ് കടത്തിയിട്ടുണ്ടെന്നും ശൃംഖലയെക്കുറിച്ച് വിശദ അന്വേഷണം നടത്തുമെന്നും അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ ഗോവിന്ദാപുരം സംസ്ഥാന അതിര്‍ത്തിയില്‍നിന്ന് പൊലീസ് 23 കിലോ കഞ്ചാവ് പിടികൂടിയിരുന്നു. ഉത്സവ കാലം പ്രമാണിച്ച് സംസ്ഥാന അതിര്‍ത്തികളില്‍ ലഹരിക്കടത്ത് തടയുന്നതിന് പരിശോധന ശക്തമാക്കിയതായി ജില്ല പൊലീസ് മേധാവി ആര്‍. ആനന്ദ് പറഞ്ഞു.
പാലക്കാട് എ.എസ്.പി ഷാഹുല്‍ ഹമീദ്, നാര്‍കോട്ടിക് സെല്‍ ഡിവൈ.എസ്.പി ആര്‍. മനോജ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ സബ് ഇൻസ്പെക്ടര്‍ എച്ച്. ഹര്‍ഷാദ്, അഡീഷനല്‍ സബ് ഇൻസ്പെക്ടര്‍ സുരേഷ് ബാബു, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ വിനോദ്, സുരേഷ് കുമാര്‍, സുഭാഷ്, സേവ്യര്‍ സെല്‍വരാജ് എന്നിവരുടെ നേതൃത്വത്തിലുള്ള വാളയാര്‍ പൊലീസും ജില്ല പൊലീസ് ലഹരി വിരുദ്ധ സ്ക്വാഡും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.