പ്രസ്ഥാനങ്ങളാവട്ടെ , വ്യക്തികളെ കുറിച്ച് ആവട്ടെ — പിന്നോട്ട് നടന്ന് അതിൻ്റെ ചരിത്രവും വളർച്ചയും തളർച്ചയും പറയാൻ രവി ചേട്ടന് 84ാം വയസ്സിലും കഴിയുമായിരുന്നു: അന്തരിച്ച മാധ്യമപ്രവർത്തകൻ കാണക്കാരി രവിയെപ്പറ്റി മുരളീ കൈമൾ ഓർത്തെടുക്കുന്നു 

കോട്ടയം : മുതിർന്ന മാധ്യമപ്രവർത്തകൻ കാണക്കാരി രവി ഇന്ന് രാവിലെയാണ് നിര്യാതനായത്. കോട്ടയത്തെ മാധ്യമപ്രവർത്തകർക്കിടയിലെ തലമുതിർന്ന അംഗമായിരുന്നു കാണക്കാരി രവി. മാതൃഭൂമിയുടെ കോട്ടയത്തെ മുഖങ്ങളിൽ ഒരാളായിരുന്നു അദ്ദേഹം. അന്തരിച്ച മാധ്യമപ്രവർത്തകൻ കാണക്കാരി രവിയെപ്പറ്റി മുരളീ കൈമൾ ഓർത്തെടുക്കുന്നു 

Advertisements

മുരളീ കൈമളിൻ്റെ കുറിപ്പ് വായിക്കാം – 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വളഞ്ഞ് തിരിഞ്ഞ് കയറുന്നു മര ഗോവിണി ആയിരുന്നു രണ്ടാം 

നിലയിലേക്കുള്ളത്. കോണി ചുവട്ടിൽ എപ്പോഴും ചിലക്കുന്ന ടെലി പ്രിൻ്റർ ,വാർത്തകളുടെ ഖനി . 

ദേശത്തേയും വിദേശത്തേയും വാർത്താ ഏജൻസികളും മറ്റ് ലേഖകന്മാരും അയക്കുന്ന വാർത്തകൾ പ്രിൻ്ററിൻ്റെ ഉള്ളിൽ ചുറ്റിയ ചെറിയ ന്യുസ് പ്രിൻ്റ് റോളിലൂടെ പുറത്തേക്ക് —

കോട്ടയത്തെ വാർത്തകൾ ആ ടെലി പ്രിൻ്ററിൽ ടൈപ്പ് ചെയ്യുന്ന മെല്ലിച്ച വെള്ള വസ്ത്രധാരി.

സ്റ്റഡി സർക്കിൾ മീറ്റിംഗുകൾ ഗോവിണി കയറി എത്തുന്ന രണ്ടാം നിലയിലെ മുറിയിലാണ്.

പലപ്പോഴും പ്രിൻറർ നൽകുന്ന വാർത്തകൾ കീറി ബ്യുറോ ചീഫിൻ്റെ മുറിയിലേക്ക് പോകുന്ന ആ വെള്ള വസ്ത്രക്കാരനെ – രവി ചേട്ടനെ  – പുഞ്ചിരിയോടെ മാത്രമേ കണ്ടിട്ടുള്ളൂ.

അന്ന് ബ്യുറോ ചീഫ് ഖദർ വസ്ത്രം മാത്രം ധരിക്കുന്ന ചെല്ലപ്പൻ പിള്ള ചേട്ടൻ ( മാതൃഭൂമി ചെല്ലപ്പൻ പിള്ള എന്നാണ് അറിയപ്പെടുന്നത്  )  ആയിരുന്നു.

പത്ര മുത്തശ്ശിയുടെ നാട്ടിൽ മാതൃഭൂമിയുടെ തിരനോട്ട കാലമായിരുന്നു അത്. മാതൃഭൂമിയുടെ കോട്ടയം ലേഖകൻ്റെ വീടും ബ്യുറോയും എല്ലാം തിരുനക്കര കുന്നിലെ  രണ്ടു നില കെട്ടിടത്തിൽ. അവിടെ മാതൃഭൂമിയുടെ എല്ലാമായി രവിന്ദ്രൻ നായർ – കാണക്കാരിയിൽ നിന്ന വന്നതു കൊണ്ട് കാണക്കാരി രവി. 

രവി ചേട്ടൻ ടെലി പ്രിൻർ  ഓപ്പെറേറ്റർ , പ്രാദേശിക ലേഖകൻ , മാതൃഭുമി സ്റ്റഡീ സർക്കിൾ പ്രവർത്തനങ്ങളുടെ മേൽനോട്ടം തുടങ്ങി എല്ലാ പ്രവർത്തനങ്ങളും ഏറ്റെടുത്ത്  മാതൃഭൂമിയുടെ മുഖമായി മാറി.

ദ്വാരകനാഥ് എന്ന കൊച്ചു കഞ്ഞ്, കേരള ( പ്രൊഫ കേരള വർമ്മ ) തുടങ്ങി അനേകം ചെറുപ്പക്കാരെ അക്കാലത്ത്  വാർത്തയുടെ വിസ്മയ കാഴ്ചകളിലെക്ക് രവി ചേട്ടൻ കൈ പിടിച്ച് നടത്തി. 

 ( രവി ചേട്ടൻ്റെ പാത പിൻ തുടർന്നു് ദ്വാരകൻ മാതൃഭൂമിയിൽ  തന്നെ എത്തി. )

എസ്സ് എൻ വി. എന്ന ആനന്ദ മന്ദിരത്തിന് മുന്നിലെ പത്രപ്രവർത്തക കൂട്ടായ്മകളിലും സ്വന്തം ഇടം കണ്ടെത്തിയ രവി ചേട്ടൻ ജീവിത സഖിയെ തിരഞ്ഞെടുത്തതും കോട്ടയത്തു നിന്നും തന്നെ.

അപാരമായ ഓർമ്മ ശക്തി

ഏത് വിഷയത്തെ കുറിച്ച് – അത് രാഷ്ട്രീയമാകട്ടെ പ്രസ്ഥാനങ്ങളാവട്ടെ , വ്യക്തികളെ കുറിച്ച് ആവട്ടെ — പിന്നോട്ട് നടന്ന് അതിൻ്റെ ചരിത്രവും വളർച്ചയും തളർച്ചയും പറയാൻ രവി ചേട്ടന് 84ാം വയസ്സിലും കഴിയുമായിരുന്നു.

ചെല്ലപ്പൻ ചേട്ടന് ശേഷം രാജഗോപാൽ , ജോയി , കെ.ജി. മുരളി തുടങ്ങി അസംഖ്യം മാതൃഭൂമി ലേഖകർക്ക്  ഒപ്പം തുണയും സഹകരണവുമായി രവി ചേട്ടൻ സൗമ്യ സാന്നിദ്ധ്യ മായി.

വലിയ സൗഹൃദവലയം

പക്ഷേ ഒന്നും സ്വന്തം കാര്യങ്ങൾക്ക് ഉപയോഗിച്ചില്ല.

മാതൃഭൂമി കോട്ടയം എഡിഷൻ തുടങിയപ്പോഴും ഒപ്പം നിന്ന് നയിച്ചു.

സുരേഷ് കുറുപ്പിൻ്റെ തിരഞ്ഞെടുപ്പ് ആവട്ടെ, മാതാ അമൃതാനന്ദമയി അമ്മയുടെ കോട്ടയം സന്ദർശനമാവട്ടെ, , കളിയരങ്ങ് , കലാക്ഷേത്രം , ജവഹർ ബാലഭവൻ , സ്വാമിയാർ മഠം , ചിന്മയ മിഷൻ  സ്കൂൾ പ്രവർത്തനങ്ങൾ, തിരുനക്കര തേവരുടെ ഉത്സവ ചടങ്ങുകൾ എല്ലാം രവി ചേട്ടൻ്റെ വരികളിലുടെ അച്ചടി മഷി പുരണ്ട് വായനക്കാരിലേക്ക് എത്തി. 

ബൈലൻ പേര് ആഗ്രഹിക്കാതിരുന്ന പത്ര പ്രവർത്തകൻ.

രാഷ്ട്രീയ പാർട്ടികൾ വളരുകയും പിളരുകയും ചെയ്യുന്ന നഗരത്തിൽ പലർക്കും ഉപദേശം പകർന്ന മുതിർന്ന പത്രക്കാരനായിരുന്നു അദ്ദേഹം.

ഉമ്മൻ ചാണ്ടിയോടും, സഖാവ് ടി.കെ. രാമകൃഷ്ണനോടും ,കെ.എം. മാണിയോടും അടുപ്പം ഉണ്ടായിരുന്ന ആൾ.

സമുദായ ആചാര്യൻ മന്നത്തു പത്മനാഭനിൽ തുടങ്ങി എൻ. എസ്സ് എസ്സ് നേതൃത്ത്വവുമായി അടുത്ത ബന്ധം പുലർത്തിയ അദ്ദേഹം മറ്റ് മത സംഘടനാ നേതൃത്വത്തിനും പ്രിയപ്പെട്ടവനായിരുന്നു

ടെലി പ്രിൻ്ററിൽ തുടങ്ങി മാധ്യമ രംഗത്തെ അത്യന്താധുനിക സാങ്കേതികവിദ്യകളും ഈ മുതിർന്ന പത്ര പ്രവർത്തകന് .

ചുങ്കം പഴയ സെമിനാരി മുട്ടത്തു വീട്ടിലെ പുഞ്ചിരി ഇനി ചിത്രമായി മാത്രം.

കുടുംബാഗങ്ങളുടെ ദുഃഖത്തോട് ഒപ്പം.

ഭാര്യ: അംബികാദേവി.മക്കൾ:എം.ആർ.രാജേഷ് ( കനേഡിയൻ സോഫ്ട് വെയർ കമ്പനി ഡയറക്ടർ,ബെംഗളൂരു),രഞ്ചുസന്തോഷ്(മുംബൈ).മരുമക്കൾ: ശ്രീ (ശാരി -ബെംഗളൂരു),സി. സന്തോഷ് കുമാർ ( സ്വകാര്യ കമ്പനി ഡെപ്യൂട്ടി ജനറൽ മാനേജർ,മുംബൈ).

ഭൗതിക ശരീര സംസ്ക്കാര ചടങ്ങുകൾ വ്യാഴാഴ്ച 22/8/2024 ന് കോട്ടയം ചുങ്കം പഴയ സെമിനാരി റോഡിലെ മുട്ടത്ത് വീട്ടു വളപ്പിൽ

Hot Topics

Related Articles