തിരുവനന്തപുരം: വെള്ളറ കണ്ണനൂരിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മൂന്നംഗ ലഹരിസംഘം. ഇന്നലെ രാത്രിയാണ് സംഭവം. അമ്പൂരി സ്വദേശിയായ പാസ്റ്റർ അരുളിനെ കണ്ണനൂരിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മൂന്നംഗ ലഹരിസംഘം വെട്ടിപ്പരുക്കേല്പ്പിച്ചു.കൺസ്യൂമർഫെഡ് ജീവനക്കാരിയെയും ഭർത്താവിനെയും നടുറോഡിലിട്ട് മർദിച്ചു. ഒരു വീടിന്റെ ജനലച്ചില്ലുകൾ തകർക്കുകയും ഇരുചക്രവാഹനങ്ങൾ മറിച്ചിടുകയും ചെയ്തു. പണം അപഹരിച്ചതായും നാട്ടുകാർ പറഞ്ഞു. ബഹളം കേട്ട് പുറത്തിറങ്ങിയ വീട്ടുടമയെയും ഗുണ്ടാസംഘം ഭീഷണിപ്പെടുത്തി. ‘കേറിപ്പോടാ എന്നുപറഞ്ഞ് അസഭ്യം പറഞ്ഞു, വെട്ടാൻ വരുകയും ചെയ്തെന്ന്’ വീട്ടുടമ പറഞ്ഞു. പൊലീസ് സ്ഥലത്തെത്താൻ വൈകിയെന്നു നാട്ടുകാർ ആരോപിച്ചു. രാത്രി പത്തു മണിക്ക് വിളിച്ച് കാര്യമറിയിച്ചിട്ടും പൊലീസ് എത്തിയത് ഒന്നര മണിക്കൂർ കഴിഞ്ഞാണെന്നാണ് ആരോപണം. അക്രമികളിൽ ഒരാളെ നാട്ടുകാർ തന്നെ പിടികൂടി പൊലീസിൽ ഏല്പ്പിച്ചു.