ചങ്ങനാശേരി: കോട്ടയത്തിന്റെ വേദനയായി, ആന പ്രേമികളെ കണ്ണീരണിയിച്ച് മടങ്ങിയ കൊമ്പൻ കിരൺ നാരായൺകുട്ടിയുടെ ചമയങ്ങൾ അണിഞ്ഞ് നാളെ പടയണിക്കളത്തിൽ നീലംപേരൂർ നീലകണ്ഠൻ ഇറങ്ങുന്നു. പടയണി കലാകാരന്മാരായ കായിക്കര ശ്രീകുമാർ, മഠത്തിൽ മധുസൂദനൻ, ശ്രീശക്തി സജിത്ത് എന്നിവർ ചേർന്നാണ് പടയണിക്കളത്തിലേയ്ക്ക് കൊമ്പനെ അണിയിച്ചൊരുക്കിയിറക്കുന്നത്.
പൂരം പടയണി ദിവസം പടയണിക്കളത്തിൽ എത്തുന്ന കോലങ്ങളിൽ മുഖ്യ ആകർഷണമാണ് നീലംപേരൂർ ശ്രീകണ്ഠൻ എന്ന കൊമ്പൻ. ക്ഷേത്ര ആൽത്തറയിലാണ് ഈ പൊയ്യാനയെ തയ്യാറാക്കി ഒരുക്കിയിറക്കുന്നത്. നീലംപേരൂർ പള്ളിഭഗവതി ക്ഷേത്രത്തിന്റെ മൈതാനത്ത് പൂരം പടയണി ദിവസം ഏറ്റവും അവസാനം എത്തുന്ന കോലം നീലംപേരൂർ നീലകണ്ഠനായിരിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തടിയിൽ തീർത്ത് രൂപത്തിൽ ഇറകൊണ്ട് വരഞ്ഞുണ്ടാക്കിയാണ് പൊയ്യാനയെ എഴുന്നെള്ളിക്കുന്നത്. ഇതിന് ശേഷം മറ്റു കോലങ്ങൾക്കു സമാനമായ രീതിയിൽ വാഴക്കച്ചി ഉപയോഗിച്ച് പൊതിയും. ചണച്ചാക്ക് ഉപയോഗിച്ച് നിറ പണികൾ പൂർത്തിയാക്കുകയും ചെയ്യും. പൂർണമായും മൂടിയ ചാക്കിന് മുകളിൽ കരിക്കട്ടകൾ ഉപയോഗിച്ച് കരി നിറം നൽകും. കൊമ്പുകൾക്ക് വെള്ള നിറം ലഭിക്കാൻ തടിയിൽ പ്രത്യേക ചായക്കൂട്ടുകൾ നിറച്ച് ചേർക്കും.
പടയണിക്കളത്തിൽ ഒരുക്കി നിർത്തിയ കൊമ്പനെ പ്രത്യേകം തയ്യാറാക്കിയ വലിയ ചക്രച്ചാടുകളിൽ ഏറ്റിയാണ് എഴുന്നെള്ളിക്കുന്നത്. ആർപ്പുവിളികളുടെ അകമ്പടിയോടെ കൊമ്പനെ പൂരവേദിയിലേയ്ക്ക് എഴുന്നെള്ളിയ്ക്കും. ചരിഞ്ഞ കൊമ്പൻ കിരൺ നാരായണൻ കുട്ടിയെ ഉത്സവങ്ങളിൽ അണിയിച്ചിരുന്ന ചങ്ങലയും ചമയങ്ങളുമാണ് ഇക്കുറി പൊയ്യാനയ്ക്കായി ഒരുക്കിയിരിക്കുന്നത്.