കോട്ടയം: കോട്ടയത്തിൻ്റെ നാടകരാവുകൾക്ക് തിരശീല വീണു. കഴിഞ്ഞ നാല് ദിവസങ്ങളിൽ ആയി കോട്ടയം കെപിഎസ് മേനോൻ ഹാളിൽ നടക്കുന്ന കെപിഎസി നാടകോത്സവം സമാപിച്ചു. സമാപന സമ്മേളനത്തിൽ കോട്ടയം പബ്ളിക് ലൈബ്രറി പ്രസിഡൻ്റ് ഏബ്രഹാം ഇട്ടിച്ചെറിയ അധ്യക്ഷൻ ആയിരുന്നു. കെപിഎൽ ജനറൽ കൺവീനർ വി ബി ബിനു സ്വാഗതം ആശംസിച്ചു. ആർട്ടിസ്റ്റ് സുജാതൻ, കെപിഎസി സെക്രട്ടറി എ ഷാജഹാൻ, ഫാ എം പി ജോർജ്, നാടക നടൻ കെപിഎസി രാജേന്ദ്രൻ, കെ സി വിജയകുമാർ, കെ സി ജോസഫ് എന്നിവർ പങ്കെടുത്തു.
സമാനതകൾ ഇല്ലാത്ത മാറ്റം കേരളത്തിൽ ഉണ്ടാക്കാൻ ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ എന്ന നാടകത്തിന് ആയെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് കൃഷിമന്ത്രി പി പ്രസാദ് പറഞ്ഞു. വിവിധ മേഖലകളിൽ കേരളത്തിന്റെ സാമൂഹ്യ മേഖലയിൽ നിറഞ്ഞു നിന്ന വ്യക്തിയായിരുന്നു തോപ്പിൽ ഭാസി. സാധാരണക്കാരുടെ ഭാഷ കേരളക്കരയിലെ നാടകങ്ങളിൽ ഉയർന്ന് കേട്ടത് തോപ്പിൽ ഭാസിയുടെ നാടകങ്ങളിലൂടെ ആയിരുന്നു. ജീവിതത്തിൽനിന്ന് ഒരുപാട് സംഭവങ്ങളെ അടർത്തിയെടുത്ത് അരങ്ങിൽ എത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കേരളത്തിലെ സാമൂഹിക മാറ്റത്തിന് വേണ്ടി ഏറ്റവും മികച്ച സംഭാവന നൽകിയ കല നാടകം ആണെന്ന് യോഗത്തിൽ സംസാരിച്ച മന്ത്രി വി എൻ വാസവൻ ചൂണ്ടിക്കാട്ടി. അതിൽ ഏറ്റവും മികച്ച സംഭാവന നൽകിയ പ്രസ്ഥാനം ആണ് കെപിഎസി. ഒരു കാലഘട്ടത്തിൽ സമൂഹത്തിൽ നിലനിന്നിരുന്ന കാര്യങ്ങളെ കലാരൂപത്തിലൂടെ പൊളിച്ചെഴുത്ത് നടത്താൻ നാടകത്തിനായി. കേരളത്തിന്റെ സാംസ്കാരിക മേഖലയ്ക്ക് വിലപ്പെട്ട സംഭാവനകൾ നൽകിയ ജനജീവിതത്തിന്റെ എല്ലാ ഉള്ളടക്കങ്ങളെയും നല്ല രൂപത്തിൽ അരങ്ങിൽ എത്തിക്കാൻ തോപ്പിൽ ഭാസിക്കും കെപിഎസിക്കും ആയി എന്നും മന്ത്രി വി എൻ വാസവൻ ചൂണ്ടിക്കാട്ടി.
അഞ്ച് പതിറ്റാണ്ടിലേറെയായി കെപിഎസിക്കു വേണ്ടി രംഗപടം തയ്യാറാക്കുന്ന ആര്‍ട്ടിസ്റ്റ് സുജാതനെയും, കഴിഞ്ഞ നാല്‍പതിലേറെ വര്‍ഷമായി കെപിഎസിയുടെ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി നാടകത്തിലെ പ്രധാന കഥാപാത്രമായ പരമുപിള്ളയെ രംഗത്ത് അവതരിപ്പിക്കുന്ന കെപിഎസി രാജേന്ദ്രനെയും നാടകോത്സവ വേദിയില്‍ മന്ത്രി വി എൻ വാസവൻ ആദരിച്ചു.