വൈക്കം തലയോലപ്പറമ്പിൽ അന്തർ സംസ്ഥാന ബസ്സും കാറും ബൈക്കും കൂട്ടിയിടിച്ച് ദമ്പതികൾ അടക്കം നാലുപേർക്ക് പരിക്ക്

തലയോലപ്പറമ്പ് : കാര്‍അന്തർസംസ്ഥാന ബസിലും ബൈക്കിലും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ യാത്രികരായ ദമ്പതികൾ ഉൾപ്പടെ നാലുപേർക്ക് പരിക്ക്. തലയോലപ്പറമ്പ്-എറണാകുളം റോഡില്‍ നീര്‍പ്പാറ അസീസി മൗണ്ടിനടുത്തുള്ള കലുങ്ക് ജംഗ്ഷന് സമീപം ഇന്നലെ രാവിലെ 11.15 ഓടെയായിരുന്നു അപകടം.
പാലക്കാട് നിന്നും നീണ്ടൂർക്ക് വരികയായിരുന്ന മഹീന്ദ്ര എക്‌സ്യുവി കാര്‍ അന്തർസംസ്ഥാന ബസിലും ബൈക്കിലും കൂട്ടിയിടിച്ചായിരുന്നു അപകടം. കോട്ടയത്തുനിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്നു ബസ്. കാറിൽ യാത്ര ചെയ്തിരുന്ന നീണ്ടൂർ പ്രാവട്ടം ചക്രംപടി സ്വദേശിയും ഇടുക്കിയിലെ പോലീസ് ഉദ്യോഗസ്ഥനുമായ ബിജു , ഭാര്യ റാണി, ബസ് ഡ്രൈവർ മഹേഷ്, അപകടത്തെ തുടർന്ന് വെട്ടി തിരിഞ്ഞ കാർ തട്ടി ബൈക്ക് യാത്രക്കാരൻ
മാഞ്ഞൂർ ചാമക്കാല പ്ലാപ്പറമ്പിൽ സിബിൻ ചാക്കോ എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ പൊതിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം വിദഗ്ദ ചികിത്സക്കായി പിന്നീട് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
പാലക്കാട് പോയി തിരികെ
തലയോലപ്പറമ്പ് ഭാഗത്തേക്ക് വന്ന കാര്‍ ബൈക്കിനെ മറികടന്ന് വരുന്നതിനിടെ എതിര്‍ദിശയില്‍ വന്ന ബസിലിടിച്ചശേഷം പിന്നാലെയെത്തിയ ബൈക്കിലും വൈദ്യുതത്തൂണിലും ഇടിക്കുകയായിരുന്നെന്ന് പറയപ്പെടുന്നു. പരിക്കേറ്റവരെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അപകടത്തെ തുടർന്ന് പ്രധാന റോഡിൽ ഒരു മണിക്കൂറിലധികം ഗതാഗതം തടസപ്പെട്ടു. ഇടിയുടെ ആഘാതത്തിൽ കാറിൻ്റെയും ബസിൻ്റേയും മുൻവശം പൂർണമായി തകർന്നു. തലയോലപ്പറമ്പ് പോലീസ് സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു.

Advertisements

Hot Topics

Related Articles