കോട്ടയം : ക്ലാസിനു പോകാൻ സ്വകാര്യബസിൽ യാത്രചെയ്യവേ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടന്നുപിടിച്ച പ്രതിയ്ക്ക് മൂന്നുകൊല്ലം തടവും പതിനായിരം രൂപ പിഴയും ശിക്ഷ. എറണാകുളം തിരുവാങ്കുളം അംബികാ ഭവനിൽ അജയകുമാറിനെ(31)യാണ് കോട്ടയം അതിവേഗ(പോക്സോ) കോടതി ജഡ്ജി വി. സതീഷ് കുമാർ ശിക്ഷിച്ചത്.
കഴിഞ്ഞ സെപ്റ്റംബറിൽ ഗാന്ധിനഗർ പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. എറണാകുളം കോട്ടയം റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിൽ യാത്ര ചെയ്തിരുന്ന പെൺകുട്ടിയെ അമലഗിരി ഭാഗത്തുവച്ച് പ്രതി കടന്നു പിടിക്കുകയായിരുന്നു. തുടർന്ന് ഗാന്ധിനഗർ പോലീസ് പെൺകുട്ടിയുടെ പരാതി പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും ഒന്നര മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയുമായിരുന്നു. പിഴത്തുക പ്രതിയിൽ നിന്നും ഈടാക്കി പെൺകുട്ടിക്ക് നൽകാനാണ് കോടതിയുടെ ഉത്തരവ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ളിക് പ്രോസിക്യൂട്ടർ പോൾ കെ. ഏബ്രഹാം ഹാജരായി. കേസിൽ ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ എസ് ഐ എം എച്ച് അനുരാജിൻ്റെ നേതൃത്വത്തിൽ എ എസ് ഐ പദ്മ കുമാർ, വനിതാ സിവിൽ പോലീസ് ഓഫീസർ അജിത, സി പി ഒ രഞ്ജിത്ത്, അഭിലാഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കേസിൽ സമയബന്ധിതമായി കുറ്റപത്രം സമർപ്പിച്ചതോടെയാണ് പ്രതിക്ക് അതിവേഗം തന്നെ ശിക്ഷ കിട്ടിയത്.