കോട്ടയം: കുട്ടികളില്ലാത്ത ദുഖവും ഒപ്പം സാമ്പത്തിക പ്രതിസന്ധികളും ചേർന്നതോടെയാണ് ഈരാറ്റുപേട്ടയിൽ ദമ്പതിമാരെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചത് എന്ന നിഗമനത്തിൽ പൊലീസ്. ഈരാറ്റുപേട്ട സൺറൈസ് ആശുപത്രിയിലെ നഴ്‌സിംങ് സൂപ്രണ്ട് രാമപുരം സ്വദേശിനി രശ്മി (35), ഇവരുടെ ഭർത്താവ് വിവിധ സ്ഥാപനങ്ങളുടെ കരാർ എടുത്തു ചെയ്യുന്ന മേലുകാവ് മറ്റം സ്വദേശി വിഷ്ണു എസ്.നായർ (36) എന്നിവരെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നത്. വിവാഹം കഴിഞ് വർഷങ്ങൾ കഴിഞ്ഞിട്ടും ഭമ്പതിമാർക്ക് മക്കൾ ഉണ്ടായിരുന്നില്ല. ഇതിൻ്റെ വിഷമം രണ്ട് പേരെയും അലട്ടിയിരുന്നതായാണ് പ്രാഥമിക അന്വേഷണത്തിൽ പൊലീസ് കണ്ടെത്തിയത്. ഈരാറ്റുപേട്ട സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ കെ.ജെ തോമസിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് എത്തി പ്രാഥമിക പരിശോധനകൾ നടത്തി. കോട്ടയത്തുനിന്നുള്ള സയൻറിഫിക് എക്സ്പേർട്ട് സംഘവും വിരലടയാള വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തിയിട്ടുണ്ട്.
ദമ്പതികൾ താമസിക്കുന്ന പനയ്ക്കപ്പാലത്തെ വാടക വീടിനുള്ളിലെ കിടപ്പുമുറിയിൽ കെട്ടിപ്പിടിച്ച നിലയിലാണ് രണ്ടു പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്ത് നിന്നും സിറിഞ്ചുകളും കണ്ടെത്തി. ഈ സിറിഞ്ചുകൾ ഉപയോഗിച്ച് മരുന്ന് കുത്തി വച്ചാണ് ഇരുവരും ജീവൻ ഒടുക്കിയത് എന്നാണ് സംശയം. കെട്ടിപ്പിടിച്ച നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈരാറ്റുപേട്ട സൺറൈസ് ആശുപത്രിയിൽ നിന്നും രാവിലെ രശ്മിയെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും ഇവരെപ്പറ്റി വിവരം ലഭിച്ചില്ല. തുടർന്ന്, ആശുപത്രി അധികൃതർ ഈരാറ്റുപേട്ട പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് സംഘം വീട്ടിൽ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ഈരാറ്റുപേട്ട പൊലീസ് സംഘം സ്ഥലത്ത് എത്തി പരിശോധന ആരംഭിച്ചു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.