കൊച്ചി: ഫെബ്രുവരിയില്‍ കൊച്ചിയില്‍ നടന്ന ഇന്‍വെസ്റ്റ് കേരള ഉച്ചകോടിയുടെ ഭാഗമായി അദാനി ഗ്രൂപ്പ് പ്രഖ്യാപിച്ച 600 കോടി രൂപയുടെ വമ്ബൻ ലോജിസ്റ്റിക്ക് പാർക്കിന്റെ തറക്കല്ലിടല്‍ 2025 ജൂലൈ 28-ന് നടക്കും. കളമശ്ശേരി സർക്കാർ മെഡിക്കല്‍ കോളേജിന് സമീപമുള്ള അദാനി ഗ്രൂപ്പിന്റെ 70 ഏക്കർ ഭൂമിയില്‍ സ്ഥാപിക്കുന്ന ഈ ലോജിസ്റ്റിക്ക് പാർക്ക് കേരളത്തിലെ ഏറ്റവും വലിയ ലോജിസ്റ്റിക്ക് കേന്ദ്രമായിരിക്കും. 15 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തില്‍ ഒരുങ്ങുന്ന ഈ മെഗാ പദ്ധതി ഒരു വർഷത്തിനുള്ളില്‍ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ.
ദേശീയ പാത 66 ല്‍ നിന്ന് ലോജിസ്റ്റിക് പാർക്കിലേക്ക് 6 കിലോമീറ്റർ ദൂരം മാത്രമേയുള്ള എന്നതും ശ്രദ്ധേയമാണ്. കൊച്ചി വിമാനത്താവളത്തിലേക്ക് 21 കിലോമീറ്ററും റെയില്‍വേസ്റ്റേഷനിലേക്ക് 16 കിലോമീറ്ററും തുറമുഖത്തേക്ക് 26 കിലോ മീറ്ററുമാണ് ദൂരം. കാക്കാനാട് പ്രത്യേക സാമ്ബത്തിക മേഖലയും 6 കിലോ മീറ്റർ ദൂരത്തിന് അപ്പുറം സ്ഥിതി ചെയ്യുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ലോജിസ്റ്റിക്ക് പാർക്ക് കൊച്ചിയിലെ വ്യവസായ മേഖലയ്ക്ക് വലിയ കരുത്തുപകരും. നിരവധി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതിനൊപ്പം, കൊച്ചി മേജർ പോർട്ട് വഴിയുള്ള ചരക്കുനീക്കവും ഗണ്യമായി വർധിക്കും. കേരളത്തിന്റെ ഏക മേജർ പോർട്ട്, മികച്ച കണക്ടിവിറ്റി, സംസ്ഥാനത്തെ ഏറ്റവും വലിയ നഗരം, ഏറ്റവും കൂടുതല്‍ ചരക്കുനീക്കം നടക്കുന്ന തുറമുഖം തുടങ്ങിയ ഘടകങ്ങള്‍ പരിഗണിച്ചാണ് അദാനി ഗ്രൂപ്പ് കൊച്ചിയെ ഈ വൻ പദ്ധതിക്കായി തിരഞ്ഞെടുത്തത്.
നിർമ്മാണം ആരംഭിക്കും മുമ്ബ് തന്നെ, ലോജിസ്റ്റിക്ക് പാർക്കില്‍ സ്ഥലം അന്വേഷിച്ച് നിരവധി മുൻനിര കമ്ബനികളും എത്തിക്കഴിഞ്ഞു. ഫ്ലിപ്കാർട്ട് ഈ പാർക്കില്‍ ഏറ്റവും കൂടുതല്‍ സ്ഥലം ഏറ്റെടുത്തിട്ടുണ്ട്. കേരളത്തിലെ ഫ്ലിപ്കാർട്ടിന്റെ മുഴുവൻ സംഭരണ കേന്ദ്രമായി ഈ പാർക്ക് മാറും. ആമസോണിന്റെ മദർ ഹബ്ബും ഇവിടെ സ്ഥാപിക്കപ്പെടുമെന്നാണ് സൂചന. നിലവില്‍ കേരളത്തില്‍ ഫ്ലിപ്കാർട്ട്, ആമസോണ്‍ തുടങ്ങിയ ഓണ്‍ലൈൻ പ്ലാറ്റ്‌ഫോമുകളുടെ വിതരണം കൊച്ചിയിലെ അവരുടെ മദർ ഹബ്ബുകളില്‍ നിന്നാണ് നടക്കുന്നത്.
അദാനി ഗ്രൂപ്പിന്റെ ഈ ലോജിസ്റ്റിക്ക് പാർക്ക് കൊച്ചിയെ ഒരു പ്രമുഖ വ്യവസായ കേന്ദ്രമായി ഉയർത്തിക്കാട്ടുന്നത് കൂടിയാണ്. ഈ പദ്ധതി കൊച്ചിയിലേക്ക് കൂടുതല്‍ വ്യവസായ നിക്ഷേപങ്ങള്‍ ആകർഷിക്കുന്നതിന് വഴിയൊരുക്കും. കേരളത്തിന്റെ സാമ്ബത്തിക വളർച്ചയില്‍ നിർണായക പങ്കുവഹിക്കുന്ന ഈ സംരംഭം, കൊച്ചിയെ ഒരു ലോജിസ്റ്റിക്ക് ഹബ്ബായി മാറ്റുന്നതിനുള്ള നിർണായക ചുവടുവയ്പ്പാണ്.
വമ്ബന്‍ കമ്ബനികളില്‍ പലതും കൊച്ചിയില്‍ വന്‍ നിക്ഷേപമാണ് അടുത്ത കാലത്തായി പ്രഖ്യാപിച്ചിരിക്കുന്നത്. ഐടി ഹബ്ബായ കൊച്ചി ഇൻഫോപാർക്കിൻ്റ ഫേസ് ടൂവിലാണ് 500 കോടി രൂപയുടെ പദ്ധതി ലുലു ഗ്രൂപ്പ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ലുലു ട്വിന്‍ ഐടി ടവറുകളുടെ ഉദ്ഘാടന വേളയില്‍ ഗ്രൂപ്പ് ചെയർമാന്‍ എംഎ യൂസഫ് അലി തന്നെയായിരുന്നു ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
ഉടന്‍ തന്നെ ലുലു ഗ്രൂപ്പ് ഈ പദ്ധതിയുട നിർമ്മാണ പ്രവർത്തനങ്ങളിലേക്ക് കടക്കും. 7000 പേർക്ക് ഈ പദ്ധതിയിലൂടെ തൊഴില്‍ ലഭ്യമാകുമെന്നാണ് വിവരം. 500 കോടി രൂപയുടെ പദ്ധതിയെക്കുറിച്ച് ലുലു ഗ്രൂപ്പ് ഉടന്‍ തന്നെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടുമെന്നാണ് വിവരം. ലുലുവിന്റെ പുതിയ പദ്ധതിക്ക് സർക്കാറിന്റെ ഭാഗത്ത് നിന്ന് പൂർണ്ണമായ പിന്തുണയുണ്ടാകുമെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കി. അതേസമയം ഇന്‍വെസ്റ്റ്മെന്റ് കേരളയുടെ ഭാഗമായി കേരളത്തില്‍ ഉടനീളം 5000 കോടിയുടെ പദ്ധതിയാണ് ലുലു ഗ്രൂപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.