കോട്ടയം: നഗരത്തിൽ ഒരു മാസത്തിനിടെ രണ്ടാം തവണയാണ് തെരുവുനായയുടെ കൂട്ട ആക്രമണം ഉണ്ടാകുന്നത്. ആഗസ്റ്റ് 20 ന് ഏഴു പേരെ നായ കടിച്ചപ്പോൾ, സെപ്റ്റംബർ 18 ന് 11 പേർക്കാണ് നായയുടെ കടിയേറ്റത്. ഇതിൽ നാലു വയസുകാരനും ഉൾപ്പെടുന്നുണ്ട്. ആഗസ്റ്റ് 20 ന് ആളുകളെ കടിച്ച നായയ്ക്ക് പേ വിഷ ബാധ സ്ഥിരീകരിച്ചിരുന്നു. വ്യാഴാഴ്ച ആളുകളെ ആക്രമിച്ച നായ ഇന്നലെ ചത്തു. ഇന്ന് പരിശോധനാ ഫലം വരുമ്പോഴാകും നായയുടെ സ്ഥിതി എന്താണ് എന്ന് അറിയാൻ സാധിക്കുക.
കഴിഞ്ഞ മാസം 20 ന് കോട്ടയം കെ.എസ്.ആർ.ടി.സി മുതൽ മാർക്കറ്റ് വരെ ഓടിയ നായ ഏഴു പേരെയാണ് അന്ന് കടിച്ച് പരിക്കേൽപ്പിച്ചത്. മുൻ നഗരസഭ ചെയർമാൻ പി.ജെ വർഗീസ് അടക്കമുള്ളവരെ നായ അന്ന് ഓടിച്ചിട്ട് കടിച്ചത് ജാഗ്രത ന്യൂസ് ലൈവിലൂടെയാണ് കോട്ടയം അറിഞ്ഞത്. അന്ന് നായയെ നഗരസഭ അധികൃതരും കോട്ടയം മൃഗസംരക്ഷണ വകുപ്പിലെ എ,ബി.സി വിഭാഗം ജീവനക്കാരും ചേർന്നാണ് പിടികൂടിയത്. ഇതിന് ശേഷം കോടിമതയിലെ എബിസി സെറ്ററിൽ എത്തിച്ച നായ ചാകുകയും, പരിശോധനയിൽ പേ വിഷ ബാധ സ്ഥിരീകരിക്കുകയും ചെയ്തു. ഇതിന് പിന്നാലെ കോടിമതയിലും പരിസര പ്രദേശങ്ങളിലുമുള്ള നായ്ക്കൾക്ക് പേ വിഷ പ്രതിരോധ കുത്തി വയ്പ്പ് എടുത്തിരുന്നു. എന്നാൽ, വ്യാഴാഴ്ച നാഗമ്പടത്ത് നായ്ക്കളെ അടക്കം ആക്രമിക്കുന്ന നായയെ ആണ് കാണാൻ സാധിച്ചത്. 11 പേരെ കടിച്ച നായ സൈ്വര്യ വിഹാരം നടത്തുകയായിരുന്നു. ഒടുവിൽ എബിസി സെന്റർ അധികൃതർ എത്തി നായയെ പിടികൂടുകയായിരുന്നു. ഒടുവിൽ ഇന്നലെ ആ നായ ചാകുകയും ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നഗരമധ്യത്തിൽ തന്നെ തെരുവുനായ ആക്രമണം അതിരൂക്ഷമായിട്ടും ഇതിനെ പ്രതിരോധിക്കാൻ നഗരസഭ ഒന്നും ചെയ്യുന്നില്ലെന്നാണ് ഏറെ ഖേദകരം. ഒരു മാസത്തിനിടെ കൂട്ടആക്രമണത്തിൽ 18 പേർക്കാണ് കടിയേറ്റത്. ചെറുതും വലുതുമായ നിരവധി ആക്രമണങ്ങളും ഇതിനോടകം തന്നെ ഉണ്ടായിട്ടുമുണ്ട്. എന്നാൽ, നായ ആക്രമണങ്ങളിൽ നിസംഗ ഭാഗം തന്നെ കോട്ടയം നഗരസഭ തുടരുന്നു എന്ന് വ്യക്തമാകുകയാണ് ഏറ്റവും പുതിയ സംഭവങ്ങളിലൂടെ.