കുറവിലങ്ങാട് : ദൈവമാതാവ് ഉയർത്തിനാട്ടിയ ഒറ്റക്കൽക്കുരിശിൽ ചുവട്ടിൽ മരിയ കീർത്തനം പാടി 2213 മേരിമാർ. പേരിൽ പേരിൽ സംഗമിച്ചവർക്ക് ആശംസകൾ നേർന്നും ആശീർവാദം നൽകി പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടും വൈദികരും. മേജർ ആർക്കിഎപ്പിസ്‌കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർത്ഥാടന കേന്ദ്രത്തിൽ പരിശുദ്ധ ദൈവമാതാവിന്റെ പിറവി തിരുനാളിനോട് ചേർന്നാണ് മേരിമാരുടെ സംഗമം നടത്തിയത്.
മരിയ കീർത്തനമായ ബറ് മറിയം എന്ന സുറിയാനി ഗീതമാണ് എല്ലാവരും ചേർന്ന് ആലപിച്ചത്. മേരി, മറിയം, നിർമ്മല, വിമല, അമല എന്നിങ്ങനെ ദൈവമാതാവിന്റെ പേരുകൾ മാമ്മോദീസായിലൂടെയും പ്രത്യേക നിയോഗാർത്ഥവും സ്വീകരിച്ചവരാണ് സംഗമത്തിനെത്തിയത്. മുത്തിയമ്മയ്ക്കരുകിൽ 21 കള്ളപ്പം വീതം സമർപ്പിച്ചാണ് മേരിമാർ സംഗമത്തിന്റെ ഭാഗമായത്. മുഴുവൻ മേരിമാർക്കും ഇടവക പ്രത്യേക ഉപഹാരങ്ങളും നൽകി.
പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്, ആർച്ച്പ്രീസ്റ്റ് റവ.ഡോ.തോമസ് മേനാച്ചേരി, സീനിയർ അസി. വികാരി ഫാ. ജോസഫ് മണിയഞ്ചിറ, അസി.വികാരിമാരായ ഫാ. പോൾ കുന്നുംപുറത്ത്, ഫാ. ആന്റണി വാഴക്കാലായിൽ, ഫാ. ജോസഫ് ചൂരയ്ക്കൽ, ഫാ. തോമസ് താന്നിമലയിൽ, പാസ്റ്ററൽ അസിസ്റ്റന്റുമാരായ ഫാ. ജോസ് കോട്ടയിൽ, ഫാ. പോൾ മഠത്തിക്കുന്നേൽ, ദേവമാതാ കോളജ് വൈസ് പ്രിൻസിപ്പൽ ഫാ. മാത്യു കവളമ്മാക്കൽ എന്നിവർ പ്രാർത്ഥനാ ശുശ്രൂഷകളിൽ സഹകാർമികരായി. മുഴുവൻ മേരിമാരേയും പരിശുദ്ധ ദൈവമാതാവിന്റെ ദാസരായി പ്രഖ്യാപിച്ചാണ് സംഗമം അവസാനിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മേരിമാർ നേർച്ചയായി എത്തിച്ച കള്ളപ്പം നോമ്പ് വീടിൽ സ്നേഹവിരുന്നിൽ വിളമ്പി നൽകി. എകെസിസി യൂണിറ്റാണ് സ്നേഹവിരുന്നിനുള്ള ക്രമീകരണങ്ങൾ നടത്തിയത്. ദേവമാതാവ് ഉയർത്തിനാട്ടിയ ഒറ്റക്കൽകുരിശിനുമുന്നിൽ മേരിമാർ പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടിനും ആർച്ച്പ്രീസ്റ്റ് റവ. ഡോ. തോമസ് മേനാച്ചേരിക്കുമൊപ്പം മരിയസ്തുതി പാടുന്നു.