കോട്ടയം: കർണ്ണാടകയിൽ വാഹനാപകടത്തിൽ മരിച്ച രതീഷിന് വിടനൽകാനൊരുങ്ങി നാട്. മൂലവട്ടം കുറ്റിക്കാട് പ്രദേശത്തെ രാഷ്ട്രീയ – സാമൂഹിക – സാംസ്‌കാരിക രംഗങ്ങളിൽ സജീവമായിരുന്നു രതീഷ്. കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെയുണ്ടായ അപകടത്തിലാണ് കർണ്ണാടകയിൽ രതീഷ് മരിച്ചത്. അപകടത്തിൽ മരിച്ച മൂലവട്ടം കുറ്റിക്കാട് തടത്തിൽ രതീഷ് കെ.പ്രസാദിന്റെ (43) മൃതദേഹത്തിന്റെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി. തുടർന്ന്, മൃതദേഹം വിമാനമാർഗം ഉച്ചയോടെ കൊച്ചിയിൽ എത്തിച്ചു. ഇവിടെ നിന്ന് റോഡ് മാർഗം നാട്ടിൽ എത്തിക്കും.
ബുധനാഴ്ച രാവിലെ 11.30 ഓടെ കർണ്ണാടക നിലഗുണ്ടിയിലുണ്ടായ അപകടത്തിലാണ് രതീഷ് മരിച്ചത്. ഡൽഹിയിൽ നിന്നും ആംബുലൻസിനായി വാങ്ങിയ ട്രാവലറുമായി രതീഷും സുഹൃത്തും കേരളത്തിലേയ്ക്കു വരികയായിരുന്നു. ഇതിനിടെ ദേശീയ പാത 50 ൽ നിലഗുണ്ടി പുതിയ ബസ് സ്റ്റാൻഡിനു സമീപത്തു വച്ചാണ് അപകടം ഉണ്ടായത്. രതീഷ് സഞ്ചരിച്ച ട്രാവലറിൽ പിന്നിൽ നിന്നും എത്തിയ ട്രക്ക് ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മുന്നോട്ട് നീങ്ങിയ രതീഷിന്റെ ട്രാവലർ മറ്റൊരു ലോറിയിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ രതീഷിനെ ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും മരിച്ചിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രതീഷിന്റെ ഒപ്പമുണ്ടായിരുന്ന സുഹൃത്തും നാട്ടിൽ നിന്നും സംഭവ സ്ഥലത്ത് എത്തിയ സുഹൃത്തുക്കളും ചേർന്നാണ് മൃതദേഹം ഏറ്റുവാങ്ങിയത്. തുടർന്ന് പൊലീസ് നടപടികൾ പൂർത്തിയാക്കി ഇന്നു രാവിലെ പത്തു മണിയോടെ വിമാനമാർഗം കൊച്ചിയിലേയ്ക്കു തിരിച്ചു. വൈകിട്ടോടെ മൂലവട്ടത്ത് എത്തിക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. നാളെ വൈകിട്ട് രണ്ടു മണിയോടെ വീട്ടുവളപ്പിൽ സംസ്‌കാരം നടക്കും.