കോട്ടയം: നഗരസഭ നാട്ടകം സോണൽ ഓഫിസിലെ വൈദ്യുതി ബന്ധം രണ്ടാം ദിവസവും പുനസ്ഥാപിച്ചില്ല. വൈദ്യുതി ബിൽ അടയ്ക്കാതിരുന്നതിനെ തുടർന്ന് വിച്ഛേദിച്ച കണക്ഷനാണ് ഇതുവരെയും പുനസ്ഥാപിക്കാതിരുന്നത്. ഇന്നലെ തന്നെ വൈദ്യുതി ബില്ലിനുള്ള ചെക്ക് കെ.എസ്.ഇ.ബി പള്ളം സെക്ഷനിലേയ്ക്കു നൽകിയിരുന്നതായി കോട്ടയം നഗരസഭ അധികൃതർ പറയുന്നു. എന്നാൽ, ഇതുവരെയും ബിൽ വരവ് വച്ച് വൈദ്യുതി കണക്ഷൻ കെ.എസ്.ഇ.ബി അധികൃതർ പുനസ്ഥാപിച്ച് നൽകിയിട്ടില്ല.
ഇന്ന് രാവിലെ മാത്രമാണ് ചെക്ക് ലഭിച്ചതെന്നും, ഇത് അക്കൗണ്ടിൽ ക്രഡിറ്റായാൽ ഉടൻ തന്നെ വൈദ്യുതി ബന്ധം പുനസ്ഥാപിക്കുമെന്നുമാണ് കെ.എസ്.ഇ.ബി അധികൃതർ പറയുന്നത്. കോട്ടയം നഗരസഭ നാട്ടകം സോണൽ ഓഫിസിൽ 53641 രൂപയായിരുന്നു വൈദ്യുതി ബിൽ. ജൂലൈ 11 ന് നാട്ടകം സോണൽ ഓഫിസിൽ ലഭിച്ച ബിൽ ജൂലൈ 27 നാണ് അടയ്‌ക്കേണ്ടിയിരുന്നത്. എന്നാൽ, 26 ന് വൈകിട്ട് 3.37 ന് മാത്രമാണ് കോട്ടയം നഗരസഭയുടെ ഹെഡ് ഓഫിസിലേയ്ക്ക് ഈ ബിൽ സോണൽ ഓഫിസിൽ നിന്നും അയച്ചതെന്നാണ് വ്യക്തമാകുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജൂലൈ 27 ഞായറാഴ്ച ആയതിനാൽ ബിൽ പാസാക്കാൻ സാധിച്ചില്ല. ഇതേ തുടർന്ന് ജൂലൈ 28 തിങ്കളാഴ്ച കോട്ടയം നഗരസഭ നാട്ടകം സോണൽ ഓഫിസിൽ എത്തിയ പള്ളം കെ.എസ്.ഇ.ബി സെക്ഷൻ ജീവനക്കാർ നാട്ടകം സോണൽ ഓഫിസിലെ ഫ്യൂസ് ഊരി. ഇതേ തുടർന്ന് ഇന്നലെ പൂർണമായും സോണൽ ഓഫിസിന്റെ പ്രവർത്തനങ്ങൾ തടസപ്പെട്ടു. ഇതിന് ശേഷം രാവിലെ 11.45 ന് മാത്രമാണ് ചെക്ക് നഗരസഭ പ്രധാന ഓഫിസിൽ നിന്നും അയക്കുന്നത്. തനിക്ക് വൈദ്യുതി ബിൽ ലഭിച്ചപ്പോൾ തന്നെ ചെക്ക് ഒപ്പിട്ട് അയക്കുന്നതിനു വേണ്ട നടപടികൾ സ്വീകരിച്ചതായി നഗരസഭ ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ ജാഗ്രത ന്യൂസ് ലൈവിനോടു പറഞ്ഞു. എന്നാൽ, കൃത്യമായി ബിൽ ഹെഡ് ഓഫിസിൽ അയക്കുന്നതിനും കൃത്യ സമയത്ത് തന്നെ ഇത് ചെക്കാക്കി മാറ്റുന്നതിനും കോട്ടയം നഗരസഭയിലെ നാട്ടകം സോണിലെ ഉദ്യോഗസ്ഥർ ഗുരുതര വീഴ്ചയാണ് വരുത്തിയിരിക്കുന്നത്. ഇതോടെയാണ് 24 മണിക്കൂറിലധികം ഒരു സർക്കാർ ഓഫിസ് ഇരുട്ടിലാകുന്ന സ്ഥിതി ഉണ്ടായത്.