ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിൽ അനാഥ മൃതദേഹങ്ങൾ നീക്കം ചെയ്യാൻകഴിയാതെ ആശുപത്രി അധികൃതർ.18ഫ്രീസറാണ് ആകെയുള്ളത്. അതിൽ 16 എണ്ണത്തിലും അനാഥ മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുകയാണ്. ശേഷിക്കുന്ന രണ്ടെണ്ണത്തിൽ ഒരെണ്ണം വൈകല്യമുള്ളതോ മാസം തികയാതെയുള്ള നവജാത ശിശുക്കൾ മരണപ്പെടുമ്പോൾ സൂക്ഷിക്കുന്നതിനുമുള്ളതാണ്. ഫലത്തിൽ ഒരു ഫ്രീസർ മാത്രമേ അവശേഷിക്കുന്നുള്ളൂ.അപകടത്തിൽ പെട്ടോ, വിഷം ഉള്ളിൽ ചെന്നോ മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയവേ മരണപ്പെട്ടാൽ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യണം. അത്തരം സാഹചര്യമുണ്ടായാൽ മൃതദേഹം ഫ്രീസറിൽ വയ്ക്കാൻ കഴിയാതെവെളിയിൽ വയ്ക്കേണ്ടിവരും. ഇത് മരണപെടുന്ന ആളുകളുടെ ബന്ധുക്കളുംആശുപത്രി അധികൃതരുമായി വാക്ക് തർക്കത്തിന് കാരണമാകും.
രണ്ടാഴ്ച മുമ്പ് അനാഥ മൃതദേഹങ്ങൾ ബന്ധുക്കൾ വന്ന് ഏറ്റെടുത്തില്ലെങ്കിൽ ആശുപത്രി അധികൃതരുടെ നിർദ്ദേശപ്രകാരം ജീവനക്കാർ പൊതു സ്മാശനത്തിൽ സംസ്കരിക്കുമെന്ന് അറിയിപ്പ് നൽകുകയും ഈ വിവരം ഔദ്യോഗികമായി ഗാന്ധിനഗർ പോലീസിൽ അറിയിക്കുകയും ചെയ്തിരുന്നു. വിവിധ ജില്ലകളിലുള്ള പോലീസ് സ്റ്റേഷൻ അതിർത്തികളിൽ പെട്ടതിനാൽ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് ഗാന്ധിനഗർ പോലീസ് മെഡിക്കൽ കോളജ് അധികൃതരെ അറിയിക്കുകയും ചെയ്തു. എന്നാൽ അറിയിപ്പ് രേഖാമൂലം കിട്ടിയിട്ടില്ലെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. ചുവപ്പ് നാടയിൽ കുരുങ്ങി അനാഥ മൃതദേഹങ്ങൾ നീക്കം ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ, എംഎൽസിയുള്ള രോഗികൾ മരണപ്പെട്ടാൽ മൃതദേഹം മോർച്ചറിയിലെ ഫ്രീസറിൽ വയ്ക്കാതെ അധികൃതർ ബുദ്ധിമുട്ടുകയും വാക്ക് തർക്കത്തിന് കാരണമാകുകയും ചെയ്യും. അതിനാൽ അനാഥ മൃതദേഹങ്ങൾ നീക്കം ചെയ്യുന്നതിന് ബന്ധപ്പെട്ട അധികൃതർ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം.