കോട്ടയം: എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിന്റെ അമിത വേഗത്തിൽ വീട്ടമ്മയ്ക്ക് ഗുരുതരമായി പരിക്ക്. എറണാകുളം സ്വദേശിനിയായ ജൈനി കെ.ഉമ്മനാണ് പരിക്കേറ്റത്. വാരിയെല്ലുകൾക്ക് പൊട്ടൽ സംഭവിച്ച ജൈനി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മുന്നിലെ സീറ്റിൽ ഇരുന്ന ഇവർ അമിത വേഗത്തിൽ ബസ് വളവ് തിരിച്ചപ്പോൾ ഗിയർ ബോക്സിനു മുകളിൽ നെഞ്ചിടിച്ച് വീഴുകയായിരുന്നു.
തിങ്കളാഴ്ച ഉച്ചയ്ക്ക് എറണാകുളം കോട്ടയം റൂട്ടിൽ പുതിയ കാവ് വളവിലായിരുന്നു സംഭവം. എറണാകുളം വൈറ്റിലയിൽ നിന്നും കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് യാത്ര ചെയ്യുകയായിരുന്നു ജൈനി. തൃപ്പൂണിത്തുറ ഭാഗത്ത് വച്ച് ഇവർ സഞ്ചരിച്ചിരുന്ന പടിയാത്ത് ബസിന്റെ അമിത വേഗത്തെ തുടർന്ന് വയോധികയായ യാത്രക്കാരി വീഴുന്ന സാഹചര്യമുണ്ടായിരുന്നു. ജൈനി ഇടപെട്ടാണ് ഈ സമയം ഇവരെ രക്ഷിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ, പുതിയ കാവ് വളവിൽ ബസ് അമിത വേഗത്തിൽ വളച്ചപ്പോൾ ജൈനി തന്നെ വീഴുകയായിരുന്നു. ഡ്രൈവറുടെ ഇടതു വശത്ത് ഏറ്റവും മുന്നിലായുള്ള സീറ്റിലാണ് ജൈനി ഇരുന്നിരുന്നത്. പുതിയകാവ് വളവിൽ വച്ച് ബസ് അമിത വേഗത്തിൽ വളവ് വീശിയെടുത്തപ്പോൾ സീറ്റിൽ നിന്നും പിടിവിട്ട് ഇവർ ഗിയർബോക്സിൽ നെഞ്ചിടിച്ചു വീണു. ഈ സമയം തന്നെ ബസിനുള്ളിലുണ്ടായിരുന്ന യാത്രക്കാർ ബഹളം വച്ചു. ബസ് നിർത്തിയെങ്കിലും ജൈനിയെ ആശുപത്രിയിൽ എത്തിക്കാൻ ജീവനക്കാർ തയ്യാറായില്ല.
ശ്വാസതടസം അടക്കമുള്ള അസ്വസ്ഥതകൾ പ്രകടിപ്പിച്ച ഇവരെ യാത്രക്കാരും വഴിയിലുണ്ടായരുന്നവരും ചേർന്നാണ് പുതിയ കാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന്, വിദഗ്ധ ചികിത്സയ്ക്കായി രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാരിയെല്ലുകൾ നാലെണ്ണത്തിന് പൊട്ടലും, രണ്ടെണ്ണത്തിന് ഒടിവും സംഭവിച്ചിട്ടുണ്ട്. സംഭവത്തിൽ സ്വകാര്യ ബസിനെതിരെ പരാതി നൽകാൻ ഒരുങ്ങുകയാണ് ജൈനിയുടെ കുടുംബം.