കോട്ടയം: പരുത്തുംപാറ പാറക്കുളത്ത് ബൈക്ക് യാത്രക്കാരനായ 19 കാരനെ മർദിച്ച കേസിൽ തോട്ടയ്ക്കാട് സ്വദേശിയായ യുവാവ് അറസ്റ്റിൽ. തോട്ടയ്ക്കാട് ശിവസദനത്തിൽ മനു എസ്.നായരെയാണ് ചിങ്ങവനം സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കോട്ടയം പാത്താമുട്ടം സെന്റ് ഗിറ്റ്സ് കോളേജിലെ മെക്കാനിക്കൽ എൻജിനീയറിംങ് ഒന്നാം വർഷ വിദ്യാർത്ഥിയായ കുന്നേൽ ആഷിക് ബൈജു(19)വിനാണ് മർദനമേറ്റത്.
കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ പരുത്തുംപാറ പാറക്കുളത്തായിരുന്നു സംഭവം. കോളേജ് ഹോസ്റ്റലിൽ താമസിച്ചാണ് ആഷിക് പഠിക്കുന്നത്. ആഴ്ചയിൽ ഒരു ദിവസം ബൈക്കിൽ വീട്ടിൽ പോകുകയും വരികയുമാണ് പതിവ്. വീട്ടിൽ നിന്ന് വരുന്ന ദിവസം ബൈക്ക് സുഹൃത്തിന്റെ വീട്ടിൽ വയ്ക്കുകയും കൊണ്ടു പോകുന്ന ദിവസം ഇവിടെ നിന്നും ബൈക്ക് എടുത്ത് സ്വന്തം വീട്ടിലേയ്ക്കു പോകുകയുമായിരുന്നു പതിവ്. വെള്ളിയാഴ്ച ഈ വീട്ടിൽ നിന്നും ബൈക്ക് എടുത്ത യുവാവ് പെട്രോൾ അടിയ്ക്കുന്നതിനു പരുത്തും പാറ ഭാഗത്തേയ്ക്കു വരികയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ സമയം മുന്നിൽ പോയ ഓട്ടോറിക്ഷ വലത്തേയ്ക്കു വെട്ടിച്ചപ്പോൾ വെട്ടിച്ചു മാറ്റിയ ബൈക്ക് എതിർ ദിശയിൽ നിന്നും എത്തിയ കാറിൽ തട്ടിയതായി ആഷിക് പറയുന്നു. ബൈക്ക് കാറിൽ തട്ടി ആഷിക് റോഡിൽ വീണു. ഈ സമയം കാറിനുള്ളിൽ നിന്നും ഇറങ്ങി വന്നയാൾ പ്രകോപനമൊന്നുമില്ലാതെ ആഷിക്കിനെ ചാടിയിറങ്ങി ചവിട്ടുകയായിരുന്നെന്ന് ഇവർ ചിങ്ങവനം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ചാടിയിറങ്ങി ചവിട്ടിയ കാർ ഡ്രൈവർ ആഷിക് നിലത്ത് വീണിട്ടും ചവിട്ടു തുടർന്നു. ഒടുവിൽ നാട്ടുകാർ ചേർന്നാണ് ആഷിക്കിനെ രക്ഷിച്ചത്.
പരിക്കേറ്റ ആഷിക്കിനെ ആദ്യം കോട്ടയം ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തിൽ കേസെടുത്ത ചിങ്ങവനം പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.