കോട്ടയം : അംഗ പരിമിതനായ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ അയൽവാസിയായ 57 കാരന് 27 വർഷം കഠിനതടവ്. കോട്ടയം മുട്ടമ്പലം നട്ടാശേരി മുട്ടമ്പലം കാച്ച് വേലിക്കുന്ന് ഭാഗം പറാണിയിൽ വീട്ടിൽ രാജപ്പനെ (കൃഷ്ണൻ – 57 ) യാണ് കോട്ടയം അഡീഷണൽ ജില്ലാ കോടതി ഒന്ന് (പോക്സോ കോടതി ) ജഡ്ജി കെ എൻ സുജിത്ത് ശിക്ഷിച്ചത്. 2016 17 കാലഘട്ടത്തിലായിരുന്നു കേസിനാസ്പദമായ സംഭവം.
അയൽവാസിയായ പ്രതി കുട്ടിയെ ഇറഞ്ഞാൽ പാലത്തിന് അടിയിലും വീടിനു സമീപത്തെ ആളൊഴിഞ്ഞ വീട്ടിലും എത്തിച്ചു പ്രകൃതിവിരുദ്ധ പീഡനത്തിനിടയാക്കുകയായിരുന്നു എന്നാണ് പ്രോസിക്യൂഷൻ കേസ്. സംഭവവിരമറിഞ്ഞ കുട്ടിയുടെ സുഹൃത്തുക്കൾ വിവരം സ്കൂളിൽ അറിയിക്കുകയായിരുന്നു. തുടർന്ന് സ്കൂൾ അധികൃതരാണ് ചൈൽഡ് ലൈനെ വിവരം അറിയിച്ചത്. ചൈൽഡ് ലൈൻ നിർദ്ദേശപ്രകാരം കോട്ടയം ഈസ്റ്റ് പൊലീസ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോട്ടയം ഈസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫീസർമാർ ആയിരുന്ന , ഇപ്പോൾ ഡി വൈ എസ് പി മാരയ അനീഷ് വി കോര , സാജു വർഗീസ് , എസ് ഐ ആയിരുന്ന ഇപ്പോഴത്തെ കോട്ടയം ഈസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ യു. ശ്രീജിത്ത് എന്നിവരാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. ഇന്ത്യൻ ശിക്ഷാ നിയമം 377 വകുപ്പ് പ്രകാരവും , പോക്സോ നിയമം ആറാം വകുപ്പ് പ്രകാരവും പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. 377 പ്രകാരം ഏഴ് വർഷം കഠിന തടവും , പോക്സോ വകുപ്പ് പ്രകാരം 20 വർഷം കഠിനതടവും 2 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ രണ്ടു വർഷം കൂടി തടവ് അനുഭവിക്കണം. വിവിധ വകുപ്പുകളിൽ 27 വർഷം ശിക്ഷിച്ചെങ്കിലും ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയാകും.
കേസിലെ പ്രധാന സാക്ഷികളായ രണ്ടു സുഹൃത്തുക്കൾ വിചാരണയ്ക്കിടെ കൂറു മാറിയിരുന്നു. പ്രോസിക്യൂഷൻ ഭാഗം 14 സാക്ഷികളെയും 17 പ്രമാണങ്ങളും ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി അഡ്വ. എം എൻ പുഷ്ക്കരൻ കോടതിയിൽ ഹാജരായി.