കോട്ടയം: വിദേശത്തേയ്ക്കു പോകുന്നതിനായി ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ വീട്ടമ്മയുടെ പാസ്പോർട്ടും പണവും രേഖകളും അടങ്ങിയ ബാഗ് ട്രെയിനിൽ നിന്നും കളഞ്ഞു പോയി. മണിക്കൂറുകളോളം നീണ്ട തിരച്ചിലിനൊടുവിൽ റെയിൽവേ സംരക്ഷണ സേന പാസ്പോർട്ടും രേഖകളും വീണ്ടെടുത്തു നൽകി. തിരുവനന്തപുരം ചെന്നൈ സൂപ്പർ എക്സ്പ്രസിൽ എറണാകുളത്തേയ്ക്കു യാത്ര ചെയ്യുകയായിരുന്ന വീട്ടമ്മയുടെ രേഖകളാണ് കളഞ്ഞു പോയത്. പത്തനംതിട്ട ചാലപ്പള്ളി മധുക്കൽകാലായിൽ വീട്ടിൽ ശാന്തമ്മ രാജുവിന്റെ പാസ്പോർട്ടും രേഖകളുമാണ് കളഞ്ഞു പോയത്.
ഇന്നലെ വൈകിട്ട് ഏഴരയോടെ ചിങ്ങവനം റെയിൽവേ സ്റ്റേഷനു സമീപത്തു വച്ചായിരുന്നു സംഭവം. ദുബായിയിലേയ്ക്കു വിസിറ്റിംങ് വിസയിൽ യാത്ര ചെയ്യുന്നതിനായാണ് ശാന്തമ്മ കുടുംബാഗങ്ങളോടൊപ്പം ട്രെയിനിൽ നെടുമ്പാശേരിയിലേയ്ക്കു പുറപ്പെട്ടത്. എന്നാൽ, ട്രെയിൻ ചിങ്ങവനം ഭാഗം കടന്നപ്പോൾ ബാഗിന്റെ വശത്തെ അറയിൽ നിന്നും ഇവരുടെ പാസ്പോർട്ടും പണവും രേഖകളും ജനലിലൂടെ പുറത്തേയ്ക്കു തെറിച്ചു വീഴുകയായിരുന്നു. പാസ്പോർട്ട്, വീസ, ഫ്ലൈറ്റ് ടിക്കറ്റ്, 3000 ദിർഹം (72,218.70 രൂപ) എന്നിവയടക്കമാണ് ട്രെയിനിൽ നിന്നും പുറത്തേയ്ക്കു തെറിച്ചു വീണത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രേഖകൾ നഷ്ടമായ കൃത്യമായ സ്ഥലം അറിയാത്തതിനാൽ കൂടെ ഉണ്ടായിരുന്ന യാത്രക്കാരൻ ലൈവ് ലൊക്കേഷൻ കണ്ടുപിടിച്ചു നൽകി. ഇതേ തുടർന്നു കോട്ടയം റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ തന്നെ ഇവർ റെയിൽവേ പ്ലാറ്റ്ഫോമിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ആർപിഎഫ് ഉദ്യോഗസ്ഥരുടെ സഹായം അഭ്യർത്ഥിച്ചു. ആർപിഎഫ് ഓഫിസിൽ എത്തിയ ശാന്തമ്മയും ഭർത്താവ് രാജുവും സഹോദരനും ഡ്യൂട്ടിയിലുണ്ടായിരുന്ന കോൺസ്റ്റബിൾ ഷിബുവിനോട് വിവരം പറഞ്ഞു.
ഷിബു ഉടൻതന്നെ പുറത്ത് സ്റ്റേഷൻ ചെക്കിങ്ങിനു ഡ്യുട്ടിയിലുണ്ടായിരുന്ന മേലുദ്യോഗസ്ഥനായ എൻ.എസ്.സന്തോഷ്, സബ് ഇൻസ്പെക്ടർ, ബിജു എബ്രഹാം, എ. എസ്. ഐ. എന്നിവരെ വിവരം അറിയിച്ചു. തുടർന്നു, ഇവരുടെ നിർദേശാനുസരണം ശാന്തമ്മയുടെ ഭർത്താവിനെയുമായി പാസ്പോർട്ട് നഷ്ടമായ പ്രദേശത്ത് തിരച്ചിൽ നടത്താൻ തിരിക്കുകയായിരുന്നു. എട്ടു കിലോമീറ്ററോളം യാത്ര ചെയ്തു ചിങ്ങവനം റെയിൽവേ സ്റ്റേഷനിൽ എത്തി. തുടർന്നു ലൈവ് ലൊക്കേഷൻ പ്രകാരം 1.5 കിലോമീറ്റർ ദൂരം നടന്നു നോക്കിയെങ്കിലും ആദ്യം നടത്തിയ തിരച്ചിലിൽ രേഖകളൊന്നും കണ്ടെത്താൻ സാധിച്ചില്ല.
എന്നാൽ ഷിബുവിന്റെ നിശ്ചയദാർഡ്യവും അനുഭവസമ്പത്തു രണ്ടാമത് നടത്തിയ തിരച്ചിലിൽ തുണച്ചു. ട്രെയിൻ വേഗത്തിലായതിനാൽ ഉള്ളിൽ നിന്നും പുറത്തേയ്ക്കു വീഴുന്ന സാധനങ്ങൾ വീണതിന് ശേഷം ലൈവ് ലൊക്കേഷൻ കുറച്ചു മാറിയാവും കിട്ടിയിട്ടുണ്ടാവുകയെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ടു നമുക്ക് സ്റ്റേഷന്റെ അടുത്തായിട്ട് നോക്കാം എന്നു പറഞ്ഞു ട്രാക്കിലൂടെ നടന്നു. അൽപ ദൂരം നടന്നു കഴിഞ്ഞപ്പോൾ സ്റ്റേഷനിൽ നിന്നും 100 മീറ്റർ ദൂരെയായി സാധനങ്ങൾ ലഭിച്ചു.
പാസ്പോർട്ട്, വീസ, ഫ്ലൈറ്റ് ടിക്കറ്റ്, 500 ദിർഹം ഒഴിച്ച് ബാക്കി ഏല്ലാ തുകയും തിരികെ ലഭിക്കുകയും വണ്ടിയിൽ യാത്ര തുടർന്ന തന്റെ ഭാര്യയുടെ അടുത്തേയ്ക്ക് ഷിബു തന്നെ ഏർപ്പാടാക്കിയ ഒരു ടാക്സിയിൽ വിമാനത്താവളത്തിലേക്ക് പുറപ്പെടുകയും ചെയ്തു. വിമാനത്താവളത്തിൽ മുൻപരിചയമുള്ള എൻ. എസ്. സന്തോഷ് സബ്-ഇൻസ്പെക്ടർ വൈകി എത്തിയാൽ സംഭവിക്കാവുന്ന മുൻകരുതലുകൾ എല്ലാം തന്നെ എടുത്തു കഴിഞ്ഞിരുന്നു. മുൻകൂട്ടി നിശ്ചയിച്ച സമയത്ത് തന്നെ ശാന്തമ്മ വിമാനത്തിൽ യാത്ര തുടർന്നു.