തൃശൂരിൽ സിപിഐയെ ചതിച്ച സിപിഎം കോട്ടയത്ത് കേരള കോൺഗ്രസിനെ ചതിച്ചോ..? തൃശൂർ വിവാദത്തിന് പിന്നാലെ കോട്ടയത്തും എൽഡിഎഫിൽ വിവാദം; കേരള കോൺഗ്രസ് സ്ഥാനാർത്ഥിയുടെ തോൽവിയും ചർച്ചയാകുന്നു

തൃശൂർ: കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പൂരം കലക്കി ബിജെപിയുമായി ചേർന്ന് സിപിഐ സ്ഥാനാർഥിക്കിട്ട് ‘പണി’ കൊടുത്തെന്ന് ആരോപണം നേരിടുന്ന സിപിഎം സമാന രീതിയിൽ ബിഡിജെഎസുമായി ചേർന്ന് കേരള കോൺഗ്രസ് – എമ്മിനിട്ടും ‘പണി’ കൊടുത്തെന്ന വിമർശനം ശക്തം.
ഇതോടെ ചില മണ്ഡലങ്ങളിൽ ബിജെപിയുമായും മറ്റ് ചിലയിടത്ത് ബിഡിജെഎസുമായും സിപിഎം ധാരണ ഉണ്ടായിരുന്നു എന്നാണ് ആരോപണം.

Advertisements

പൂരം കലക്കിയതോടെ തൃശൂരിൽ ജനവികാരം, പ്രത്യേകിച്ച് ഹൈന്ദവ വികാരം സർക്കാരിന് എതിരാവുകയും ബിജെപി സ്ഥാനാർഥി സുരേഷ് ഗോപിയുടെ വൻ വിജയത്തിന് കളം ഒരുങ്ങുകയുമായിരുന്നു. ബിഡിജെഎസ് – സിപിഎം ധാരണകളിൽ പ്രധാന ആരോപണം ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി മൽസരിക്കാൻ തെരഞ്ഞെടുത്ത മണ്ഡലം തന്നെ ആയിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുഷാറിനോട് ആലപ്പുഴയിൽ മൽസരിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തന്നെ നേരിട്ട് ആവശ്യപ്പെട്ടിട്ടും അദ്ദേഹം സമ്മതിച്ചില്ല. അന്നു മുതൽ തന്നെ തുഷാർ സിപിഎം മൽസരിക്കുന്ന മണ്ഡലങ്ങളിൽ മൽസരിക്കാൻ ഒരുക്കമല്ലെന്ന വാർത്തകൾ പരന്നിരുന്നു. പകരം തുഷാർ മൽസരിച്ചത് കോട്ടയത്താണ്. ബിഡിജെഎസിന് താരതമ്യേന ശക്തിയുള്ള ഇടുക്കി പാർട്ടിക്ക് അനുവദിച്ച സീറ്റായിട്ടും അവിടെ മറ്റൊരാളെ നിയോഗിച്ച് പാർട്ടിക്ക് ശക്തി കുറവുള്ള കോട്ടയം തുഷാർ തെരഞ്ഞെടുക്കുകയായിരുന്നു. കാരണം, ഇടുക്കിയിൽ സിപിഎം സ്ഥാനാർഥി ജോയ്‌സ് ജോർജാണ് മൽസരിച്ചിരുന്നത്.

കോട്ടയത്ത് കേരള കോൺഗ്രസ് – എമ്മിൻറെ തോമസ് ചാഴികാടനായിരുന്നു സ്ഥാനാർഥി. തുഷാർ സ്ഥാനാർഥി ആയി എത്തിയതോടെ കേരള കോൺഗ്രസ് പരാജയം മണത്തിരുന്നു.
അതിനാൽ തന്നെ തുഷാറിൻറെ വരവ് തടയാൻ കേരള കോൺഗ്രസ് നേതൃത്വം ഇതൊന്നുമറിയാതെ ചില സിപിഎം നേതാക്കളുടെ സഹായവും തേടിയിരുന്നു. ഇതുപ്രകാരം തുഷാറിനോട് കോട്ടയം തെരഞ്ഞെടുക്കരുതെന്ന് ആവശ്യപ്പെടാൻ അദ്ദേഹത്തെ നേരിൽ കണ്ട സിപിഎം ഉന്നതൻ അവർക്കിടയിലെ ‘അന്തർധാര’ അരക്കിട്ടുറപ്പിച്ച് തുഷാറിനോട് കോട്ടയത്തു തന്നെ മൽസരിക്കണമെന്നും സിപിഎം മൽസരിക്കുന്ന മണ്ഡലങ്ങളിലേയ്ക്ക് എത്തരുതെന്നും ആവശ്യപ്പെടുകയായിരുന്നു ചെയ്തതത്രെ ?

ഇതോടെ കോട്ടയത്ത് സിപിഎമ്മിൻറെ ഈഴവ വോട്ടുകളിൽ വൻ ചോർച്ചയാണ് സംഭവിച്ചത്. വിഎൻ വാസവൻ പതിനായിരത്തിലേറെ വോട്ടുകൾക്ക് വിജയിച്ച ഏറ്റുമാനൂരിൽ പോലും ചാഴികാടൻ പതിനായിരത്തോളം വോട്ടിന് പിന്നിലായി. ഈഴവ വോട്ടുകൾ ചിതറി, നായർ വോട്ടുകൾ മറുകണ്ടം ചാടി. കേരള കോൺഗ്രസ് – എമ്മിന് വലിയ തോതിൽ വോട്ട് വിഹിതം വർധിച്ചിരുന്ന പാലായിലും കടുത്തുരുത്തിയിലും പോലും ഈഴവ വോട്ടുകൾ ചോർന്നതോടെ ചാഴികാടൻ പിന്നിലായി. തുഷാറിൻറെ വരവിൽ ഈഴവ വോട്ടുകൾ ചോർന്നതു മാത്രമായിരുന്നില്ല പ്രശ്‌നം. എൻഡിഎയ്ക്ക് കിട്ടേണ്ടിയിരുന്ന നായർ വോട്ടുകൾ കൂട്ടത്തോടെ യുഡിഎഫിനും പോയി. അത് ചാഴികാടനെ സംബന്ധിച്ച് ഇരട്ട പ്രഹരമായി.

യുഡിഎഫിന് വലിയ പ്രതീക്ഷയില്ലാത്ത മണ്ഡലങ്ങളിൽ പോലും ഒന്നരയും രണ്ട് ലക്ഷവും ഭൂരിപക്ഷം ലഭിച്ചപ്പോഴും യുഡിഎഫ് കോട്ടയായ കോട്ടയത്ത് ഫ്രാൻസിസ് ജോർജിൻറെ ഭൂരിപക്ഷം 85000 -ൽ ഒതുങ്ങി. ഈഴവ വോട്ട് ചോർച്ചയും നായർ വോട്ട് യുഡിഎഫിന് പോയതും ഒഴിവാക്കിയിരുന്നെങ്കിൽ കോട്ടയത്ത് ചാഴികാടൻറെ വിജയം ഉറപ്പായിരുന്നെന്നാണ് കേരള കോൺഗ്രസ് – എം ഇപ്പോഴും വിശ്വസിക്കുന്നത്.

ഇതിനു രണ്ടിനും കാരണം തുഷാറിൻറെ സ്ഥാനാർഥിത്വമായിരുന്നു. അതിനു വഴിവച്ചത് തുഷാറും സിപിഎമ്മും തമ്മിലുണ്ടായിരുന്ന അന്തർധാരയും. പക്ഷേ രാഷ്ട്രീയത്തിൽ സ്വതവേ മാന്യത പുലർത്തുന്ന കേരള കോൺഗ്രസ് – എം ഇത് പരസ്യമായി ഉന്നയിക്കാനോ തർക്കത്തിനോ തയ്യാറാവുകയില്ലെങ്കിലും അണികളിൽ ഇക്കാര്യത്തിൽ കടുത്ത നിരാശയും അതൃപ്തിയുമുണ്ട്.

Hot Topics

Related Articles