കോട്ടയം മെഡിക്കൽ കോളജ് ഭൂഗർഭ അടിപ്പാത തുറന്നു : 16000 കിലോമീറ്റർ റോഡ് ഉന്നഗുണനിലവാരത്തിൽ നവീകരിച്ചു: മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് : അടിപ്പാതയിൽനിന്ന് ഒ.പി. കെട്ടിടത്തിലേക്ക് മഴ നനയാതെ പ്രവേശിക്കുന്നതിന് മേൽക്കൂര നിർമിക്കാൻ എം.എൽ.എ. ഫണ്ടിൽനിന്ന് 50 ലക്ഷം രൂപ

കോട്ടയം: പൊതുമരാമത്തു വകുപ്പിനു കീഴിലുള്ള 30,000 കിലോമീറ്റർ വരുന്ന റോഡുകളിൽ 16,000 കിലോമീറ്ററും ബി.എം. ആൻഡ് ബി.സി. ഉന്നതഗുണനിലവാരത്തിൽ നവീകരിച്ചതായി പൊതുമരാമത്ത്-ടൂറിസം വകുപ്പു മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് രോഗികൾക്കും സന്ദർശകർക്കും അപകടരഹിതമായി റോഡ് കുറുകെ കടക്കുന്നതിനായി 1.30 കോടി രൂപ ചെലവിട്ടു പൊതുമരാമത്ത് വകുപ്പു നിർമിച്ച ഭൂഗർഭ അടിപ്പാത ഓൺലൈനായി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി. ആറുവരിയിൽ നിർമിക്കുന്ന ദേശീയപാതയുടെ നിർമാണപ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്. ജനങ്ങളുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്ന നിലയിലാണ് കേരളത്തിൽ അടിസ്ഥാന സൗകര്യവികസനം നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു. സഹകരണ-തുറമുഖം-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിച്ചു.

Advertisements

ശിലാഫലകം അനാഛാദനം ചെയ്തു അടിപ്പാത മന്ത്രി നാടിനു സമർപ്പിച്ചു. മെഡിക്കൽ കോളജിലെത്തുന്നവർക്ക് അടിപ്പാതയിൽനിന്ന് ഒ.പി. കെട്ടിടത്തിലേക്ക് മഴ നനയാതെ പ്രവേശിക്കുന്നതിന് മേൽക്കൂര നിർമിക്കാൻ എം.എൽ.എ. ഫണ്ടിൽനിന്ന് 50 ലക്ഷം രൂപ അനുവദിക്കുമെന്ന് മന്ത്രി പറഞ്ഞു. ഭിന്നശേഷിക്കാർക്ക് അടിപ്പാതയിലൂടെ സഞ്ചരിക്കുന്നതിന് ആധുനിക വീൽചെയർ സംവിധാനം സ്ഥാപിക്കാൻ നടപടി സ്വീകരിക്കും. അഞ്ച് എം.എൽ.ഡി. ശേഷിയുള്ള ദ്രവമാലിന്യ സംസ്‌ക്കരണ പ്ലാന്റിന് 82 കോടി രൂപയുടെ ഭരണാനുമതി ഉടൻ ലഭിക്കും. മെഡിക്കൽ കോളജ് പ്രവേശന കവാടത്തിൽ 9.5 ലക്ഷം രൂപ ചെലവിൽ ഹൈ മാസ്റ്റ് ലൈറ്റ് സ്ഥാപിക്കുകയാണ്. മെഡിക്കൽ കോളജിൽ ഗ്യാസ് ശ്മശാനം നിർമിക്കുന്നതിന് 1.5 കോടി രൂപ അനുവദിച്ചു. നിർമാണ ഉദ്ഘാടനം ഉടൻ നടക്കും. അഞ്ചു കോടി രൂപ ചെലവിട്ട് ചീപ്പുങ്കൽ-മണിയാപറമ്പ് റോഡിന്റെ ടാറിങ് ഉടൻ ആരംഭിക്കും. ഏറ്റുമാനൂർ സിവിൽ സ്റ്റേഷന്റെ നിർമാണ ഉദ്ഘാടനം അടുത്തമാസം നടക്കുമെന്നും മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം.പി. മുഖ്യാതിഥിയായി. പൊതുമരാമത്ത് വകുപ്പ് നിരത്തുവിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർ കെ. ജോസ് രാജൻ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ കളക്ടർ ജോൺ വി. സാമുവൽ, ആർപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദീപാ ജോസ്, ജില്ലാ പഞ്ചായത്തംഗം റോസമ്മ സോണി, ബ്‌ളോക്ക് പഞ്ചായത്തംഗം അന്നമ്മ മാണി, ഗ്രാമപഞ്ചായത്തംഗം അരുൺ കെ. ഫിലിപ്പ്, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ വർഗീസ് പി. പുന്നൂസ്, സൂപ്രണ്ട് ടി.കെ. ജയകുമാർ, കുട്ടികളുടെ ആശുപത്രി സൂപ്രണ്ട് കെ.പി. ജയപ്രകാശ്, ഡി.സി.എച്ച് പ്രസിഡന്റ് സി.ജെ. ജോസഫ്, അലുംമ്നി അസോസിയേഷൻ പ്രസിഡന്റ് ഡോ. ജോസ് ടോം, കാരിത്താസ് ആശുപത്രി ഡയറക്ടർ ഫാ. ബിനു കുന്നത്ത്, കെ.ഇ. സ്‌കൂൾ പ്രിൻസിപ്പൽ ഫാ. ജെയിംസ് മുല്ലശേരി, ചൈതന്യ പാസ്റ്ററൽ സെന്റർ ഡയറക്ടർ ഫാ. സുനിൽ പെരുമാനൂർ, ആർപ്പൂക്കര സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.കെ. ഹരിക്കുട്ടൻ, സ്വാഗതസംഘം കൺവീനർ കെ.എൻ. വേണുഗോപാൽ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ബാബു ജോർജ്, ബിനു ബോസ്്, സോബിൻ തെക്കേടം, ജോസ് ഇടവഴിക്കൽ, പൊതുമരാമത്ത് വകുപ്പ് നിരത്തുവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ പി.ബി. വിമൽ എന്നിവർ പ്രസംഗിച്ചു. മെഡിക്കൽ കോളജിന്റെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 1981 എം.ബി.ബി.എസ്. ബാച്ച് 22 ലക്ഷം രൂപ ചെലവിൽ നിർമിച്ചു നൽകിയ പ്രവേശന കവാടത്തിന്റെ ഉദ്ഘാടനവും മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു. മാലിന്യശേഖരണത്തിനായി വാങ്ങിയ വാഹനത്തിന്റെ ഫ്ളാഗ് ഓഫും മന്ത്രി നിർവഹിച്ചു.സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തിയാണ് അടിപ്പാത നിർമാണം പൂർത്തിയാക്കിയത്. ഏറ്റുമാനൂർ മണ്ഡലവികസനവുമായി ബന്ധപ്പെട്ടു നടന്ന ആദ്യ ശിൽപശാലയിൽ സഹകരണ-തുറമുഖം-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവനാണ് മെഡിക്കൽ കോളജിലേക്ക് സുരക്ഷിതമായി കടക്കാൻ അടിപ്പാത എന്ന ആശയം മുന്നോട്ടുവച്ചത്. തുടർന്നു 2023-24 വർഷത്തെ സംസ്ഥാന ബജറ്റിൽ 129.80 ലക്ഷം രൂപ അടിപ്പാത നിർമാണത്തിനായി വകയിരുത്തി. ആറുമാസം കൊണ്ടാണു നിർമാണം പൂർത്തിയാക്കിയത്. അഞ്ചുവർഷമാണ് പരിപാലന കാലാവധി.അടിപ്പാതയ്ക്കു 18 മീറ്റർ നീളവും, അഞ്ചു മീറ്റർ വീതിയും 3.5 മീറ്റർ ഉയരവുമുണ്ട്. പടികളോട് കൂടിയ ആഗമന-ബഹിർഗമന പാതകളും ക്രമീകരിച്ചിരിക്കുന്നു. ഇതോടൊപ്പം പൂർണമായ നീളത്തിൽ ആധുനിക രീതിയിലുള്ള അലങ്കാരവും വൈദ്യുതീകരണവും ഉൾപ്പെടുത്തിയിട്ടുണ്ട്. ആർപ്പൂക്കര പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്നാരംഭിക്കുന്ന നടപ്പാതയിൽകൂടി ആഗമന കവാടം വഴി ഭൂഗർഭ പാതയിൽ പ്രവേശിച്ച് മെഡിക്കൽ കോളേജ് കോമ്പൗണ്ടിലേക്ക് എത്താം. സി.സി. ടി.വി.യും ഫാനുകളും സ്ഥാപിച്ചിട്ടുണ്ട്.

Hot Topics

Related Articles