കോട്ടയം: പാർലമെന്റ് തിരഞ്ഞെടുപ്പിൽ കോട്ടയം പാർലമെന്റ് മണ്ഡലത്തിൽ പോരാട്ടം ശക്തമാകുകയാണ്. യുഡിഎഫും എൽഡിഎഫും എൻഡിഎയും ഒരു പോലെ പോരാട്ടത്തിലാണ്. ആദ്യം സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച എൽഡിഎഫ് , സിറ്റിംങ് എം.പി തോമസ് ചാഴികാടനെ മുൻ നിർത്തി ശക്തമായ പോരാട്ടം തന്നെയാണ് നടത്തുന്നത്. കേരള കോൺഗ്രസ് ജോസഫ് വിഭാഗം സ്ഥാനാർത്ഥിയായ കെ.ഫ്രാൻസിസ് ജോർജ് ഇതിനോടകം തന്നെ മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ ഓടിയെത്തിയിട്ടുണ്ട്. ഏറ്റവും അവസാനം സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചെങ്കിലും പ്രചാരണ രംഗത്ത് അതിവേഗം കുതിയ്ക്കുകയാണ് ബി.ഡി.ജെ.എസ് സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളി. ഈ സാഹചര്യത്തിൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെുപ്പിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ യുഡിഎഫിന് ഏറെ പ്രതീക്ഷ നൽകുന്ന സീറ്റാണ് കോട്ടയം പാർലമെന്റ് തിരഞ്ഞെടുപ്പിലേത്. കണക്കുകൾ ഇങ്ങനെ.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലെ കണക്കുകൾ പ്രകാരം കോട്ടയം പാർലമെന്റ് മണ്ഡലത്തിലെ ഏഴിൽ അഞ്ചു മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാർത്ഥികൾ തന്നെയാണ് വിജയിച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ ഇടത് തരംഗം ഉണ്ടായപ്പോൾ പോലും ആടാതെ നിന്നതാണ് ഈ അഞ്ച് യുഡിഎഫ് മണ്ഡലങ്ങളും. കേരള കോൺഗ്രസ് എമ്മിന്റെ ആത്മീയ ആചാര്യൻ കെ.എം മാണിയുടെ സ്വന്തം തട്ടകമായ പാലായിൽ 15378 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാർത്ഥിയായ മാണി സി.കാപ്പൻ വിജയിച്ചത്. ഇവിടെ കേരള കോൺഗ്രസ് എം ചെയർമാൻ സാക്ഷാൽ ജോസ് കെ.മാണിയായിരുന്നു സ്ഥാനാർത്ഥിയായിരുന്നതെന്നത് ചരിത്രം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവ് മോൻസ് ജോസഫ് കാൽനൂറ്റാണ്ടിലേറെയായി കൈവശം വയ്ക്കുന്ന സീറ്റാണ് കടുത്തുരുത്തി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 4256 വോട്ടിനാണ് കഴിഞ്ഞ തവണ യുഡിഎഫ് സ്ഥാനാർത്ഥിയായ മോൻസ് ജോസഫ് വിജയിച്ചത്. കേരള കോൺഗ്രസുകൾക്ക് നിർണ്ണായക സ്വാധീനമുള്ള മണ്ഡലത്തിൽ ശക്തമായ പോരാട്ടമുണ്ടായാൽ വിജയിച്ചുകയറാനാവുമെന്നാണ് എൽഡിഎഫ് പ്രതീക്ഷിക്കുന്നത്. എൽഡിഎഫ് ഏറ്റവും സുരക്ഷിതം എന്നു കരുതുന്നത് ഇടതിന്റെ ഉരുക്ക് കോട്ടയായ വൈക്കമാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സി.കെ ആശ 29122 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വൈക്കത്തു നിന്നും വിജയിച്ച് കയറിയത്. കഴിഞ്ഞ തവണ പാർലമെന്റ് തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന തോമസ് ചാഴികാടൻ വൈക്കത്ത് നിന്നും മികച്ച ഭൂരിപക്ഷം നേടിയിരുന്നു. അതുകൊണ്ടു തന്നെ ചാഴികാടന്റെ വ്യക്തിപരമായ വോട്ടും, ഇടത് വോട്ടും ചേർന്ന് എൽഡിഎഫിന് വിജയം ഉറപ്പാക്കാൻ സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
മന്ത്രി വി.എൻ വാസവന്റെ മണ്ഡലമായ ഏറ്റുമാനൂരാണ് കോട്ടയം പാർലമെന്റ് മണ്ഡലത്തിൽ എൽഡിഎഫ് ഭൂരിപക്ഷം പ്രതീക്ഷിക്കുന്ന മറ്റൊരു നിയമസഭാ മണ്ഡലം. കഴിഞ്ഞ തവണ 14303 വോ്ട്ടിന്റെ ഭൂരിപക്ഷത്തിലാണ് വാസവൻ ഇവിടെ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത്. കോൺഗ്രസിനും ഇടതിനും ഒരു പോലെ സ്വാധീനമുള്ള പഞ്ചായത്തുകളാണ് ഏറ്റുമാനൂർ മണ്ഡത്തിലുള്ളത്. ഇത് രണ്ട് മുന്നണികൾക്കും ഒരു പോലെ പ്രതീക്ഷ നൽകുന്ന ഘടകമാണ്.
യുഡിഎഫിന് ഏറ്റവും കൂടുതൽ ഭൂരിപക്ഷം നൽകിയ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ കോട്ടയമാണ് യുഡിഎഫ് ഏറെ പ്രതീക്ഷ വയ്ക്കുന്ന മറ്റൊരു കോട്ട. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടത് തരംഗത്തിലും 18743 വോട്ടിന്റെ ഭൂരിപക്ഷമാണ് ഇവിടെ തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്വന്തമാക്കിയത്. രണ്ട് മുന്നണികൾക്കും ഏകദേശം ഒരു പോലെ തന്നെ സ്വാധീനമുള്ള മണ്ഡലത്തിൽ മുന്നേറ്റം പ്രതീക്ഷിക്കുകയാണ് എൽഡിഎഫും യുഡിഎഫും. 2019 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 9044 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് ഉമ്മൻചാണ്ടിയ്ക്ക് പുതുപ്പള്ളിയിൽ നിന്ന് ലഭിച്ചത്. എന്നാൽ, ഇദ്ദേഹത്തിന്റെ മരണ ശേഷം മകൻ ചാണ്ടി ഉമ്മൻ മത്സരിച്ച ഉപതിരഞ്ഞെടുപ്പിൽ 35000 കടന്നു ലീഡ്. ഈ ഉപതിരഞ്ഞെടുപ്പ് സമ്മാനിച്ച ആത്മവിശ്വാസം തന്നെയാണ് യുഡിഎഫിനെ പാർലമെന്റ് തിരഞ്ഞെടുപ്പിന് സജ്ജമാക്കുന്നത്. 25364 വോട്ടിന് അനൂപ് ജേക്കബ് ജയിച്ച പിറവത്തും യുഡിഎഫ് ലീഡിൽ കുറഞ്ഞത് ഒന്നും പ്രതീക്ഷിക്കുന്നില്ല. അതുകൊണ്ടു തന്നെ നിയമസഭാ മണ്ഡലങ്ങളുടെ കണക്കിൽ പ്രതീക്ഷ അർപ്പിച്ച യുഡിഎഫ് തികഞ്ഞ ആത്മവിശ്വാസത്തിൽ തന്നെയാണ്.