കോട്ടയം കുറിച്ചി ധനകാര്യ സ്ഥാപനത്തിലെ മോഷണം: പിന്നിൽ പ്രൊഫഷണൽ സംഘം : മോഷണ സംഘത്തിൽ മൂന്നിലധികം പേർ : ഉപയോഗിച്ചത് റീചാർജ് ചെയ്യാൻ കഴിയുന്ന കട്ടർ

കോട്ടയം : കുറിച്ചിയിലെ ധനകാര്യ സ്ഥാപനത്തിലെ മോഷണത്തിന് പിന്നിൽ പ്രൊഫഷണൽ സംഘം എന്ന് സൂചന. ജില്ലയ്ക്ക് പുറത്തുനിന്നുള്ള സംഘം ഇവിടെയെത്തി മോഷണം നടത്തിയതായാണ് സംശയിക്കുന്നത്. റീച്ചാർജ് ചെയ്യാൻ കഴിയുന്ന കട്ടർ ഉപയോഗിച്ചാണ് സംഘം മോഷണത്തിനായി സ്ഥാപനത്തിന്റെ  ഗേറ്റും വാതിലും ലോക്കറും തകർത്തതെന്നാണ് സംശയിക്കുന്നത്. മോഷണസംഘം കട്ടറിന്റെ ബ്ലേഡ് പൊതിയാൻ ഉപയോഗിച്ച പത്രപേപ്പറും സംഭവസ്ഥലത്തു നിന്നും കണ്ടെത്തിയിട്ടുണ്ട്. ഉപേക്ഷിക്കപ്പെട്ട നിലയിൽ , ബ്ലേഡും സംഭവസ്ഥലത്തു നിന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ബ്ലേഡ് പൊതിഞ്ഞ പത്രം കോട്ടയം ജില്ലയ്ക്ക് പുറത്തുനിന്നുള്ള പത്രത്തിന്റെ ലോക്കൽ എഡിഷൻ ആണെന്നാണ് പ്രാഥമിക വിവരം. ഇതു കേന്ദ്രീകരിച്ചും പോലീസ് സംഘം അന്വേഷണം നടത്തുന്നുണ്ട്. 

Advertisements

ശനിയാഴ്ച അർദ്ധരാത്രിക്ക് ശേഷമോ ഞായറാഴ്ച രാത്രിയോ പുലർച്ചെയോ ആകാം മോഷണം നടന്നതെന്നാണ് പോലീസ് സംശയിക്കുന്നത്. മോഷണ സംഘത്തിൽ മൂന്നിലധികം ആളുകൾ ഉണ്ടായിരുന്നതായാണ് പ്രാഥമിക നിഗമനം. ഒരാൾ പരിസരം നിരീക്ഷിച്ചപ്പോൾ രണ്ടുപേരാണ് ഉള്ളിൽ കയറി മോഷണം നടത്തിയത്. മറ്റൊരാൾ വാഹനവുമായി പുറത്തുനിന്നതായി സംശയിക്കുന്നുണ്ട്. ജില്ലയ്ക്ക് പുറത്തുനിന്നുള്ള പ്രൊഫഷണൽ സംഘങ്ങൾ ഒന്നിലധികം മോഷണം ആസൂത്രണം ചെയ്തശേഷം ജില്ലയിൽ എത്തിയതാണോ എന്നും പോലീസ് സംശയിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം രാത്രിയിൽ സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിൽ ഇന്നു നടന്ന മോഷണങ്ങൾക്ക് ഇതുമായി ബന്ധമുണ്ടോ എന്ന സംശയവും ഉണ്ട്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംസ്ഥാനത്തിന് പുറത്തുനിന്നുള്ള മോഷണ സംഘങ്ങൾക്ക് ഇതുമായി ബന്ധമുണ്ടോ എന്ന് പരിശോധനയും നടത്തുന്നുണ്ട്. ബാംഗ്ലൂർ കേന്ദ്രീകരിച്ച് സമാന രീതിയിൽ മോഷണം നടത്തുന്ന സംഘങ്ങൾ ഉള്ളതായി വിവരമുണ്ട്. ഇതു കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവസ്ഥലത്തു നിന്നുള്ള ചെറിയ വിവരങ്ങൾ അടക്കം പോലീസ് ഇതിനായി ശേഖരിക്കുന്നുണ്ട്. കോട്ടയം സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി സാജു വർഗീസിന്റെ നേതൃത്വത്തിൽ രാത്രി സമയങ്ങളിൽ ചങ്ങനാശ്ശേരി ഭാഗത്തുനിന്നും കോട്ടയത്തേക്കും തിരികെയും സഞ്ചരിച്ച വാഹനങ്ങളുടെ പട്ടിക ശേഖരിക്കുന്നുണ്ട്. ഈ വാഹനങ്ങളിൽ സംശയാസ്പദമായി കണ്ടെത്തുന്ന വാഹനങ്ങൾ പരിശോധിച്ച് നടപടി എടുക്കുന്നതിനായി അത് പോലീസ് സ്റ്റേഷനുകൾക്ക് നിർദ്ദേശം നൽകുകയും ചെയ്യും. 

മുഖം മറച്ച ശേഷം മോഷ്ടാക്കൾ സ്ഥാപനത്തിനുള്ളിൽ പ്രവേശിക്കുകയും സിസിടിവിയുടെ ഡിവിആർ അടക്കം എടുത്തു മാറ്റിയശേഷം റെക്കോർഡ് ചെയ്യപ്പെടുന്നില്ല എന്ന് ഉറപ്പാക്കി മോഷണം നടത്തുകയായിരുന്നു എന്നാണ് സംശയിക്കുന്നത്. സ്ഥാപനത്തിനുള്ളിൽ നിന്ന് ലഭിച്ച കട്ടറിന്റെ ബ്ലേഡ് കേന്ദ്രീകരിച്ചാണ് പോലീസ് പ്രാഥമിക അന്വേഷണം നടത്തുന്നത്. ഈ കട്ടർ വാങ്ങിയത് ആരാണ് , എവിടെനിന്നാണ് വാങ്ങിയത്, ഏതു രീതിയിലാണ് ഇവിടെ എത്തിച്ചത്, തുടങ്ങിയ വിവരങ്ങൾ പോലീസ് അന്വേഷിക്കുന്നുണ്ട്. ഇന്ന് വൈകുന്നേരത്തോടുകൂടി മോഷണം സംബന്ധിച്ച ഏകദേശം ചിത്രം വ്യക്തമാകുമെന്നാണ് സൂചന. 

Hot Topics

Related Articles