കണ്ണൂർ: പലിയേരിയിലെ നവവധുവിന്റെ 30 പവൻ സ്വർണാഭരണങ്ങള്‍ കവർച്ചചെയ്ത കേസില്‍ ബന്ധുവായ സ്ത്രീ പോലീസ് പിടിയില്‍.വരന്റെ അടുത്ത ബന്ധുവും കൂത്തുപറമ്ബ് വേങ്ങാട് സ്വദേശിയുമായ എ.കെ. വിപിനി (46) ആണ് പിടിയിലായത്. പലിയേരിയിലെ എ.കെ. അർജുന്റെ ഭാര്യ ആർച്ച എസ്. സുധിയുടെ ആഭരണങ്ങളാണ് വിവാഹദിവസം നഷ്ടപ്പെട്ടത്. മേയ് ഒന്നിനായിരുന്നു ഇവരുടെ വിവാഹം. അന്ന് രാത്രിതന്നെ ആഭരണങ്ങള്‍ നഷ്ടപ്പെട്ടിരുന്നു.
ഏഴാം തീയതി രാവിലെ വീടിന് സമീപത്തുനിന്ന് ആഭരണങ്ങള്‍ ഉപേക്ഷിച്ചനിലയില്‍ പോലീസ് കണ്ടെടുത്തിരുന്നു. വിവാഹദിവസം സജീവമായി വരന്റെ വീട്ടിലുണ്ടായിരുന്ന പ്രതി രാത്രി ഒൻപതോടെയാണ് കൂത്തുപറമ്ബിലേക്ക് പോയത്. പോലീസ് അന്വേഷണം ഊർജിതമാക്കിയതോടെ ആറിന് രാത്രി 12 മണിയോടെ കൂത്തുപറമ്ബില്‍നിന്ന് കരിവെള്ളൂരിലെത്തിയാണ് ആഭരണം ഉപേക്ഷിച്ചത്. പയ്യന്നൂർ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പയ്യന്നൂർ എസ്ഐ പി. യദുകൃഷ്ണന്റെയും മനോജിന്റെയും നേതൃത്വത്തിലുള്ള സംഘമാണ കേസ് അന്വേഷിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിവാഹവീട്ടിലെ കവർച്ചയുടെ ചുരുളഴിച്ചത് പോലീസിന്റെ വിദഗ്ധമായ അന്വേഷണം. സ്വർണം സൂക്ഷിച്ചിരുന്ന പെട്ടിയിലെ വിരലടയാളവും ഫോണ്‍കോളുകളും കേന്ദ്രീകരിച്ചുള്ള അന്വേഷമാണ് പ്രതിയിലെത്തിച്ചത്. വിവാഹപ്പിറ്റേന്ന് ബന്ധുക്കളെ കാണിക്കാനായി ഷെല്‍ഫ് തുറന്നപ്പോഴാണ് ആഭരണങ്ങള്‍ നഷ്ടപ്പെട്ട വിവരം വീട്ടുകാർ അറിയുന്നത്.
ആഭരണങ്ങള്‍ സൂക്ഷിച്ചിരുന്ന പെട്ടിയില്‍നിന്ന് ആറുപേരുടെ വിരലടയാളം പോലീസിന് ലഭിച്ചിരുന്നു. ഇതില്‍ പിടിയിലായ പ്രതിയുടെ വിരലടയാളവും ഉള്‍പ്പെടും. കൂടുതല്‍ പരിശോധനയ്ക്കായി പ്രതിയോട് സ്റ്റേഷനില്‍ ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും ഒഴിഞ്ഞുമാറി. ഇതിനിടയിലാണ് ആഭരണങ്ങള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. പ്രതിയുടെ ഫോണ്‍കോളുകള്‍ പരിശോധിച്ചപ്പോഴും സംശയം ഇരട്ടിച്ചു. കല്യാണദിവസം എപ്പോഴാണ് മടങ്ങിയത് എന്ന ചോദ്യത്തിന് വൈകിട്ട് എന്നാണ് പ്രതി മറുപടി പറഞ്ഞത്. എന്നാല്‍ രാത്രി ഒമ്ബതുവരെ ഇവർ വിവാഹവീട്ടിലുണ്ടായിരുന്നു.