കോട്ടയം : സ്വന്തമായി വീടെന്ന സ്വപ്നം സഫലമാക്കാൻ കഴിയാതെയായിരുന്നു നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ വേർപാട്.
പിന്നീട് സന്നദ്ധ സംഘടനകള്‍ ചേർന്നാണ് സുധിയുടെ ഭാര്യയ്ക്കും മക്കള്‍ക്കുമായി വീട് നിർമ്മിച്ച് നല്‍കിയത്. വീടിനുള്ള സ്ഥലം ആംഗ്ലിക്കൻ സഭയുടെ ഡയസിസ് ഓഫ് ട്രാവൻകൂർ ആന്റ് കൊച്ചിൻ രൂപതയുടെ പതിമൂന്നാമത് മിഷനറി ബിഷപ്പായി സേവനമനുഷ്ഠിക്കുന്ന ബിഷപ്പ് നോബിള്‍ ഫിലിപ്പാണ് നല്‍കിയത്. ബിഷപ്പിന്റെ കുടുംബ സ്വത്തില്‍ നിന്നുമാണ് ഏഴ് സെന്റ് സ്ഥലം ഇഷ്ട ദാനമായി നല്‍കിയത്.
കോട്ടയം തൃക്കൊടിത്താനം ഗ്രാമപ്പഞ്ചായത്തില്‍ മാടപ്പള്ളിക്ക് സമീപം പ്ലാന്തോട്ടം കവലയിലാണ് വീട് സ്ഥിതി ചെയ്യുന്നത്. സുധിയുടെ മക്കളായ റിഥുലിന്റെയും രാഹുലിന്റെയും പേരിലാണ് വീടും സ്ഥലവും. എന്നാല്‍ സുധിയുടെ കുടുംബത്തിന് സ്ഥലം നല്‍കിയതിന്റെ പേരില്‍ വലിയ രീതിയില്‍ താൻ അപമാനിക്കപ്പെടുന്നുവെന്ന് പറയുകയാണിപ്പോള്‍ ബിഷപ്പ് നോബിള്‍ ഫിലിപ്പ്. കൊല്ലം സുധിയെപ്പോലൊരാളുടെ കുടുംബത്തിന് സ്ഥലം വിട്ട് നല്‍കാൻ ബിഷപ്പ് തയ്യാറായതിന് പിന്നില്‍ മറ്റ് ലക്ഷ്യങ്ങളുണ്ടെന്നാണ് അടുത്തിടെ പ്രചരിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബിഷപ്പിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന മറ്റ് സ്ഥലങ്ങള്‍ കൊല്ലം സുധിയുടെ കുടുംബത്തിന് സ്ഥലം ദാനം ചെയ്തശേഷം നല്ല വിലയില്‍ വിറ്റുപോയിയെന്നാണ് പ്രചരിച്ചത്. ഇതേ കുറിച്ച് അടുത്തിടെ മീഡിയ രേണുവിനോടും ചോദിച്ചിരുന്നു. സുധി ചേട്ടന് സ്ഥലം കൊടുത്തുവെന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ മറ്റുള്ള സ്ഥലങ്ങള്‍ വാങ്ങാൻ ആളുകള്‍ വരുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ആവശ്യക്കാർ അല്ലേ സ്ഥലം വാങ്ങൂ. അങ്ങനെ ഇഷ്ടപ്പെട്ട് വില പറഞ്ഞ് വാങ്ങിക്കാണും എന്നാണ് രേണു പ്രതികരിച്ച് പറഞ്ഞത്. ഇപ്പോഴിതാ ബിഷപ്പ് തന്നെ പ്രതികരിച്ച് എത്തിയിരിക്കുകയാണ്. പേരും പ്രശസ്തിയും കിട്ടാൻ വേണ്ടി ചെയ്തതല്ലെന്ന് ബിഷപ്പ് നോബിള്‍ ആവർത്തിച്ചു. കൊല്ലം സുധിയെന്ന കലാകാരനെ നേരിട്ട് കണ്ടിട്ടില്ല. അദ്ദേഹത്തിന്റെ സ്റ്റേജ് ഷോകളോ ഒന്നും നേരിട്ട് കണ്ടിട്ടുമില്ല.
അദ്ദേഹത്തിന്റെ മരണശേഷം പലരും പറഞ്ഞാണ് കൊല്ലം സുധിയെന്ന കലാകാരനെ പറ്റി അറിയുന്നത്. മാത്രമല്ല യുട്യൂബില്‍ വീഡിയോകള്‍ കാണുകയും എനിക്ക് പരിചയമുള്ള മാധ്യമ സുഹൃത്തുക്കള്‍ വഴിയും സുധിയുടെ കുടുംബത്തെ കുറിച്ച് അറിഞ്ഞു. സ്വന്തമായി വീടോ വസ്തുവൊന്നും ഇല്ലെന്നും സുധിയുടെ മരണത്തോടെ അദ്ദേഹത്തിന്റെ രണ്ട് കുഞ്ഞുങ്ങള്‍ അനാഥരാകുന്ന സ്ഥിതിയാണെന്നും പലരും പറഞ്ഞപ്പോള്‍ എന്റെ കുടുംബസ്വത്തില്‍ നിന്നാണ് സ്ഥലം ഞാൻ അവർക്ക് കൊടുത്തത്.
ഏറ്റവും മനോഹരമയാതും വിലപിടിപ്പുള്ളതുമായ സ്ഥലമാണ്. ഇന്ന് ആ ഏഴ് സെന്റിന് നാല് ലക്ഷം രൂപ വിലയുണ്ട്. ആ കുഞ്ഞുങ്ങളുടെ പേരിലാണ് സ്ഥലം നല്‍കിയത്. മാധ്യമപ്രവർത്തകനായ ആർ.ശ്രീകണ്ഠൻ നായരും രാഹുല്‍ ഇരുമ്പുകുഴിയും എന്നോട് റിക്വസ്റ്റ് ചെയ്യുകയായിരുന്നു. അതിനെ ബഹുമാനിച്ചാണ് ആ കുഞ്ഞുങ്ങള്‍ക്ക് സ്ഥലം നല്‍കിയത്. പക്ഷെ ഞാൻ അവരെ വെച്ച് എന്റെ മറ്റ് വസ്തുക്കള്‍ വിറ്റ് കാശുണ്ടാക്കി കച്ചവടം നടത്തി എന്നൊക്കെ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത് കണ്ടു. വളരെ അർത്ഥശൂന്യമായ ഒന്നാണത്. കൊല്ലം സുധിയുടെ കുടുംബത്തിന്റെ പേര് പറഞ്ഞ് എന്നോട് ആരും വസ്തു വാങ്ങാൻ വരാറില്ല. അവർക്ക് സ്ഥലം കൊടുത്തതിന്റെ പേരില്‍ എനിക്ക് യാതൊരു അഡ്വാന്റേജും ഉണ്ടായിട്ടില്ല.
ഡിസ്‌അഡ്വാന്റേജ് മാത്രമെ ഉണ്ടായിട്ടുള്ളു. സ്ഥലങ്ങള്‍ എല്ലാം ഞാൻ കൊടുത്തുവെന്ന് ഓർത്ത് എന്റെ കുടുംബവും ബന്ധുക്കളും എന്നോട് എതിർപ്പ് കാണിക്കുകയാണ്. എന്തിന് കൊടുത്തുവെന്നാണ് ചോദിക്കുന്നത്. എനിക്ക് അവകാശപ്പെട്ട സ്വത്ത് രണ്ട് അനാഥ ബാല്യങ്ങളെ ഓർത്താണ് ഞാൻ കൊടുത്തത്. പക്ഷെ എനിക്കിപ്പോള്‍ തീരാദുഖവും പുറത്തിറങ്ങാൻ കഴിയാത്ത മനോവേദനയുമാണ് പല വ്യക്തികളില്‍ നിന്നും ഉണ്ടായികൊണ്ടിരിക്കുന്നത്. പേരും പ്രശസ്തിയും കിട്ടാൻ വേണ്ടി ചെയ്തതല്ല. മുമ്ബും നിർധന കുടുംബങ്ങള്‍ക്ക് സ്ഥലം ഞാൻ നല്‍കിയിട്ടുണ്ട്. പക്ഷെ ഇപ്പോള്‍ ആളുകള്‍ എന്നെ അവഹേളിക്കുകയാണെന്നാണ് താൻ അനുഭവിക്കുന്ന അവഹേളനത്തെ കുറിച്ച് വെളിപ്പെടുത്തി ബിഷപ്പ് നോബിള്‍ പറഞ്ഞത്.


