തോക്കിന്റെയും പൊലീസിന്റെയും കാവലിൽ നിൽക്കുന്ന മുഖ്യമന്ത്രിമാരെ കണ്ടു പരിചരിച്ച തമിഴ്‌നാട്ടിലെ വ്യാപാരികൾ അന്തം വിട്ട് മൂക്കത്ത് വിരൽവച്ചു; ആൾക്കൂട്ടത്തിനിടയിൽ ഇങ്ങനെയും ഒരു മുഖ്യമന്ത്രിയോ…! ഉമ്മൻചാണ്ടിയുമായുള്ള ഓർമ്മകൾ പങ്കുവച്ച് മീറ്റ് ഇൻഡസ്ട്രീസ് വെൽഫെർ അസോസിയേഷൻ ദേശീയ പ്രസിഡന്റ് എം.എ സലിം

കോട്ടയം: എ.കെ 47 തോക്കിന്റെ കാവലിൽ കിലോമീറ്റർ അകലെ നിന്ന് കാണുന്ന മുഖ്യമന്ത്രിമാരുള്ള നാട്ടിൽ നിന്ന് കേരളത്തിലെത്തി, ആ മുഖ്യമന്ത്രിയെ അന്ന് കണ്ട തമിഴ്‌നാട്ടിലെ വ്യാപാരകൾ അന്തംവിട്ടു നിന്നു..! ഇതാണോ മുഖ്യമന്ത്രി…! 2015 ലെ പ്രതിസന്ധി കാലത്ത് ഒപ്പം നിന്ന മുഖ്യമന്ത്രി ഉമ്മൻചാണ്ടിയ്ക്ക് നന്ദി പറയാൻ പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ വീട്ടിൽ എത്തിയതായിരുന്നു തമിഴ്‌നാട്ടിൽ നിന്നുള്ള മാട് വ്യാപാരികൾ. ആൾക്കുട്ടത്തിനു നടുവിൽ നിൽക്കുന്ന മുഖ്യമന്ത്രിയെക്കണ്ട് ഒരു മുഖ്യമന്ത്രി ഇങ്ങനെ ആകുമോ എന്ന് ചിന്തിക്കുകയായിരുന്നു ഈ വ്യാപാരികൾ.

Advertisements

2015 ലായിരുന്നു സംഭവം. തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലേയ്ക്ക് മാടിനെയുമായി എത്തുന്ന വ്യാപാരികളെ തടഞ്ഞ് നിർത്തുകയും, ഗുണ്ടാ പിരിവ് പിടിച്ചു വാങ്ങുകയും ചെയ്യുന്നത് അന്ന് പതിവ് കാഴ്ചയായിരുന്നു. ഇത്തരത്തിൽ വ്യാപാരികൾക്ക് നേരെ ആക്രമണം ഉണ്ടായത് പലർക്കും ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടാക്കിയത്. തമിഴ്‌നാട്ടിലെ പല സ്ഥലത്തു വച്ചും മലയാളികളായ വ്യാപാരികൾക്ക് നേരെ ആക്രമണം ഉണ്ടായി. ഇതോടെയാണ് മീറ്റ് ഇൻഡസ്ട്രീസ് വെൽഫെയർ അസോസിയേഷന്റെ അന്നത്തെ സംസ്ഥാന പ്രസിഡന്റും, ഇപ്പോഴത്തെ ദേശീയ പ്രസിഡന്റുമായ എം.എ സലിം കേരള തമിഴ്‌നാട് മുഖ്യമന്ത്രിമാർക്ക് വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് കത്ത് നൽകിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതേ തുടർന്ന്, കേരള മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി വിഷയത്തിൽ കർശനമായ ഇടപെടൽ നടത്തി. ഉമ്മൻചാണ്ടി നേരെ തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജെ.ജയലളിതയ്ക്ക് കത്തെഴുതി. ഉമ്മൻചാണ്ടിയുടെ കത്തും ഫോൺവിളിയും കൂടി ലഭിച്ചതോടെ ജയലളിത വിഷയത്തിൽ ശക്തമായ ഇടപെടൽ നടത്തി. ഈ ഇടപെടലിനെ തുടർന്ന് വ്യാപാരികളെ തടഞ്ഞു നിർത്തി ഗുണ്ടാ പിരിവ് പിടിച്ചു വാങ്ങുന്നതിന് അറുതിയുണ്ടാകുകയും ചെയ്തു. ഇതോടെയാണ് വ്യാപാരികൾക്ക് ആശ്വാസമായത്.

തുടർന്ന്, തമിഴ്‌നാട്ടിൽ നിന്നുള്ള വ്യാപാരികൾ നേരിട്ടെത്തി ഉമ്മൻചാണ്ടിയോട് നന്ദി അറിയിക്കണമെന്നു എം.എ സലിമിനെ അറിയിച്ചു. ഇത് അനുസരിച്ച് സലിം വ്യാപാരികളെയും കൂട്ടി പുതുപ്പള്ളി കരോട്ട് വള്ളക്കാലിലെ വീട്ടിലെത്തി. ഇവിടുത്തെ കാഴ്ചകണ്ടാണ് തമിഴ്‌നാട്ടിൽ നിന്നുള്ള വ്യാപാരി സംഘം അമ്പരന്ന് മൂക്കത്ത് വിരൽ വച്ചത്. പടുകൂറ്റൻ ബംഗ്ലാവും, വൻ സുരക്ഷാ സന്നാഹവും തോക്കേന്തിയ കാവൽക്കാരെയും പ്രതീക്ഷിച്ചെത്തിയ തമിഴ്‌നാട്ടിലെ വ്യാപാരികൾക്കു മുന്നിൽ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു. ഒരു കൊച്ച് വീടിന്റെ ജനലിനു സമീപത്ത്, ആൾക്കൂട്ടത്തിനിടയിൽ ഒരു സാദാ പൊലീസുകാരന്റെ പോലും അകമ്പടിയില്ലാതെ ഒരു മുഖ്യമന്ത്രി..!

അന്ന് തമിഴ്‌നാട്ടിൽ നിന്നെത്തിയ വ്യാപാരികൾ കൈപിടിച്ച് ഉമ്മൻചാണ്ടിയ്‌ക്കൊപ്പം നിന്ന് തങ്ങളുടെ സന്തോഷ് പങ്കു വച്ചു. ഈ ഒരു മുഖ്യമന്ത്രിയ്‌ക്കൊപ്പമുള്ള ചുരുങ്ങിയ സമയം തങ്ങൾ ഒരിക്കലും മറക്കില്ലെന്നു പറഞ്ഞാണ് അന്നവർ മടങ്ങിയത്. അതെ മുഖ്യമന്ത്രിയായാലും ഇല്ലങ്കിലും സാധാരണക്കാർക്കിടയിൽ, ആൾക്കൂട്ടത്തെ അലങ്കാരമാക്കിയ ഉമ്മൻചാണ്ടി എന്നും ജീവിക്കും ജനഹൃദയങ്ങളിൽ…!

Hot Topics

Related Articles