കോട്ടയം : മലരിക്കലിലേക്ക് പോകാന്‍ മനംമയക്കും റോഡ് മാര്‍ഗം
ആമ്പല്‍ വസന്തത്തിലേക്ക് ഇനി അതിവേഗമെത്താം. മന്ത്രി വി എൻ വാസവൻ തൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റിലാണ് ഇതു സംബന്ധിച്ചു പങ്ക് വച്ചത്. കുരുക്കും കുഴികളുമില്ലാതെ ഇരുവശത്തേക്കും സുഗമമായി പോകാനാവും വിധം ആധുനിക നിലവാരത്തില്‍ 1.4 കിലോമീറ്റര്‍ നീളമുള്ള കാഞ്ഞിരം പാലം മുതല്‍ മലരിക്കല്‍ വരെയുള്ള റോഡ് ബി.എം.ബി.സി. നിലവാരത്തിലാണ് നവീകരിച്ചത്. നബാര്‍ഡ് ഫണ്ടില്‍ നിന്ന് അഞ്ചുകോടി രൂപയാണ് ഇതിനായി ചെലവഴിച്ചത്. മലരിക്കല്‍ ആമ്പല്‍ ഫെസ്റ്റ് നടക്കുന്ന സമയങ്ങളില്‍ റോഡിന്റെ വീതിക്കുറവ് വിനോദ സഞ്ചാരികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു.
കൂടാതെ വെള്ളപ്പൊക്ക ബാധിത പ്രദേശമായതിനാല്‍ ഗതാഗത തടസ്സവും ഉണ്ടാകാറുണ്ട് . ഈ പ്രശ്‌നങ്ങള്‍ക്കാണ് ശാശ്വത പരിഹാരമായത്.
3.50 മീറ്ററില്‍ നിന്ന് അഞ്ച് മീറ്ററായി റോഡ് ഉയര്‍ത്തി. ആമ്പല്‍ ഫെസ്റ്റ് നടക്കുന്ന പ്രധാന ടൂറിസം പ്രദേശങ്ങളില്‍ 640 മീറ്ററോളം ദൂരം റോഡിന്റെ വശങ്ങളില്‍ മണ്ണിട്ട് ഉയര്‍ത്തി 12 മീറ്റര്‍ വീതിയില്‍ റോഡിന് സ്ഥലലഭ്യത ഉറപ്പുവരുത്തി. ഈ ഭാഗം പാര്‍ശ്വഭിത്തി കെട്ടി സംരക്ഷിക്കുകയും ചെയ്തിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
റോഡ് സുരക്ഷ വര്‍ധിപ്പിക്കുന്നതിനുള്ള റോഡ് മാര്‍ക്കിംഗ്,ക്രാഷ് ബാരിയര്‍,സൈന്‍ ബോര്‍ഡുകള്‍,ഡെലിനേറ്റര്‍ പോസ്റ്റുകള്‍ എന്നിവയും സ്ഥാപിച്ചിട്ടുണ്ട്.
ജെ-ബ്ലോക്ക്, തിരുവായ്ക്കരി നെല്‍പ്പാടങ്ങളില്‍ 2800 ഏക്കര്‍ വിസ്തൃതിയുള്ള സ്ഥലത്താണ് ആമ്പല്‍ കൂട്ടമായി വിരിയുന്നത്. തദ്ദേശീയ ജനതയ്ക്ക് ടൂറിസത്തിലൂടെ മികച്ച വരുമാനം ലഭിക്കുന്ന ജല ടൂറിസം പദ്ധതിയാണ് വര്‍ഷാവര്‍ഷം നടക്കുന്ന ആമ്പല്‍ ഫെസ്റ്റ്. ജില്ലയിലെ പ്രധാനടൂറിസം കേന്ദ്രമെന്ന നിലയില്‍ കൂടുതല്‍ ആളുകള്‍ ഇവിടെ എത്തിത്തുടങ്ങിയതോടെ റോഡ് നവീകരണം ആവശ്യമായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി സര്‍ക്കാരിനു പദ്ധതി സമര്‍പ്പിച്ചിരുന്നു. അതിന്റെ ഭാഗമായാണ് തുക അനുവദിച്ച് റോഡ് നിര്‍മ്മാണം പൂര്‍ത്തിയായിരിക്കുന്നത്.
ജില്ലയിലെപ്രധാന നെല്‍കൃഷി പ്രദേശമായതിനാല്‍ കര്‍ഷകര്‍ക്കും റോഡ് ഏറെ പ്രയോജനം ചെയ്യും. വളവും കാര്‍ഷികോപകരണങ്ങളുംപാടശേഖരങ്ങളിലെത്തിക്കാനും നെല്ല് കയറ്റി അയക്കുന്നതിനും ഉള്‍പ്പെടെ സൗകര്യപ്രദമാണ്.